തിരുവനന്തപുരം: പെരിങ്ങമല, വിതുര ആദിവാസി ഊരുകളിൽ അഞ്ച് മാസത്തിനിടെ അഞ്ച് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിൽ ദുരൂഹത തുടരുന്നു. ഊരുകളിൽ കൃഷിപ്പണിയാണ് ഉപജീവനമാർഗം. രാവിലെ ജീവിതമാർഗം തേടി രക്ഷിതാക്കളിറങ്ങും. ഓൺലൈൻ ക്ലാസയതോടെ എല്ലാ കുട്ടികളുടെ കൈകളിലും മൊബൈൽ എത്തി. ഈ മൊബൈൽ വഴി പരിചയം സ്ഥാപിക്കുന്ന യുവാക്കൾ പിന്മാറുന്നതാണ് പെൺകുട്ടികളെ തകർക്കുന്നത്. പലരും ചൂഷണത്തിനും ഇരയാകുന്നു. ഒരു ചെറിയ കാലത്തെ പരിചയം മാത്രമാണ് ഇവർ തമ്മിലുണ്ടാകുന്നത്.

ആദിവാസി ഊരുകളിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആദിവാസി ഊരുകളിൽ എത്തും. വിതുര പെരിങ്ങമ്മല സെറ്റിൽമെന്റ് കോളനികളിലാണ് ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തുക. ജില്ലാ റൂറൽ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥ് തിങ്കളാഴ്ച എത്തും. പെൺകുട്ടികൾക്ക് കൗൺസിലിങ് നൽകണമെന്ന് നാട്ടുകാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അഞ്ചു മാസത്തിനിടെ 18 വയസ്സിന് താഴെയുള്ള 5 പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തത്

ഊരുകളിൽ ശക്തമാകുന്ന കഞ്ചാവ് മാഫിയയാണ് പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളി വിടുന്നതെന്നാണ് ആരോപണം. മരിച്ച പെൺകുട്ടികളെല്ലാം പഠനത്തിൽ മിടുക്കരായിരുന്നു. അവരെ പ്രണയത്തിലേക്കും മരണത്തിലേക്കും കൊണ്ടുപോയവത് ഉൗരിന് പുറത്തുള്ളവരായിരുന്നു.

ഇടിഞ്ഞാർ വിട്ടിക്കാവിൽ 17 കാരിയായ ആദിവാസി പെൺകുട്ടി വീട്ടിൽ തൂങ്ങി മരിച്ചത് നവംബർ ഒന്നിനായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ പീഡനം തെളിഞ്ഞിരുന്നു. വഞ്ചിക്കപ്പെട്ട വിവരം പെൺകുട്ടി അച്ഛനെ അറിയിച്ചിരുന്നു. പരാതി നൽകിയിട്ടും മാസങ്ങൾക്കു ശേഷമാണ് സംഭവവുമായി ബന്ധപ്പെട്ട് തെന്നൂർ ഇടിഞ്ഞാർ കല്യാണി കരിക്കകം സോജി ഭവനിൽ അലൻ പീറ്ററിനെ (25) പൊലീസ് പിടികൂടിയത്.

പെരിങ്ങമല അഗ്രിഫാം ഒരുപറ കരിക്കകം ആദിവാസി കോളനിയിൽ 16കാരി ആത്മഹത്യ ചെയ്തത് 2021 നവംബർ 21 നാണ്. പഠനത്തിന് വാങ്ങിക്കൊടുത്ത മൊബൈൽ ഫോണാണ് പ്രശ്‌നമായത്. പോസ്റ്റ്‌മോർട്ടത്തിൽ പീഡനം തെളിഞ്ഞതോടെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ ഇടിഞ്ഞാർ വിട്ടികാവ് ആദിവാസി കോളനിയിൽ കിഴക്കും കരകുന്നും പുറത്ത് വീട്ടിൽ ശ്യാം എന്ന വിപിൻ കുമാറിനെ (19) അറസ്റ്റ് ചെയ്തത് രണ്ടു മാസത്തിനു ശേഷമായിരുന്നു.

അഗ്രിഫാമിലെ തുച്ഛമായ വരുമാനത്തിൽ നിന്ന് ഒരുപറ ഊരിലെ പത്തൊൻപതുകാരിയേയും പ്രണയം ജീവൻ എടുത്തു. മകൾ മരിച്ച ശേഷമാണ് പ്രണയം അമ്മ അറിയുന്നത്.വിതുരയിൽ ദളിത് വിദ്യാർത്ഥിനിയായ ആനപ്പാറയിലെ 18കാരി ആത്മഹത്യ ചെയ്തത് കാമുകന് മറ്റ് പെൺകുട്ടികളുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്നായിരുന്നു.

സംഭവത്തിൽ കല്ലാർ 26ാം കല്ല് സ്വദേശി ആനപ്പാറ ചിറ്റാർ മേക്കുംകരവീട്ടിൽ ശ്രീനാഥ് (21) അറസ്റ്റിലായി. വിതുരയിലെ ചെമ്പിക്കുന്ന ഊരിലെ 18കാരിരേഷ്മ (18) ശ്രീകാര്യത്തെ ഹോസ്റ്റലിൽ തൂങ്ങി മരിക്കുകയായിരുന്നു.