ന്യൂഡൽഹി: കോടതിലക്ഷ്യ കുറ്റം നേരിടുന്ന അഡ്വ. പ്രശാന്ത് ഭൂഷന്റെ കേസ് വിധി പറയാൻ മറ്റൊരു ബെഞ്ചിനു വിടണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ച് സുപ്രീം കോടതി. മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി സെപ്റ്റംബർ പത്തിലേക്ക് കേസ് മാറ്റിവെച്ചു. 2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരെ അവഹേളിച്ചുവെന്ന കേസാണ് കോടതി മാറ്റിവെച്ചത്.

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. 'എനിക്ക് സമയമില്ല. ഞാൻ ഓഫീസിൽനിന്ന് ഒഴിയുകയാണ്. നാലഞ്ച് മണിക്കൂർ സമയമെങ്കിലും ഈ കേസിന്റെ വാദം കേൾക്കാൻ ആവശ്യമുണ്ട്.' ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. 'ശിക്ഷയെന്തെന്നതല്ല ഇവിടുത്തെ വിഷയം. ഇത് ഈ സ്ഥാപനത്തിനോടുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ആശ്വാസത്തിനുവേണ്ടിയാണ് ജനം കോടതിയെ സമീപിക്കുന്നത്. അപ്പോൾ വിശ്വാസത്തിൽ ഇളക്കം തട്ടിയാൽ അതൊരു പ്രശ്നമാവും.' കേസ് പരിഗണിച്ചു കൊണ്ട് കോടതി പറഞ്ഞു.

മാപ്പു പറയാൻ തിങ്കളാഴ്ചവരെ ഭൂഷണ് കോടതി സമയം നൽകിയിരുന്നു. മാപ്പു പറയാൻ തയ്യാറല്ലെന്ന പ്രശാന്ത് ഭൂഷന്റെ നിലപാടിനെ തുടർന്ന് ഇന്ന് വിധിപറയാൻ മാറ്റി വെച്ച കേസ് ആണ് സെപ്റ്റംബർ 10-ലേക്ക് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മാറ്റിവെച്ചത്. കോടതിയലക്ഷ്യ കേസിൽ മാപ്പു പറയില്ലെന്ന് നേരത്തെ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഉത്തമബോധ്യത്തോടെ നടത്തിയ പ്രസ്താവനയിൽ ആത്മാർഥതയില്ലാതെ മാപ്പുപറഞ്ഞാൽ അത് കാപട്യവും ആത്മവഞ്ചനയുമാകുമെന്നാണ് ഭൂഷൺ സുപ്രീം കോടതിയെ അറിയിച്ചത്.

മാപ്പുപറയാൻ തിങ്കളാഴ്ചവരെ ഭൂഷണ് കോടതി സമയം നൽകിയിരുന്നു. ഈ മാസം 20-ന് സുപ്രീംകോടതിയിൽ നൽകിയ പ്രസ്താവനയിൽ സ്വീകരിച്ച നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് തിങ്കളാഴ്ച സമർപ്പിച്ച രണ്ടു പേജുള്ള പ്രസ്താവനയിലും ഭൂഷൺ വ്യക്തമാക്കി.

സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചുകൊണ്ട് ജൂൺ 27-നും 29-നും നടത്തിയ രണ്ട് ട്വീറ്റുകളാണ് ഭൂഷണെതിരേ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കാൻ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്. വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകുമെന്നും അതിൽ തീർപ്പാകുംവരെ ശിക്ഷവിധിക്കരുതെന്നുമുള്ള ഭൂഷന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.