തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ നടപ്പിലാക്കിയ ശമ്പള പരിഷ്‌കരണം ചട്ടവിരുദ്ധവും സ്ഥാപനത്തിന്റെ നഷ്ടം വർധിപ്പിക്കുന്നതുമാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി.) കണ്ടെത്തൽ. 2021-ലും 2016-ലും ശമ്പളം പരിഷ്‌കരിച്ചത് സർക്കാരിന്റെ അനുമതിവാങ്ങാതെയാണെന്നുമാണ് പുറത്തുവരുന്ന വിവരം. ഇത് വ്യക്തമാക്കി സീനിയർ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് കെ.എസ്.ഇ.ബി.ക്ക് കൈമാറി.

അന്തിമ റിപ്പോർട്ട് തയ്യാറാക്കുംമുമ്പ് ബോർഡ് വിഷയത്തിൽ വിശദീകരണം നൽകണം. പുതിയ ശമ്പള പരിഷ്‌കരണത്തിലൂടെ വർഷം 542 കോടിയുടെ ബാധ്യതയുണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. കൂടാതെ കുടിശ്ശിക നൽകേണ്ടത് 1011 കോടിയും. യഥാർഥ ചെലവ് ഇതിലും കൂടുതലാവുമെന്നാണ് അകൗണ്ട് ജനറലിന്റെ നിരീക്ഷണം. നിലവിൽ പുറത്തുവന്ന കണക്കനുസരിച്ച് 2021 മാർച്ച് 31 വരെ ബോർഡിന്റെ നഷ്ടം 7160.42 കോടിയായി വർധിച്ചിട്ടുണ്ട്.

സർക്കാരിന്റെ നിർദേശ പ്രകാരം മന്ത്രിസഭയുടെ മുൻകൂർ അനുമതിയോടെ മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം പരിഷ്‌കരിക്കാവൂ. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകൾ തന്നെ ഉറപ്പാക്കണം.ശമ്പളം പരിഷ്‌കരിച്ച ശേഷം പിന്നീട് സർക്കാരിന്റെ അനുമതി തേടുന്ന ചട്ടവിരുദ്ധമായ കീഴ്‌വഴക്കം അവസാനിപ്പിക്കാനാണ് സർക്കാർ ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ ഇത് ലംഘിട്ടുകൊണ്ടാണ് കെ.എസ്.ഇ.ബി. ശമ്പളപരിഷ്‌കരണം നടപ്പിലാക്കിയത്.

ഡയറക്ടർബോർഡ് യോഗം കഴിഞ്ഞവർഷം ഫെബ്രുവരി 15-നാണ് ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചത്. 45.2 കോടിയാണ് മാസം അധികച്ചെലവാണ് ഇതിലൂടെ പ്രതീകഷിച്ചിരുന്നത്. ശമ്പളപരിഷ്‌കരണത്തിന് സർക്കാരിന്റെ അംഗീകാരം തേടാൻ ഡയറക്ടർബോർഡ് തീരുമാനമെടുത്തിരുന്നു.സർക്കാരിനെ ശമ്പളപരിഷ്‌കരണ നിർദ്ദേശം അറിയിച്ചെങ്കിലും അതുവരെയുള്ള കുടിശ്ശിക ബാധ്യത എത്രയെന്നും ബോർഡ് വ്യക്തമാക്കിയിരുന്നില്ല. പിന്നാലെ സർക്കാർ അനുമതി കിട്ടുംമുമ്പാണ് ഫെബ്രുവരി 26-ന് ശമ്പളം വർധിപ്പിച്ചപകൊണ്ടുള്ള ഉത്തരവ് ബോർഡിറക്കിയത്.

2016 ഫെബ്രുവരിയിൽ നടത്തിയ ശമ്പള പരിഷ്‌കരണത്തിന്, 2021 ഡിസംബർ വരെയും സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. ശമ്പളപരിഷ്‌കരണ നിർദ്ദേശം പരിഗണിച്ച സർക്കാർ, ബോർഡിലെ വിവിധ തസ്തികകളിലെ കേഡർ പേ സമ്പ്രദായം അവസാനിപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.കൂടുതൽ നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ കേഡർ പേ ബോർഡിന് കൂടുതൽ ബാധ്യതയുണ്ടാക്കുമെന്നാണ് സർക്കാർ ചൂണ്ടിക്കാണിച്ചത്.

6000 ജീവനക്കാരുടെകൂടി ശമ്പളച്ചെലവ് അംഗീകരിക്കാൻ റെഗുലേറ്ററി കമ്മിഷന് ബോർഡ് നൽകിയ അപേക്ഷയിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. വൈദ്യുതിനിരക്ക് വർധിപ്പിക്കുമെന്നതിനാൽ അപേക്ഷ അംഗീകരിക്കരുതെന്ന് തെളിവെടുപ്പിൽ വിവിധ ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.