കൊല്ലം : തീവണ്ടിയിൽ ദ്യശ്യമാധ്യമപ്രവർത്തകയ്ക്കും റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും നേരേ അക്രമം. മാധ്യമപ്രവർത്തകയെ അപമാനിച്ചിച്ച രണ്ടുയുവാക്കളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതിയറ സ്വദേശി കെ.അജൽ (23), കോഴിക്കോട് ചേവായൂർ സ്വദേശി അതുൽ (23) എന്നിവരെയാണ് കൊല്ലം റെയിൽവേ പൊലീസ് പിടികൂടിയത്. ന്യൂസ് 18 കേരളയിലെ റിപ്പോർട്ടറെയാണ് സംഘം ആക്രമിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മലബാർ എക്സ്‌പ്രസിലാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ വിദ്യാർത്ഥികളായ പ്രതികൾ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു. തീവണ്ടി ചിറയൻകീഴ് ഭാഗത്ത് എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകയോട് യുവാക്കൾ അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യംചെയ്തപ്പോൾ യുവതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.

ചിറയൻകീഴ് സ്റ്റേഷനിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരനായ ഭർത്താവിനെ യുവതി ഫോണിൽ വിളിച്ച് വിവരമറിയിച്ചു. തീവണ്ടി ചിറയൻകീഴ് സ്റ്റേഷനിലെത്തിയപ്പോൾ ഇദ്ദേഹം തീവണ്ടിയിൽ കയറി പ്രതികളോട് കാര്യം തിരക്കി. പ്രതികൾ യുവതിയുടെ ഭർത്താവിനെയും മർദിച്ചു. യുവതി റെയിൽവേ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി യുവാക്കളെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. പൊലീസ് സംഘത്തെയും പ്രതികൾ ആക്രമിച്ചു. തുടർന്ന് കൊല്ലം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ട്രെയിൻ ചിറയിൽകീഴ് എത്തിയപ്പോൾ ഭർത്താവ് പ്ലാറ്റ്‌ഫോമിലേക്കു ഇറങ്ങി. തുടർന്നു, ബി3 കംപാർട്‌മെന്റിൽ യാത്ര ചെയ്തിരുന്ന മാധ്യമ പ്രവർത്തകയോട് അടുത്തെത്തിയ പ്രതികൾ മോശമായി സംസാരിക്കുകയും ചോദ്യം ചെയ്തപ്പോൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നു, പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന ഭർത്താവിനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. ഇദ്ദേഹം എത്തി പ്രതികളോടു കാര്യം തിരക്കുന്നതിനിടെ ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു.

തുടർന്നാണ് റെയിൽവേ പൊലീസ് എത്തിയത്. പ്രതികൾ പൊലീസ് സംഘത്തെയും ആക്രമിച്ചു. പ്രതികൾ മദ്യലഹരിയിലാണെന്നു സംശയിക്കുന്നതായി റെയിൽവേ പൊലീസ് പറഞ്ഞു.