ന്യൂഡൽഹി: ബലാത്സംഗ കേസിലെ പിടികിട്ടാപ്പുള്ളിയെ ഫേസ്‌ബുക്കിലൂടെ പിടികൂടി കൈയടി നേടി പൊലീസുകാരി. ഡൽഹി ദാബ്രി പൊലീസ് സ്‌റ്റേഷനിലെ എസ് ഐയാണ് പ്രതിയെ തന്ത്രത്തിലൂടെ പൊക്കിയത്.

പേരും വിലാസവും നമ്പറുമെല്ലാം മാറ്റി പലയിടങ്ങളിലായി താമസിച്ചുവരികയായിരുന്നു പ്രതി. 24കാരനായ ഡൽഹി മഹാവീർ എൻക്ലേവ് സ്വദേശി ആകാശ് ജെയിനാണ് പിടിയിലായത്. ഇയാളെ എഫ്.ബി ഫ്രണ്ടാക്കി ചാറ്റ് ചെയ്ത് വിളിച്ചുവരുത്തിയാണ് എസ്‌ഐ പ്രിയങ്ക സെയ്നി പിടികൂടിയത്. 16 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ.

പെൺകുട്ടി ബലാത്സംഗത്തിനിരയായി ഗർഭിണിയായതായി ആശുപത്രി അധികൃതരാണ് ദാബ്രി പൊലീസിനെ അറിയിച്ചത്. പെൺകുട്ടിക്ക് ആകാശ് എന്ന പേരൊഴിച്ച് മറ്റൊന്നും അറിയുമായിരുന്നില്ല. ഇതോടെയാണ് എസ് ഐ ഇടപെടലുകൾ നടത്തിയത്. തന്റെ വീടിന്റെ അടുത്ത് താമസിച്ച പ്രതി ലൈംഗികമായി ചൂഷണം നടത്തുകയും പിന്നീട് കടന്നുകളയുകയുമായിരുന്നു.

ഇതിനിടെ വിവിധ ഇടങ്ങളിലായി ആറ് പെൺകുട്ടികളെ പ്രണയം നടിച്ച് ആകാശ് ജെയിൻ ബലാത്സംഗത്തിനിരയാക്കിയെന്നും പൊലീസ് കണ്ടെത്തി. ഇതും നിർണ്ണായക വിവരമായി. ഇതോടെ പ്രതിയെ കണ്ടെത്താൻ പൊലീസ് ചർച്ചകൾ നടത്തി. ഫേസ്‌ബുക്ക് വഴി പ്രതിയെ കണ്ടെത്താമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത് പ്രിയങ്ക സെയ്നിയാണ്.

ഫേസ്‌ബുക്കിൽ പുതിയ അക്കൗണ്ട് രൂപീകരിച്ച് ആകാശ് എന്ന പേരുള്ളവരെ പിന്തുടർന്ന് പ്രിയങ്ക അന്വേഷണം നടത്തുകയായിരുന്നു. 100ൽ പരം ഫേസ്‌ബുക് ഐ.ഡികളിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. ആദ്യം പ്രിയങ്കക്ക് ഫോൺ നമ്പർ തയാറാകാതിരുന്ന പ്രതിയുടെ വിശ്വാസം ആർജിച്ച എസ്‌ഐ ഫോൺ നമ്പറും നേടുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥ.

നേരിൽ കാണുവാൻ തീരുമാനിച്ചപ്പോഴും പ്രതി പലതവണ സ്ഥലം മാറ്റിപ്പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ തന്ത്രപരമായി എത്തേണ്ട സ്ഥലം പറഞ്ഞുറപ്പിച്ചു. ഇവിടെ മഫ്തിയിലെത്തിയ പൊലീസ് വിദഗ്ധമായി ആകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് പോക്‌സോ കേസും രജിസ്റ്റർ ചെയ്തു. ഹണിട്രാപ്പ് എന്ന തന്ത്രത്തിലൂടെയാണ് ഇവിടെ പൊലീസ് തന്നെ പ്രതിയെ പിടിച്ചതെന്നതാണ് വസ്തുത.