ആലപ്പുഴ: ആലപ്പുഴ കൈനകരി ജയേഷ് വധക്കേസിന്റെ വിധിപ്രസ്താവത്തിന് പിന്നാലെ കോടതിയിൽ നാടകീയ രംഗങ്ങൾ. കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ട് പ്രതികളെ രണ്ട് വർഷം തടവിനും ശിക്ഷിച്ചു. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്.

വിധിപ്രസ്താവം കേട്ട പ്രതികൾ പ്രോസിക്യൂഷന് നേരേ വധഭീഷണി മുഴക്കി. പ്രോസിക്യൂട്ടറെ കൊല്ലുമെന്നായിരുന്നു ഭീഷണി. പൊലീസുകാരെയും പ്രതികൾ ഭീഷണിപ്പെടുത്തി. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് പ്രതികളെ കനത്ത സുരക്ഷയിൽ പുറത്തേക്ക് കൊണ്ടുപോയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൈനകരി ജയേഷ് വധക്കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. രണ്ടുമുതൽ നാലുവരെ പ്രതികളായ ആര്യാട് കോമളപുരം കട്ടിക്കാട്ട് സാജൻ (31), കോമളപുരം പുതുവെൽവെളി നന്ദു (26), കൈനകരി ആറ്റുവാത്തല അത്തിതറ ജനീഷ് (38), ഒൻപതാം പ്രതി കൈനകരി തോട്ടുവാത്തല മമ്മൂട്ടിച്ചിറ സന്തോഷ് (38), പത്താം പ്രതി കൈനകരി മമ്മൂട്ടിച്ചിറ കുഞ്ഞുമോൻ (61) എന്നിവരാണിവർ.

രണ്ടാം പ്രതി സാജൻ, മൂന്നാം പ്രതി നന്ദു, ജനീഷ് എന്നിവർക്കാണ് ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയും വിധിച്ചത്. കേസിൽ 9,10 പ്രതികളായ സന്തോഷ്, കുഞ്ഞുമോൻ എന്നിവർക്ക് രണ്ട് വർഷം തടവും അര ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. ഒന്നാം പ്രതി പുന്നമട അഭിലാഷ് കഴിഞ്ഞ ഏപ്രിലിൽ കൊല്ലപ്പെട്ടിരുന്നു.

കേസിൽ വിധി പറഞ്ഞ ആലപ്പുഴ ജില്ലാ കോടതി പരിസരത്ത് ഗുണ്ടാസംഘാംഗങ്ങൾ എത്തിയതിനെ തുടർന്ന് സംഘർഷാവസ്ഥയുണ്ടായി. കോടതിയിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ കനത്ത സുരക്ഷ ഒരുക്കിയാണ് പ്രതികളുമായി പൊലീസ് മടങ്ങിയത്. പൊലീസ് വാഹനത്തിൽ കയറുന്നതിന് മുമ്പും പ്രതികൾ അസഭ്യവർഷം നടത്തി. മാധ്യമപ്രവർത്തകർ ചിത്രങ്ങൾ പകർത്തുമ്പോളായിരുന്നു പ്രതികളുടെ അസഭ്യവർഷം. ഇതിനിടെ, നല്ല ചിത്രങ്ങൾ എടുക്കണമെന്ന് പ്രതികളിലൊരാൾ വിളിച്ചുപറയുകയും ചെയ്തു.

കേസിലെ ഒന്നാംപ്രതിയും ഗുണ്ടാനേതാവുമായ കൈനകരി ആറ്റുവാത്തല കുന്നുതറ അഭിലാഷ് (പുന്നമട അഭിലാഷ് -32) കേസിന്റെ വിചാരണയ്ക്കിടയിൽ കൊല്ലപ്പെട്ടിരുന്നു. അഞ്ചുമുതൽ എട്ടുവരെ പ്രതികളായ കൈനകരി മമ്മൂട്ടിച്ചിറ സബിൻകുമാർ (40), കൈനകരി തോട്ടുവാത്തല ചെമ്മങ്ങാട്ടുവീട്ടിൽ ഉല്ലാസ് (36), തോട്ടുവാത്തല മംഗലശ്ശേരിയിൽ വിനീത് (സായിപ്പ്-36), ആറ്റുവാത്തല പുത്തൻപറമ്പ് വീട്ടിൽ പുരുഷോത്തമൻ (70) എന്നിവരെ കോടതി വെറുതെവിടുകയും ചെയ്തു.

2014 മാർച്ച് 28നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുൻവൈരാഗ്യത്തിന്റെ പേരിൽ മാരകായുധങ്ങളുമായി എത്തിയ സംഘം വീട് അടിച്ചുതകർത്തശേഷം പ്രാണരക്ഷാർത്ഥം ഓടിയ ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടേയും കൺമുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.

ഒന്നാം പ്രതിയായ പുന്നമട അഭിലാഷിനെ 2013 ഒക്ടോബറിൽ കൈനകരി ഗുരുമന്ദിരത്തിനു സമീപംവെച്ച് കൊല്ലപ്പെട്ട ജയേഷ് കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഒൻപതാം പ്രതി സന്തോഷിന്റെ വീട്ടുകാരും ജയേഷും തമ്മിൽ 2014 ഫെബ്രുവരിയിൽ കൊയ്ത്തുയന്ത്രമിറക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം സംഘട്ടനത്തിലെത്തിയിരുന്നു. ഈ സംഭവങ്ങളിലെ വൈരാഗ്യത്തെത്തുടർന്ന് അഭിലാഷ്, സാജൻ, നന്ദു, ജനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജയേഷിന്റെ വീടു തല്ലിപ്പൊളിച്ചു. അക്രമികളെ കണ്ട് ഭയന്നോടിയ ജയേഷിനെ വീടിനു പടിഞ്ഞാറുള്ള വയലിലിട്ടു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

രണ്ടുമുതൽ നാലുവരെ പ്രതികളായ സാജൻ, നന്ദു, ജനീഷ് എന്നിവർക്കെതിരേയാണ് കൊലപാതകക്കുറ്റം തെളിഞ്ഞിട്ടുള്ളത്. ഇവർക്കെതിരേ മറ്റു പല കേസുകളും നിലവിലുണ്ട്. ഒൻപതാം പ്രതി സന്തോഷിനെതിരേയും പത്താം പ്രതി കുഞ്ഞുമോനെതിരേയും തെളിവു നശിപ്പിക്കൽ കുറ്റമാണ് തെളിഞ്ഞിട്ടുള്ളത്.

ജയേഷിനെ അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് ആക്രമിച്ചത്. ഇവരുടെ മൊഴി നിർണായകമായി. നെടുമുടി പൊലീസ് അന്വേഷിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിച്ചു. 60 രേഖകളും 12 തൊണ്ടിസാധനങ്ങളും തെളിവാക്കി.