പാലക്കാട്: ആലത്തൂരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കാണാതായതായി സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. 14 വയസുള്ള ഇരട്ട സഹോദരിമാരെയാണ് കാണാതായത്. തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം പൊലീസ് ഊർജിതമാക്കി. കുട്ടികൾ ഗോവിന്തപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുമാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

എഎസ്എം ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ശ്രേയ, ശ്രേജ എന്നിവരെയാണ് ബുധനാഴ്ച മുതൽ കാണാതായത്. ഇവരുടെ സഹപാഠികളായ ചുണ്ടക്കാട് സ്വദേശി അർഷാദ്, മേലാർകോട് സ്വദേശി അഫ്സൽ മുഹമ്മദ് എന്നിവരെയും കാണാതായിട്ടുണ്ട്. ഇവർ പാലക്കാട് നഗരത്തിൽ കൂടി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ ഒരാളുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടെങ്കിലും ഇത് സ്വിച്ച് ഓഫ് ആണ്.

ഇവർ തമിഴ്‌നാട്ടിലേക്ക് പോയതായും സംശയമുണ്ട്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് മുതൽ കുട്ടിയുടെ കൈയിലുള്ള ഫോൺ സ്വിച്ച് ഓഫാണ്. കുട്ടികൾ എന്തിനാണ് വീട് വിട്ടിറങ്ങിയതെന്നോ എവിടേക്കാണ് പോകുന്നതെന്നോ സംബന്ധിച്ച് വിവരമൊന്നുമില്ല. സംസ്ഥാനത്ത് ഒരിടവേളത്ത് ശേഷം സ്‌കൂൾ തുറന്നതിന് പിന്നാലെ വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്.

ഇടുക്കിയിൽ സ്‌കൂളിലെത്താതെ ആനയെ കാണാൻ പോയതിന് അദ്ധ്യാപകൻ വഴക്ക് പറഞ്ഞതോടെ നാടുവിട്ട രണ്ട് കുട്ടികളെ രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്താൻ കഴിഞ്ഞത്.ആലത്തൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയായ സൂര്യ കൃഷ്ണയെ കാണാതായിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും അന്വേഷണം ഏങ്ങുമെത്തിയിട്ടില്ല. കാണാതായ സൂര്യ കൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയെങ്കിലും വിവരമൊന്നുമില്ല.

ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പാലക്കാട് മേഴ്സി കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ സൂര്യകൃഷ്ണ വീട് വിട്ടിറങ്ങിയത്. പുസ്തകം വാങ്ങാനെന്നായിരുന്നു അമ്മയോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പാലക്കാട് നിന്ന് രണ്ട് കൂട്ടികൾ കൂടി വീടുവിട്ടു പോകുന്നത്. സൂര്യാ കൃഷ്ണയുടെ കാണാതാകലിൽ ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല.

പുസ്തക കടയിൽ കാത്തുനിന്നിട്ടും മകളെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ ആലത്തൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഓഗസ്റ്റ് മുപ്പതിന് പകൽ പതിനൊന്നേകാലോടെ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞത്.

മൊബൈൽ ഫോണും എടിഎം കാർഡും എടുക്കാതെ വീടു വിട്ടിറങ്ങിയ സൂര്യ യാതൊരു സൂചനകളും അവശേഷിപ്പിക്കാതെ പോയതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.