മലപ്പുറം: അലർജിയെ തുടർന്ന് കുത്തിവെപ്പ് എടുത്ത യുവതി മരിച്ചതിൽ ദുരൂഹത. ഡോക്ടറെ ചോദ്യംചെയ്ത് പൊലീസ്. മലപ്പുറ ജില്ലയിലെ കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കണ കടവ് സ്വദേശി അസ്ന (27) ആണ് മരിച്ചത്. രോഗിയെ പരിശോധിച്ച ഡോക്ടറെയും പൊലീസ് ചോദ്യം ചെയ്തതോടൊപ്പം വാക്സിനേഷൻ സംബന്ധിച്ച രേഖകളും, ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് ശേഖരിച്ചു.

പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുംരേഖപ്പെടുത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം അറിയാനാകൂവെന്ന് പൊലീസ് അറിയിച്ചു. തിരൂർ ഡി.വൈ.എസ്‌പി ബെന്നിയുടെ പ്രത്യേക മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ബുധനാഴ്‌ച്ച കുറ്റിപ്പുറം വ്യാപാര ഭവനിൽ വെച്ച് നടന്ന വാക്സിനേഷൻ ക്യാമ്പിൽ നിന്ന് യുവതി വാക്സിൻ എടുത്തിരുന്നു.വ്യാഴാഴ്‌ച്ച ദേഹാസ്വസ്ഥ്യവും ശരീരമാകെ ചൊറിച്ചിലും അനുഭവപ്പെട്ട യുവതി വൈകിട്ടോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഒ.പി യിലുണ്ടായിരുന്ന ഡോക്ടറുടെ നിർദേശപ്രകാരം അലർജിക്കുള്ള രണ്ട് ഡോസ് ഇഞ്ചക്ഷൻ എടുത്ത് മിനിറ്റുകൾക്കകം യുവതി ബോധരഹിതയായി.തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ആംബുലൻസിൽ തൃശൂരിലെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിന്റെ അഭാവം കാരണം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്‌ച്ച മെച്ചപ്പെട്ട ചികിത്സിക്കായി യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തൃശൂരിലെ തന്നെ ചികിത്സ തുടരുകയായിരുന്നു.ഇതിനിടെ ശനിയാഴ്‌ച്ച രാവിലെയാണ് മരണം സംഭവിച്ചത്. മൂന്ന് മാസം മുൻപാണ് യുവതിക്ക് കോവിഡ് ബാധിച്ചത്. ഇതിനു ശേഷമാണ് വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച ശേഷം അലർജിക്കുള്ള കുത്തിവെപ്പ് എടുത്തതാണ് ആരോഗ്യനില വഷളാക്കിയതെന്നാണ് ആരോപണം ഉയരുന്നത്.