മലപ്പുറം: കേരള പര്യടനത്തിനിടെ മലപ്പുറത്ത് എത്തിയ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ജനറൽ സെക്രട്ടറിആലിക്കുട്ടി മുസ്ലിയാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതായി സുന്നിസംഘടനകളുടെ സൈബർ ഗ്രൂപ്പുകളിൽ പ്രചാരണം. പാണക്കാട്ടും പട്ടിക്കാട്ടെ മതപഠനകേന്ദ്രമായ ജാമിഅ നൂരിയയിലും ആലിക്കുട്ടി മുസ്ലിയാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. സമസ്ത നേതാക്കളുടെ അസ്തിത്വം ചോദ്യം ചെയ്യുന്ന നിലപാടാണ് ലീഗ് നേതാക്കളിൽ നിന്നും ഉണ്ടാവുന്നതെന്നും സൈബർ മാധ്യമങ്ങളിൽ പ്രചരണമുണ്ട്.

സൈബർ അടങ്ങളിൽ ഈ തർക്കം ശക്തമായി ഉയരുകയാണ്. കോഴിക്കോട് വച്ചു നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത സമസ്ത നേതാവ് മുക്കം ഉമ്മർ ഫൈസിയേയും ലീഗ് ബഹിഷ്‌കരിക്കുകയാണെന്നും പല പദവികളിൽ നിന്നും ഉമ്മർ ഫൈസിയെ ഇതിനോടകം നീക്കിയിട്ടുണ്ടെന്നും സമസ്ത പ്രവർത്തകരിൽ ഒരു വിഭാഗം ആരോപിക്കുന്നു. സുന്നി ലീഗ് തർക്കം വിണ്ടൂം രൂക്ഷമാവുന്നതിന്റെ ഭാഗമാണിതെന്നും സൂചനയുണ്ട്. എന്നാൽ പ്രചാരണത്തിന് പിന്നിൽ സൈബർ സഖാക്കളാണെന്നും സമസ്ത അധ്യക്ഷനുമായി യാതൊരു തർക്കവുമില്ലെന്നും മായിൻ ഹാജി പ്രതികരിച്ചു.

പാണക്കാട്ടും ജാമിഅ നൂറിയയിലും സമസ്തയുടെ ജനറൽ സെക്രട്ടറിയായ ആലിക്കുട്ടി മുസലിയാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽനിന്ന് പിന്മാറാൻ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുസലിയാരെ അനുകൂലിക്കുന്നവർ സൈബർ ഇടങ്ങളിൽ ആരോപിക്കുന്നത്. മുസ്ലിം ലീഗ് സമസ്ത നേതാക്കളുടെ അസ്തിത്വം ചോദ്യം ചെയ്യുകയാണെന്ന ആക്ഷേപവും ഇവർ ഉന്നയിക്കുന്നുണ്ട്.

പൗരത്വ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർച്ച യോഗത്തിൽനിന്ന് സമസ്ത പണ്ഡിതന്മാരെ അകറ്റാനും ശ്രമിച്ചിരുന്നെന്നും ആരോപണമുണ്ട്. ഉമർ ഫൈസിയെ സമസ്തയിൽനിന്ന് പുറത്താക്കാൻ ചിലർ മായിൻ ഹാജിയെ മുന്നിൽനിർത്തി കളിക്കുകയാണെന്നും അദ്ദേഹം മുസ്ലിം ലീഗിന്റെ കണ്ണിലെ കരടായി എന്നുമുതലാണെന്ന ചോദ്യങ്ങളും സൈബർ ഇടങ്ങളിൽനിന്നും ഉയരുന്നുണ്ട്.

മുഖ്യമന്ത്രിയുടെ പരിപാടിയിൽനിന്നുള്ള പിന്മാറ്റം സമ്മർദ്ദത്തെത്തുടർന്നാണെന്ന നേരത്തെ അഭ്യൂഹങ്ങളുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആലിക്കുട്ടി മുസലിയാരെ ലീഗ് ഭീഷണിപ്പെടുത്തുന്നെന്ന ആരോപണങ്ങളുമുയരുന്നത്.