കോട്ടയം: കോട്ടയം ജില്ലാ ജിയോളജിസ്റ്റ് ഈ പദവിയിൽ ഇരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണെന്ന് ചൂണ്ടിക്കാണിച്ച് വ്യവസായവകുപ്പ് മന്ത്രിക്ക് പരാതി. ജില്ലാ ജിയോളജിസ്റ്റ് ആയ അജയകുമാറിന് എതിരെയാണ് പരാതി വന്നത്. അസിസ്റ്റന്റ്‌റ് ജിയോളജിസ്റ്റ് ആയിരുന്ന അജയകുമാറിന് ജില്ലാ ജിയോളജിസ്റ്റ് ആയി പ്രമോഷൻ നൽകിയപ്പോൾ നിർബന്ധമായും പാസാകേണ്ട ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റുകൾ അജയകുമാർ പാസായിട്ടില്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. നിശ്ചിത കാലയളവിൽ പ്രമോഷൻ ടെസ്റ്റ് പാസായിരിക്കേണ്ടതാണ്. അങ്ങനെ പാസാകാൻ കഴിഞ്ഞില്ലെങ്കിൽ ഡീ പ്രമോട്ട് ചെയ്യണം.

ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റ് എഴുതാതിരുന്നിട്ടും അജയകുമാർ ഇതേ തസ്തികയിൽ തുടരുകയാണ്. അജയകുമാർ ഇപ്പോൾ ജില്ലാ ജിയോളജിസ്റ്റ് തസ്തികയിൽ തുടരുന്നത് കേരളാ സർവീസ് റൂൾസിന്റെ നഗ്‌നമായ ലംഘനമാണ്. അതിനാൽ അജയകുമാറിനെ ഡീ പ്രമോട്ട് ചെയ്യണമെന്നും അജയകുമാർ കോട്ടയം ജില്ലയിൽ നൽകിയിട്ടുള്ള ലീസ്, ഖനനാനുമതി ശുപാർശകൾ റദ്ദ് ചെയ്യണം എന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്. തൊടുപുഴ സ്വദേശിയായ ബെന്നി സെബാസ്റ്റ്യനാണ് അജയകുമാറിനു എതിരെ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയത്. അജയകുമാർ കോട്ടയം ജില്ലാ മൈനിങ് ആൻഡ് ജിയോളജിസ്റ്റ് ആയി തുടരവേ ഒട്ടനവധി അനധികൃത ഖനനങ്ങൾക്ക് ഒത്താശ ചെയ്യുന്നതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

അജയകുമാറിന്റെ സീനിയർ ആയിരുന്ന ഇപ്പോൾ വിരമിച്ച എ.ജി.കോരയും പൂഞ്ഞാറിലെ രാഷ്ട്രീയ നേതാവിന്റെ മകനും ചേർന്ന് പൂഞ്ഞാർ പെരിങ്ങളത്ത് ക്വാറി നടത്തുന്നതിനായി നിയമങ്ങൾ കാറ്റിൽപ്പറത്തി ശ്രമം നടത്തുന്നു. ഏതു വിധേനയും ഈ ക്വാറിക്ക് അനുമതി നൽകാൻ ശ്രമം നടത്തുന്നു. വസ്തുതകൾ മറച്ച് വച്ചാണ് ക്വാറിക്ക് അനുമതി നൽകാൻ ശ്രമം നടക്കുന്നത്. ഉരുൾപൊട്ടൽ നടക്കുന്ന മലയോര മേഖലയാണിത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഇവിടെ പതിവ് പരിപാടിയാണ്. പല തവണ ഇവിടെ ജീവഹാനിയും സംഭവിച്ചിട്ടുണ്ട്. ഈ സംഭവങ്ങൾ അജയ് കുമാറിനും കോരയ്ക്കും അറിവ് ഉള്ളതാണ്. കോര ഇപ്പോൾ മൈനിങ് പ്ലാൻ തയ്യാറാക്കി നൽകുന്ന വ്യക്തിയുടെ എജന്റ്‌റ് ആയി പ്രവർത്തിക്കുകയാണ്.

അജയകുമാർ ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് ആയി പ്രവർത്തിക്കുന്ന സമയത്തും കോരയും പൂഞ്ഞാറിലെ രാഷ്ട്രീയ നേതാവിന്റെ മകനുമായി ചേർന്ന് നിയമവിരുദ്ധമായി മൈനിങ് പ്ലാനുകൾ ശുപാർശ ചെയ്ത് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർക്ക് നൽകിയിട്ടുണ്ട്. ഇടുക്കി തൊടുപുഴ അഴികണ്ണിക്കൽ തോമസ് എന്നയാളുടെ പേരിലും സെന്റ് മാർട്ടിൻ ഗ്രാനൈറ്റിന്റെ പേരിലും കരിങ്കുന്നം-കാരിക്കോട് ആരംഭിച്ച ക്വാറികൾക്കും ആലക്കോട്, ഉപ്പുതറ, ശാന്തൻപാറ ഉൾപ്പെടെയുള്ള ക്വാറികൾക്കും ലൈസൻസും അനധികൃതമായി പ്രവർത്തനാനുമതിയും നൽകിയിട്ടുണ്ട്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയരക്ടർ റിട്ടയർ ചെയ്ത കോര കോട്ടയം ഇടുക്കി ജില്ലാ ഓഫീസുകളിൽ സ്ഥിരം സന്ദർശകനാണ്.

ഓഫീസിലെ വിവരങ്ങൾ ശേഖരിച്ച് ആളുകളെ വിളിച്ച് തന്റെ കമ്പനിയിൽ നിന്ന് മൈനിങ് പ്ലാൻ തയ്യാറാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം നിരാകരിച്ചാൽ അജയകുമാർ ഫയൽ മുന്നോട്ട് നീക്കല്ലെന്ന് പറയാറുണ്ട്. അതിനാൽ അജയകുമാറിനെ ഡീ പ്രമോട്ട് ചെയ്യണമെന്നും അദ്ദേഹം അനുമതി നൽകിയ ലീസ് ശുപാർശകളും മൈനിങ് പ്ലാൻ അംഗീകാര ശുപാർശകളും റദ്ദ് ചെയ്യുകയും കോരയുടെത് അടക്കമുള്ള അവിഹിത ഇടപെടലുകൾ അവസാനിപ്പിക്കുകയും വേണം-പരാതിയിൽ പറയുന്നു. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പ്രവർത്തനം സുതാര്യമല്ല. അതുകൊണ്ടാണ് ക്രമക്കേടുകളും അജയകുമാർ പ്രശ്‌നവും ചൂണ്ടിക്കാട്ടി പരാതി നൽകിയത്- ബെന്നി സെബാസ്റ്റ്യൻ മറുനാടനോട് പറഞ്ഞു.

ബെന്നി സെബാസ്റ്റ്യൻ പറയുന്നത് ഇങ്ങനെ:

അജയകുമാറിന്റെ പ്രശ്‌നം അങ്ങനെ വിട്ടുകളയാൻ കഴിയില്ല. ജില്ലാ ജിയോളജിസ്റ്റ് ആയി പ്രമോഷൻ ലഭിച്ചതാണ് അജയകുമാറിന്. പ്രമോഷൻ ലഭിച്ചവർ ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റ് എഴുതി യോഗ്യത നേടണം. അജയകുമാർ അങ്ങനെ ചെയ്തിട്ടില്ല. അജയകുമാർ വഴിവിട്ട രീതിയിലാണ് ക്വാറികൾക്ക് അനുമതി നൽകുന്നത്. ടെസ്റ്റ് പാസായാൽ പ്രമോഷൻ നൽകുന്നതാണ് സർവീസ് റൂൾസ് പറയുന്നത്. ടെസ്റ്റ് പാസാകാത്ത ആളുകൾ ഉണ്ട്. അവർക്ക് പ്രമോഷൻ നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

അപ്പോൾ അജയകുമാറിന് മാത്രം ഇങ്ങനെ പ്രമോഷൻ നൽകും. ഒരു വർഷമാണ് പ്രൊബേഷൻ കാലാവധി. ആ ഒരു വര്ഷത്തിനുള്ളിൽ ടെസ്റ്റ് പാസാകണം. അജയകുമാർ ടെസ്റ്റ് പാസായിട്ടില്ല. അപ്പോൾ ഡീ പ്രോമോട്ട് ചെയ്യേണ്ടതുണ്ട്. എന്നാൽ ഇങ്ങനെ ഡീ പ്രൊമോഷൻ ചെയ്തിട്ടില്ല. ജില്ലാ ഓഫീസർ ടെസ്റ്റ് പാസായിട്ടില്ലെങ്കിൽ പിന്നെ ആരു പാസാകാനാണ്. വിജിലൻസിനും ഹൈക്കോടതിക്കും ഈ കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്-ബെന്നി സെബാസ്റ്റ്യൻ പറയുന്നു.