അമൃത്സർ: പഞ്ചാബിലെ കോൺഗ്രസിനുള്ളിൽ യുദ്ധം ഒഴിയുന്നില്ല. നവജ്യോത് സിങ് സിദ്ധുവിനെ പിസിസി പ്രസിഡന്റായി നിയമിച്ചതിന് പിന്നാലെ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ കോൺഗ്രസ് എംഎൽഎമാരെ അണിനിരത്തി ശക്തിപ്രകടനം. അമരീന്ദർ- സിദ്ധു പോരിന് ഒത്തുതീർപ്പെന്ന നിലയിൽ ലഭിച്ച പിസിസി അധ്യക്ഷസ്ഥാനം യുദ്ധം മൂപ്പിക്കുന്ന കാഴ്‌ച്ചയാണ് പഞ്ചാബിൽ.

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി 77 കോൺഗ്രസ് എംഎൽഎമാരേയും സുവർണക്ഷേത്രത്തിൽ ആദരവ് അർപ്പിക്കാനായി സിദ്ധു ക്ഷണിച്ചിരുന്നു. എന്നാൽ അതിൽ 62 പേർമാത്രമാണ് അമൃത്സറിലെ നവജ്യോത് സിങ് സിദ്ധുവിന്റെ വസതിയിൽ എത്തിയതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.

പെർണീത് കൗറിന്റെ അടുത്ത അനുയായിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദീപിന്ദർ ധില്ലനും സിദ്ധുവിന്റെ വസതിയിൽ എത്തിയിരുന്നു. രാജാ വാരിങ്, ഡോ. രാജ് കുമാർ വെർക്ക, ഇന്ദർബീർ ബൊളാരിയ, ബരീന്ദർ ധില്ലൺ, മദൻ ലാൽ ജലപുരി, ഹർമിന്ദർ ഗിൽ തുടങ്ങിയ നേതാക്കളും സിദ്ധുവിന്റെ വസതിയിൽ എത്തിയിരുന്നു.

നവജ്യോത് സിങ് സിദ്ധു കോൺഗ്രസ് എംഎൽഎമാരെ അണിനിരത്തിയതിനോട് പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി. കളി തുടങ്ങി എന്നാണ് ബിജെപി ദേശീയ വക്താവ് ആർ.പി. സിങ് ട്വിറ്ററിൽ കുറിച്ചത്. 'കളി തുടങ്ങി. സിദ്ധു 62, ക്യാപ്റ്റൻ 15' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി അമരീന്ദ്രർ സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് നവജ്യോത് സിങ് സിദ്ധുവിനെ പഞ്ചാബ് അധ്യക്ഷനായി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചത്. തുടർന്ന് തനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയാതെ നവജ്യോത് സിങ് സിദ്ധുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് അമരീന്ദർ സിങ് അറിയിച്ചിരുന്നു.ഇന്ന് കോൺഗ്രസ് എംഎ‍ൽഎമാർക്കും എംപിമാർക്കും വേണ്ടി അമരീന്ദർ നടത്തുന്ന വിരുന്നിലേക്കും നവജ്യോതിന് ക്ഷണമില്ല.

മാപ്പ് പറയാതെ യാതൊരു തരത്തിലുള്ള കൂടിക്കാഴ്ചയ്ക്കും താൻ ഒരുക്കമല്ലെന്നും പഞ്ചാബ് കോൺഗ്രസ് പാർട്ടിയുടെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്തിനോടും അമരീന്ദർ സിങ് അറിയിച്ചിരുന്നു. തനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ അവഹേളനപരമായ പരാമർശങ്ങളിൽ മാപ്പ് പറയാതെ അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ഒരുക്കമല്ലെന്ന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ രവീൺ ഠുക്കറാൽ അറിയിച്ചു.

എന്നാൽ മാപ്പ് പറയാൻ ഒരുക്കമല്ലെന്ന നിലപാടിലാണ് സിദ്ധു. ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ച കേസിലടക്കം നീതി ലഭിക്കുന്നത് വൈകുന്നതിലും 2015-ലുണ്ടായ പൊലീസ് വെടിവെയ്‌പ്പിലും അമരീന്ദർ സിങ്ങിനെതിരെ കടുത്ത ആരോപണങ്ങളാണ് നവജ്യോത് സിങ് സാമൂഹികമാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. അതേസമയം നവജ്യോത് സിങ്ങിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ച സംഭവത്തിൽ എതിർപ്പ് പ്രകടിപ്പിച്ച അമരീന്ദർ സിങ്ങിന് പിന്തുണ അറിയിച്ച് പത്ത് കോൺഗ്രസ് എംഎ‍ൽഎമാർ എത്തി. സിദ്ധുവിനെതിരായ പാർട്ടിയിലെ സമുന്നതനായ അമരീന്ദറിന്റെ നിലപാടിൽ പാർട്ടി ഹൈക്കമാൻഡ് പ്രതിരോധത്തിലായിരിക്കുകയാണ്

പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. സംഗത് സിങ് ഗിൽസിയാൻ, സുഖ്വിന്ദർ സിങ് ഡാനി, പവൻ ഗോയൽ, കുൽജിത് സിങ് നഗ്ര എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. പഞ്ചാബിൽ ഏറെ നാളായി തുടരുന്ന അമരീന്ദർ- സിദ്ധു പോരിന് ഒത്തുതീർപ്പ് ഫോർമുല രൂപപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സിദ്ധുവിനെ പാർട്ടി അധ്യക്ഷനാക്കാൻ ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോർട്ട്.