കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയത് പോലെ ഇഡി കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേിയെയും സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. സംഘടനയിലെ രണ്ടംഗങ്ങൾക്ക് രണ്ടുനീതി പാടില്ലെന്നും എക്സിക്യൂട്ടീവ് യോഗത്തിൽ അഭിപ്രായം ഉയർന്നു. അമ്മ പ്രസിഡന്റ് മോഹൻലാൽ പങ്കെടുക്കുന്ന യോഗത്തിലാണ് ആവശ്യമുയർന്നത്. കൊച്ചിയിൽ യോഗം പുരോഗമിക്കുകയാണ്.

ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കൽ, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരെ ടത്തിയ പരാമർശം, പാർവതിയുടെ രാജി, ഗണേശ് കുമാർ എംഎ‍ൽഎയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് യോഗത്തിന് മുമ്പ് എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് വ്യക്തമാക്കിയിരുന്നു. രചന നാരായണൻ കുട്ടിയും സമാനമായ പ്രതികരണമാണ് നടത്തിയത്. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടുവെന്നാണ് സൂചന. എന്നാൽ, നടന്മാരും എംഎ‍ൽഎമാരായ കെ.ബി ഗണേശ്‌കുമാറും, മുകേഷും ഇതിനെ എതിർത്തുവെന്നും അറിയുന്നു.

കൊച്ചിയിലാണ് യോഗം ചേരുന്നത്. ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തിൽ ഉയർന്നുവന്ന ആവശ്യം.2009 മുതൽ ബിനീഷ് കോടിയേരിക്ക് 'അമ്മ'യിൽ അംഗത്വമുണ്ട്. ആജീവനാന്ത അംഗത്വമാണ് ഉള്ളത്. 'അമ്മ'യുടെ നിയമാവലി അനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാൻ അനുവാദമുള്ളത്. ഞായറാഴ്ച സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗവും ചേരുന്നുണ്ട്. ജനറൽ ബോഡി യോഗത്തിലേക്കുള്ള അജണ്ട എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിക്കും