അടിമാലി: ഇടുക്കി ആനച്ചാൽ ആമകണ്ടത്ത് ഏഴു വയസുകാരനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത് അതിക്രൂരമായി. ഒന്നാം ക്ലാസുകാരനായ അബ്ദുൽ ഫത്താഹ് റൈഹാൻ(അൽത്താഫ്) ആണ് കൊല്ലപ്പെട്ടത്. മുൻകൂട്ടി പദ്ധതി തയ്യാറാക്കിയായിരുന്നു ആക്രമണം. രണ്ട് വീടുകളിലേക്കാണ് പ്രതി അതിക്രമിച്ച് കയറിയത്.

അമ്മയുടെ സഹോദരി ഭർത്താവ് സുനിൽ എന്ന പേരിൽ അറിയപ്പെടുന്ന ഷാൻ മുഹമ്മദാണ് കൃത്യം നടത്തിയത്. കുട്ടിയുടെ മാതാവിനെയും വല്യമ്മയും ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട കുട്ടിയുടെ സഹോദരി പുലർച്ചെ അയൽ വീടുകളിൽ എത്തി വിവരമറിയിച്ചപ്പോൾ ആണ് കൃത്യം സംബന്ധിച്ച് നാട്ടുകാർ അറിയുന്നത്. സാഹസികമായാണ് ഈ കുട്ടി രക്ഷപ്പെട്ടത്.

ആക്രമിക്കപ്പെട്ടവരെല്ലാം കൊല്ലപ്പെട്ടു എന്ന നിഗമനത്തിലായിരുന്നു പ്രതി. തുടർന്ന് വല്യമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന പതിനഞ്ചുകാരിയെ വലിച്ചിഴച്ച് മാതാവിനെയും സഹോദരനേയും ആക്രമിച്ചിട്ടിരിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു. സമാനമായ രീതിയിൽ തന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അടിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ വലിച്ച് പുറത്തേക്ക് കൊണ്ടുപോവുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഇതിനിടയിൽ കുതറി മാറിയ പെൺകുട്ടി സമീപത്തെ കമ്പിവേലിക്ക് അപ്പുറത്തേക്ക് എടുത്തുചാടി ഓടിരക്ഷപ്പെടുകയായിരുന്നു. ഈ കുട്ടിയെ സിനിമാ സ്റ്റൈലിൽ ഇയാൾ പിന്തുടരുകയും ചെയ്തു. പിന്നീട് ആറുമണിയോടെയാണ് സമീപത്തെ വീട്ടിലെത്തി പെൺകുട്ടി സഹായം ചോദിക്കുന്നതും ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറത്ത് അറിയിച്ചതും. ഞായറാഴ്ച പുലർച്ചെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

കൊല്ലപ്പെട്ട അബ്ദുൽ ഫത്താഹ് റൈഹാനും മാതാവ് സഫിയയും ഒരു വീട്ടിലും അബ്ദുൽ ഫത്താഹ് റൈഹാന്റെ സഹോദരി ആശ്മി ഫാത്തിമ റൈഹാനും(റോഷ്‌നി)വല്യമ്മ സൈനബയും തൊട്ടടുത്ത മറ്റൊരു വീട്ടിലും ആയിരുന്നു. മരണപ്പെട്ട കുട്ടിയുടെ സഹോദരി പുലർച്ചെ അയൽ വീടുകളിൽ എത്തി വിവരമറിയിച്ചപ്പോൾ ആണ് കൃത്യം സംബന്ധിച്ച് നാട്ടുകാർ അറിയുന്നത്.

റോഷ്‌നി നൽകിയ വിവരപ്രകാരം ഷാൻ ആദ്യം അബ്ദുൽ ഫത്താഹ് റൈഹാനെയും മാതാവ് സഫിയയെയും ആക്രമിച്ചു. ശേഷം തൊട്ടടുത്തുള്ള വല്യമ്മ സൈനബയുടെ വീട്ടിലേക്ക് എത്തി സൈനബയെ ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു റോഷ്‌നിയെ ആക്രമിക്കാൻ ശ്രമിച്ചത്.

പ്രതി ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു, ഇതിന് കാരണം ഭാര്യയുടെ സഹോദരി അടക്കമുള്ള ബന്ധുക്കൾ ആണെന്ന സംശയത്തിലാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിക്കാൻ ഉണ്ടായ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇതിനൊപ്പമാണ് ഭാര്യ തന്നോട് ഇവരെ കൊന്നിട്ടു വരാൻ ആവശ്യപ്പെട്ടതെന്ന് വിവരവുംപുറത്തു വരുന്നത്. തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്ക് പറ്റിയ സഫിയയെയും മാതാവ് സൈനബയും കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കോട്ടയത്ത് നിന്നുള്ള ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.