കൊച്ചി: രണ്ട് ദുവസം മുമ്പ് ആത്മഹത്യ ചെയത് ട്രാൻസ്ജെൻഡർ അനന്യയുടെ സുഹൃത്ത് ജിജുവിനെ വൈറ്റിലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയാണ്. ആത്മഹത്യയാണെന്നാണ് സൂചന. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു ജിജുയെന്നാണ് അടുത്തസുഹൃത്തുക്കൾ പറയുന്നത്. അതിനിടെയാണ് ജിജുവിന്റെ ആത്മഹത്യയും ഉണ്ടായിരിക്കുന്നത്.

അനന്യ മരിച്ച ദിവസം ജിജുവും ഫ്ളാറ്റിലുണ്ടായിരുന്നു. ജിജു പുറത്തുപോയ സമയത്താണ് അനന്യ തൂങ്ങിമരിക്കുന്നത്. സംഭവത്തിന് ശേഷം വൈറ്റിലയിലുള്ള സുഹൃത്തുക്കൾക്കൊപ്പമാണ് ജിജു കഴിഞ്ഞിരുന്നത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. മൃതദേഹ പരിശോധന ഉൾപ്പടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ തൂങ്ങിമരിച്ച സംഭവത്തിൽ കളമശ്ശേരി പൊലീസിന്റെ അന്വേഷണം പുരോഗമിക്കയാണ്. അനന്യയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിൽ കയർ മുറുകിയുണ്ടായതല്ലാതെ ദേഹത്ത് മറ്റ് പരിക്കുകൾ ഉണ്ടായിരുന്നില്ല.

ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള രേഖകൾ പൊലീസ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. അനന്യയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുക. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സാമൂഹിക നീതി വകുപ്പും ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ യടക്കം മൊഴി എടുക്കാനാണ് പൊലീസിന്റെ തീരുമാനം.