പത്തനംതിട്ട: കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ തന്നെ അത്യപൂർവതയായ അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജ് പിടിയിലാകാൻ കാരണമായത് ജി. പുഷ്പകുമാർ എന്ന എസ്ഐക്ക് തോന്നിയ നേരിയ ചില സംശയങ്ങളായിരുന്നു. ബന്ധുക്കളുടെ മൊഴിയിലെ ചില നുറുങ്ങു പരാമർശങ്ങൾ എസ്ഐയുടെ മനസിൽ സംശയത്തിന്റെ വിത്തു പാകി. തുടർന്ന് ചില ചോദ്യങ്ങൾക്ക് ഉത്തരം തേടിയിറങ്ങിയ പുഷ്പകുമാർ ഒരാഴ്ച കൊണ്ട് ഉറപ്പിച്ചു. ഇതൊരു കൊലപാതകമാണ്.

പ്രതി ഉത്രയുടെ ഭർത്താവ് സൂരജ് തന്നെ. പക്ഷേ, ഈ കേസ് ലോക്കൽ പൊലീസിന്റെ കൈയിൽ നിൽക്കില്ല. അതു കൊണ്ടു തന്നെ ഉത്രയുടെ മാതാപിതാക്കളോടും സഹോദരനോടും തന്റെ സംശയം പറഞ്ഞു. ഇതൊരു കൊലപാതകമാണെന്നും അറിയിച്ചു. നിങ്ങൾ നേരെ ചെന്ന് കൊല്ലം റൂറൽ എസ്‌പി എസ്. ഹരിശങ്കറിനെ കാണാൻ പറഞ്ഞു. അവർ അതു പോലെ ചെയ്തു. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. ഇന്നിപ്പോൾ ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുമ്പോൾ ജി. പുഷ്പകുമാർ പൊലീസ് ഇൻസ്പെക്ടർ ആണ്. കൂടൽ സ്റ്റേഷനിൽ എസ്എച്ച്ഒ ആയി ജോലി ചെയ്യുന്നു.

അന്നത്തെ ആ അന്വേഷണം ഓർത്തെടുക്കുകയാണ് പുഷ്പകുമാർ:

2020 മെയ്‌ ഏഴിന് രാവിലെയാണ് ഉത്ര മരിക്കുന്നത്. ഇൻക്വസ്റ്റ് തയാറാക്കാൻ പോയത് അഞ്ചൽ സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ജോയിയാണ്. വൈകിട്ട് ബന്ധുക്കളുടെ മൊഴി വായിച്ചു നോക്കിയപ്പോൾ ഉത്രയ്ക്ക് ഇത് രണ്ടാം തവണയാണ് അടുപ്പിച്ച് പാമ്പു കടിയേൽക്കുന്നതെന്ന് സഹോദരൻ പറഞ്ഞതായി കണ്ടു. സംശയത്തിന്റെ ആദ്യ വിത്ത് വീണത് ഇവിടെയാണ്. എട്ടിന് കേസ് അന്വേഷണം എസ്ഐ പുഷ്പകുമാർ ഏറ്റെടുത്തു. എസ്ഐ ഉത്രയുടെ വീട്ടിൽ എത്തുമ്പോൾ സൂരജും ഉത്രയുടെ മാതാപിതാക്കളുമെല്ലാം ഒന്നിച്ചിരിക്കുന്നു. അസ്വാഭാവികമായ പെരുമാറ്റം ആരുടെ ഭാഗത്തു നിന്നുമില്ല. കുറ്റാന്വേഷകന്റെ കണ്ണിലൂടെയാണ് സൂരജിനെ നോക്കിയത്.

സംശയിക്കത്തക്ക പെരുമാറ്റമൊന്നും അയാളുടെ ഭാഗത്തും കാണാനില്ല. ഉത്രയുടെ ബന്ധുക്കൾ മറ്റ് സംശയമൊന്നും പറഞ്ഞതുമില്ല. സൂരജിനോടും ഉത്രയുടെ സഹോദരനോടും വൈകിട്ട് സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞ് മഹസറും എഴുതി എസ്ഐ മടങ്ങി. വൈകിട്ട് സ്റ്റേഷനിൽ വന്ന സൂരജിന്റെ മൊഴി വളരെ ലളിതമായിട്ടാണ് രേഖപ്പെടുത്തിയത്. തന്റെ വീട്ടിൽ നേരത്തേ പാമ്പു കയറിയിട്ടുണ്ടെന്നും ഒരു പാട് പാമ്പുള്ള പ്രദേശമാണിതെന്നും സൂരജ് പറഞ്ഞിരുന്നു. പാമ്പു പിടുത്തക്കാരുമായി ബന്ധമുണ്ടോയെന്ന് എസ്ഐ ചോദിച്ചു. നൂറനാട്ടുകാരൻ സുരേഷിനെ അറിയാമെന്ന് പറഞ്ഞു. സുരേഷ് വീട്ടിൽ വന്നിട്ടുണ്ടോയെന്നായി അടുത്ത ചോദ്യം.

കഴിഞ്ഞ മാസം വന്നിരുന്നുവെന്ന് സൂരജ് മറുപടി നൽകി. സുരേഷിനെ എങ്ങനെയാണ് പരിചയം, ആരാണ് നമ്പർ തന്നത് എന്നായിരുന്നു എസ്ഐയുടെ പിന്നീടുള്ള ചോദ്യം. വാവാ സുരേഷാണ് നമ്പർ തന്നതെന്ന് വളരെ കൂളായി സൂരജ് ഉത്തരവും നൽകി. ഏറ്റവും അവസാനമായി സുരേഷിനെ വിളിച്ചത് കഴിഞ്ഞ മാസമാണെന്നും പറഞ്ഞു. നീ ബാഗിലാക്കി കൊണ്ടു വന്ന ആ സാധനമെവിടെ എന്ന് എസ്ഐ ചോദിച്ചു. സൂരജ് ഒന്നു നടുങ്ങുന്നതും കണ്ണുകൾ കുറുകുന്നതും എസ്ഐ ശ്രദ്ധിച്ചു. സംശയം ബലപ്പെട്ടു.

നൂറനാട് സുരേഷിന്റെയും സൂരജിന്റെയും കാൾ ഡീറ്റെയ്ൽസ് ശേഖരിക്കാൻ അന്ന് തന്നെ കൊടുത്തു. 11 ന് സിഡിആർ (കാൾ റെക്കോഡ് ഡീറ്റെയ്ൽസ്) കിട്ടി. അതു പരിശോധിച്ചപ്പോൾ സൂരജിന്റെ മൊഴിയിൽ ഏറെ വൈരുധ്യങ്ങൾ. കഴിഞ്ഞ മാസം മാത്രമാണ് സുരേഷിനെ പരിചയപ്പെട്ടത് എന്നു പറഞ്ഞ സൂരജ് ആറു മാസം മുൻപ് അയാളുമായി ബന്ധമുണ്ടാക്കിയിരുന്നുവെന്ന് വ്യക്തമായി. ഇവർ പതിവായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും മനസിലായി. ഇതോടെ എസ്ഐയുടെ സംശയം കനത്തു. സ്റ്റേഷനിൽ ഇടയ്ക്കിടെ വരുന്ന ഉത്രയുടെ ബന്ധുക്കളോട് തന്റെ സംശയം എസ്ഐ ആവർത്തിച്ചു കൊണ്ടിരുന്നു.

ആദ്യം സൂരജിന്റെ വീട്ടിൽ വച്ച് ഉത്രയെ അണലി കടിച്ചിരുന്നു. എസ്ഐ പുഷ്പകുമാർ അന്ന് ഉത്രയെ ചികിൽസിച്ച തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ എത്തി അതിന്റെ രേഖകൾ എല്ലാം ശേഖരിച്ചു. വീടിന് വെളിയിൽ വച്ചാണ് ഉത്രയെ അണലി കടിച്ചത് എന്നായിരുന്നു സൂരജ് പറഞ്ഞിരുന്നത്. എന്നാൽ, ചികിൽസാ രേഖകളിൽ കടിയേറ്റത് മുട്ടിന് താഴെയായിട്ടാണെന്നാണ് പറഞ്ഞിരുന്നത്. വെളിയിൽ വച്ച് അണലി കടിച്ചാൽ അതൊരിക്കലും മുട്ടിന് താഴെയാകില്ല. തലേന്ന് രാത്രി 8.30 ന് അണലി കടിച്ചിട്ടും പിറ്റേന്ന് പുലർച്ചെ 2.30 നാണ് ആശുപത്രിയിൽ എത്തിച്ചിരിക്കുന്നത്.

മാത്രവുമല്ല, ഉത്രയെ അണലി കടിച്ച ദിവസം പകൽ ബാങ്ക് ലോക്കറിൽ നിന്ന് കുഞ്ഞിന്റെ സ്വർണമെല്ലാം സൂരജ് എടുത്തു കൊണ്ടു പോയിരുന്നു. ഇത്രയും വസ്തുതകൾ തെളിഞ്ഞതോടെ എസ്ഐ പുഷ്പകുമാറിന് സൂരജിന് മേൽ സംശയം ഇരട്ടിച്ചു. മെയ്‌ 15 ആയതോടെ ഉത്രയുടെ കുഞ്ഞിനെ ചൊല്ലി അവകാശ തർക്കമായി. ഇരുകൂട്ടരും കുട്ടിയുടെ മേൽ അവകാശവാദമുന്നയിച്ചു. ഇതോടെ ചെറിയ തോതിൽ പരാതിയായി. കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെയും ശിശുക്ഷേമ സമിതിയെയും സമീപിച്ചു. ഇരുകൂട്ടരും ഇടപെട്ട് കുഞ്ഞിനെ സൂരജിന്റെ വീട്ടുകാർക്ക് വിട്ടു കൊടുക്കുകയും ചെയ്തു.

വീണ്ടും പരാതിയുമായി പൊലീസ് സ്റ്റേഷനിൽ വന്ന ഉത്രയുടെ ബന്ധുക്കളോട് എസ്ഐ പുഷ്പകുമാർ ഇതൊരു കൊലപാതകം ആണെന്ന് തനിക്കുള്ള സംശയം പങ്കു വച്ചു. ഈ കേസ് ലോക്കൽ പൊലീസിന്റെ കൈയിൽ നിൽക്കുന്ന ഒന്നല്ലെന്നും നിങ്ങൾ റൂറൽ എസ്‌പി ഹരിശങ്കറിന് പരാതി നൽകാനും പറഞ്ഞു. എസ്ഐയുടെ ഉപദേശം സ്വീകരിച്ച ഉത്രയുടെ മാതാപിതാക്കളും സഹോദരനും അടുത്ത ബന്ധുവായ അദ്ധ്യാപകനും കൂടി മെയ്‌ 20 ന് റൂറൽ എസ്‌പിയെ കണ്ട് വിവരം ധരിപ്പിച്ചു. എസ്‌പി പ്രാഥമിക ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അശോകനെ വിട്ട് പ്രാഥമികാന്വേഷണം നടത്തി. 22 ന് ലോക്കൽ പൊലീസിന്റെ കൈയിൽ നിന്നും കേസ് ഡയറി ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തു. അന്ന് വൈകിട്ട് സൂരജ് അറസ്റ്റിലുമായി.

ഉത്രയുടെ ബന്ധുക്കൾക്ക് പോലും യാതൊരു സംശയവും ഇല്ലാതിരുന്ന കേസിനാണ് പുഷ്പകുമാർ എന്ന എസ്ഐയുടെ അന്വേഷണ മികവിൽ തുമ്പുണ്ടായത്. കേസിലേക്ക് നയിക്കുന്ന മുഴുവൻ വിവരങ്ങളും ശേഖരിച്ചത് പുഷ്പകുമാറായിരുന്നു. തുടർന്ന് വന്ന ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണം അനായാസമാക്കിയതും ഈ കണ്ടെത്തലുകളായിരുന്നു. ഹയർ സെക്കൻഡറി അദ്ധ്യാപക വൃത്തിയിൽ നിന്നും രാജി വച്ചാണ് പുഷ്പകുമാർ പൊലീസിലേക്ക് എത്തിയത്.