വിശാഖപട്ടണം: ആന്ധ്രയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഒൻപത് കേസുകളിൽ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടവരുടെ നേരിട്ടുള്ള ഇടപെടൽ കണ്ടെത്തിയിട്ടുണ്ടെന്ന് ആന്ധ്രാപ്രദേശ് ഡിജിപി ഗൗതം സവാൻ. സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമണത്തിന് പിന്നിൽ പ്രതിപക്ഷ പാർട്ടികളുടെ പങ്ക് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന് ചില രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ശ്രമങ്ങളാണ് ആക്രമണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. 15 തെലുങ്കുദേശം പാർട്ടി (ടിഡിപി) അംഗങ്ങളും 4 ഭാരതീയ ജനതാ പാർട്ടി (ബിജെപി) കേഡർമാരും വിഗ്രഹ നാശം, അപകീർത്തിപ്പെടുത്തൽ, വ്യാജവാർത്ത പ്രചരിപ്പിക്കൽ എന്നീ ഒമ്പത് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

വിഗ്രഹ മോഷണം, വിഗ്രഹങ്ങൾ നശിപ്പിക്കൽ, ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ കുഴിയെടുക്കൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നിവയുമായി ബന്ധപ്പെട്ട് 44 കേസുകൾ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 29 ഓളം കേസുകളിൽ അന്വേഷണം പൂർത്തിയായി, മറ്റുള്ളവയിൽ അന്വേഷണം പുരോഗമിക്കുയാണെന്നും ഡിജിപി പറഞ്ഞു.

സംസ്ഥാനത്തെ 13,296 ക്ഷേത്രങ്ങളിലായി 44,451 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ആന്ധ്രപ്രദേശ് സർക്കാർ വ്യക്തമാക്കി. ഇതുവരെ അന്വേഷണം പൂർത്തിയായ ഒമ്പത് കേസുകളിൽ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 21 പേർ നേരിട്ട് ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗൗതം സാവൻ അറിയിച്ചു. അക്രമണത്തിലൂടെ മതവിദ്വേഷം ഉണ്ടാക്കിയെടുക്കയാണ് ഇവരുടെ ലക്ഷ്യമെന്ന് കണ്ടെത്തിയതായി അദ്ദേഹം കൂട്ടിചേർത്തു. ക്ഷേത്ര ആക്രമണ കേസുകളിൽ രാഷ്ട്രീയ ബന്ധമുള്ള പ്രതികളുടെ പട്ടികയിൽ ടിഡിപിയുടെ ചല്ല മധുസൂദനൻ റെഡ്ഡിയും ഡോംപേട്ടിൽ നിന്നുള്ള ബിജെപി മണ്ഡൽ സെക്രട്ടറി കൊഞ്ചട രവികുമാറും ഉൾപ്പെടുന്നു.