ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനന്തപുരിൽ ദളിത് യുവതിയെ കാമുകൻ തീ കൊളുത്തി കൊലപ്പെടുത്തി. എസ്.ബി.ഐ ധർമ്മവാരം ബ്രാഞ്ചിലെ കരാർ ജീവനക്കാരിയായ സ്നേഹലതയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രണയ ബന്ധത്തെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ബാങ്കിലേക്ക് പോയ യുവതി നേരം വൈകിട്ടും തിരികെ വീട്ടിലെത്തിയിരുന്നില്ല. മൊബൈലിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇന്നലെ ധർമ്മവാരം മണ്ഡലിലെ ബന്ദന്നപള്ളിയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൊലപാതകത്തിനു പിന്നിൽ രാജേഷും സുഹൃത്ത് കാർത്തിക്കുമാണെന്ന് സ്നേഹലതയുടെ വീട്ടുകാർ പരാതിപ്പെട്ടിരുന്നു. രാജേഷ് ഏറെക്കാലമായി പ്രണയത്തിന്റെ പേരിൽ മകളെ ശല്യം ചെയ്തിരുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി.

ബന്ദനപ്പള്ളിയിൽ നിന്നും ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയ രാജേഷ് യുവതി ആളൊഴിഞ്ഞ വയലിൽ കൊണ്ടുപോയി കഴുത്തറുത്തുകൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം കത്തിച്ചു. ആളെ തിരിച്ചറിയാതിരിക്കുന്നതിനായിരുന്നു ഇത്. എന്നാൽ സ്നേഹലതയുടെ പക്കലുണ്ടായിരുന്ന കാത്തി നശിക്കാത്ത ബാങ്ക് രേഖകളാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. ലൈംഗിക അതിക്രമത്തിന് ഇരയായതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് പറയുന്നു.

കൊലപാതകത്തിനും വീട്ടിലേക്ക് തിരിച്ചുപോയ രാജേഷ്, കാർത്തിക്കുമായി ചേർന്ന് മദ്യപിച്ചു. കേസ് രജിസ്റ്റർ ചെയ്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.