മുംബൈ: സ്വന്തം നാടുകളിലെ പരിശോധനകളിൽ നിന്നും രക്ഷപ്പെടാനായി സമൂഹത്തിലെ വിവിധ രംഗങ്ങളിലെ ഉന്നതർ നികുതിയിളവുകളുള്ള ഇടങ്ങളിൽ കടലാസു കമ്പനികൾ രൂപീകരിച്ച് അവ മുഖേന പണം മറ്റു വിദേശരാജ്യങ്ങളിലേക്ക് കടത്തുന്നതിന്റെ വിശദാംശങ്ങൾ അടങ്ങിയ പാൻഡോറാ ലീക്ക്സ് ഇന്ത്യയിലും ചർച്ചയാവുകയാണ്. ഏകദേശം മുന്നോറോളം ഇന്ത്യാക്കാരാണ് ഈ ലിസ്റ്റിൽ ഉള്ളതെന്ന് അന്വേഷണം നടത്തിയ ഇന്റർനാഷണൽ കൗൺസിൽ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റിന്റെ ഭാഗമായ ഇന്ത്യൻ എക്സ്പ്രസ്സ് വെളിപ്പെടുത്തുന്നു.

അടുത്തിടെ പാപ്പരായി പ്രഖ്യാപിച്ച അനിൽ അംബാനിക്ക് ഇത്തരത്തിൽ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന 18 വിദേശകമ്പനികളാണ് ഉള്ളതെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് പറയുന്നു. ബാങ്കുകളെ വെട്ടിച്ച് കടന്നുകളഞ്ഞ നീരവ് മോദി, ഇന്ത്യ വിടുന്നതിന് കഷ്ടിച്ച് ഒരു മാസം മുൻപായി അദ്ദേഹത്തിന്റെ സഹോദരി ഒരു ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇൻസൈഡർ ട്രേഡിങ് വിലക്കപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയെ പ്രമുഖസ്ഥാനത്ത് ഇരുത്തിയാണ്ഈ ട്രസ്റ്റ് രൂപീകരിച്ചെതെന്നും അവർ പറയുന്നു. ഇവർ ഉൾപ്പടെ 300 ഓളം ഇന്ത്യൻ പേരുകളാണ് ചോര്ന്നുകിട്ടിയ ലിസ്റ്റിൽ ഉള്ളത്. ഇതിൽ 60 പ്രമുഖ വ്യക്തികളും കമ്പനികളും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്താക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് പറയുന്നു.

പാൻഡോറ ലീക്കിലൂടെ പുറത്തുവന്ന ഞെട്ടിക്കുന്ന മറ്റൊരു കാര്യം ചില ബാങ്കുകൾ തന്നെ തങ്ങളുടേ ഉപഭോക്താക്കൾക്കായി ഇത്തരത്തിലുള്ള കമ്പനികൾ രൂപീകരിച്ചിട്ടുണ്ട് എന്നാണ്. ബാങ്കുകൾ രൂപീകരിച്ച 3,926 കമ്പനികളുടെ വിശദാംശങ്ങളാണ് ലിസ്റ്റിൽ ഉള്ളത്. ഇതിൽ പനാമയിലെ മുൻ അമേരിക്കൻ അമ്പാസിഡർ രൂപീകരിച്ച കമ്പനിയും ഉൾപ്പെടുന്നു.

പാപ്പരായ അംബാനിയുടെ കഥ

2020 ഫെബ്രുവരിയിൽ ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു ബാങ്കുമായുൾല കേസിലാണ് ഒരു ലണ്ടൻ കോടതിയിൽ താൻ പാപ്പരാണെന്ന കാര്യം അനിൽ അംബാനി പറയുന്നത്. എന്നാൽ, അനിൽ അംബാനിക്ക് വിദേശരാജ്യങ്ങളിൽ എത്രമാത്രം സ്വത്തുക്കളുണ്ടെ ന്നത്ന്റെ വിവരങ്ങൾ സമർപ്പിച്ചിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് 716 മില്ല്യൺ ഡോളർ ബാങ്കിനു നൽകാൻ വിധി വന്നെങ്കിലും, ലോകത്തിന്റെ ഒരു ഭാഗത്തും തനിക്ക് സ്വത്തുക്കൾ ഒന്നും തന്നെയില്ലെന്ന് പറഞ്ഞ് അംബാനി ഈ പണം നൽകിയില്ല

എന്നാൽ, ഇപ്പോൾ ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തുവിട്ടിരിക്കുന്ന വാർത്ത പാൻഡോറ ലീക്കിൽ അനിൽ അംബാനിയുടെ പേരും ഉണ്ടെന്നുള്ളതാണ്. അദ്ദേഹവും അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവരും കൂടി ജേഴ്സി, ബ്രിട്ടീഷ് വെർജിൻ ഐലൻഡ്സ്, സൈപ്രസ്സ് എന്നിവിടങ്ങളിലായി 18 ഓഫ്ഷോർ കമ്പനികൾ നടത്തുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ ഏഴു കമ്പനികൾ രൂപീകരിച്ചിരിക്കുന്നത് 2007-നും 2010-നും മദ്ധ്യേയാണ്. ഇവയെല്ലാം കൂടി നിക്ഷേപിച്ചിരിക്കുന്നത് 1.3 ബില്ല്യൺ ഡോളർ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിൽ അനിൽ അംബാനിയുടെ പേരിൽ ജഴ്സിയിൽ ഉള്ള ബാറ്റിസ്റ്റ് അൺലിമിറ്റഡ്, റേഡിയം അൺലിമിറ്റഡ്, ഹുയി ഇൻവെസ്റ്റ്മെന്റ് അൺലിമിറ്റഡ് എന്നീ മൂന്നു കമ്പനികൾ രൂപീകരിച്ചത് 2007 ഡിസംബറിനും 2008 ജനുവരിയിലും ആയാണ്. ഇതിൽ ബാറ്റിസ്റ്റെയും റേഡിയം അൺലിമിറ്റഡും അനിൽ അംബാനി ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ റിലയൻസ് ഇന്നോവെൻചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ്.

ഹുയി ഇൻവെസ്റ്റ്മെന്റ് ആകട്ടെ എ എ എ എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലും. റിലയൻസ് ക്യാപ്പിറ്റലിന്റെ ഒരു പ്രമോട്ടാർ കമ്പനിയാണിത്. അനിൽ അംബാനിയുടെ പ്രതിനിധിയായ അനൂപ് ദലാലിന്റെ ഉടമസ്ഥതയിൽ രണ്ടു കമ്പനികളും ജഴ്സിയിൽ ഉണ്ട്.

ലിസ്റ്റിൽ മാസ്റ്റർ ബ്ലാസ്റ്ററും

പാൻഡോറ ലീക്ക് ലിസ്റ്റിൽ പേരുവന്ന മറ്റൊരു പ്രമുഖനാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. അദ്ദേഹത്തിന്റെ ബ്രിട്ടീഷ് വെർജിൻ ഐലൻഡിലുള്ള കമ്പനി പക്ഷെ 2016-ൽ തന്നെ അടച്ചുപോയിരുന്നു. നേരത്തേ പനാമ പേപ്പറിലൂടെ ഈ കമ്പനിയുടെ പേരുവിവരം പുറത്തുവന്നിരുന്നു. സച്ചിൻ, ഭാര്യ അഞ്ജലി, ഭാര്യാ പിതാവ് ആനന്ദ് മേത്ത എന്നിവരുടെ പേരിലായിരുന്നു ഈ കമ്പനി.

സാസ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന പേരുള്ള കമ്പനി പക്ഷെ 2016- ൽ തന്നെ അടച്ചു പോയിരുന്നു. പനാമ പേപ്പറിൽ പേരുവന്ന് മൂന്നു മാസത്തിനുള്ളിൽ കമ്പനി അടച്ചു പൂട്ടുകയായിരുന്നു.