തിരുവനന്തപുരം: കെപിസിസി മീഡിയ സെൽ കൺവീനറും എഐസിസി സോഷ്യൽ മീഡിയ സെൽ കോഡിനേറ്ററുമായ അനിൽ കെ ആന്റണിയും കോൺഗ്രസ് സൈബർ ടീമുമായി മുട്ടൻ പോര് തുടരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് എ.കെ. ആന്റണിയുടെ മകനെതിരെയും സൈബർ ലോകത്ത് പ്രതിഷേധം ഉയർന്നത്. കോൺഗ്രസുകാർ തന്നെയാണ് ഇതിന് പിന്നിൽ.=

'കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്‌ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ കെ ആന്റണി. ഈ ചങ്ങായിനെ കൊണ്ട് കോൺഗ്രസ് ഐടി സെല്ലിന് തിരഞ്ഞെടുപ്പിൽ വല്ല ഗുണവും ഉണ്ടായോ. ഈ നിർണായക തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുള്ളത്. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോൺഗ്രസിന്റെ സൈബർ പോരാളികൾ ശക്തർ ആയതുകൊണ്ട് മാത്രം പ്രതിരോധം തീർത്തു. എസി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം. ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെൽ പിരിച്ചു വിടുന്നത് ആണ് നല്ലത്. പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും', കോൺഗ്രസ് സൈബർ ടീം ഫേസ്‌ബുക്കിൽ വിമർശനമുന്നയിച്ചു.

തനിക്കെതിരെ ഉയർന്ന ഗുരുതുര ആരോപണങ്ങൾക്ക് അനിൽ ആന്റണി മറുപടി പോസ്റ്റിട്ടു.

ചില സൈബർ കോൺഗ്രസ് ഗ്രൂപ്പുകൾ എനിക്കെതിരായി ദുരുദ്ദേശപരമായി പ്രചരണം നടത്തുന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടു.
കോൺഗ്രസ് സൈബർ ടീം എന്ന പേരിലുള്ള പേജ് ഫേസ് ബുക്കിലെ നിരവധി കോൺഗ്രസ് അനുകൂല സംഘങ്ങളിൽ ഒന്നു മാത്രമാണ്. ഒരു കാരണവശാലും കോൺഗ്രസിന്റെ ഔദ്യോഗിക പേജ് അല്ല. ഔദ്യോഗിക പേജുകളുമായി ഒരു ബന്ധവുമില്ല.

പ്രസ്തുത പേജിന്റെ അഡ്‌മിനായ ശ്രീ. ടോണി ഏതാനും ആഴ്ച മുമ്പ് എന്നെ ബന്ധപ്പെടുകയും പേജിന് ഔദ്യോഗിക അംഗീകാരം നൽകണമെന്ന് അഭ്യർത്ഥിക്കുകയുമുണ്ടായി. കെപിസിസി നേതൃത്വം ഈ വിഷയത്തിൽ ചില മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടുള്ളതിനാൽ എല്ലാവർക്കും അംഗീകാരം നൽകുക പ്രയാസമാണ്.

ചുരുങ്ങിയത് ഒരു ഡസനിലധികമെങ്കിലും വിവിധ ഫേസ്‌ബുക് പേജുകൾ പരസ്പരം ചളി വാരിയെറിയാതെയും, നേതൃത്വത്തിനെ അപകീർത്തിപ്പെടുത്താതെയും ഒന്നും പ്രതീക്ഷിക്കാതെ ഇതേ ശൃംഖലയിൽ പ്രവർത്തിക്കുന്നുണ്ട്. പാർട്ടി നേതൃത്വത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം അനൗദ്യോഗിക പേജുകളിലെ പോസ്റ്റുകൾ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച് മുന്നോട്ടു വരുന്നതിൽ വലിയ നിരാശയുണ്ട്.

കേവലം ഒരു മാസം മുമ്പു മാത്രം സജ്ജമാക്കിയ കോൺഗ്രസ് വാർ റൂമും അനുബന്ധ ഔദ്യോഗിക ഹാൻഡിലുകളും പാർട്ടിക്കുവേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കോൺഗ്രസിന്റെ എതിരാളികൾ മിക്കപ്പോഴും പതറിപ്പോകുന്ന തരത്തിൽ സംഘം മുന്നേറ്റമുണ്ടാക്കി. അസാമാന്യ മികവു പ്രകടിപ്പിച്ച എന്റെ സംഘാംഗങ്ങളെയും, ആയിരക്കണക്കിനു നിസ്വാർത്ഥരായ പ്രവർത്തകരെയും ഈയവസരത്തിൽ നന്ദി പറയുകയും അഭിനന്ദിക്കുകയുമാണ്.

 

ചില സൈബർ കോൺഗ്രസ് ഗ്രൂപ്പുകൾ എനിക്കെതിരായി ദുരുദ്ദേശപരമായി പ്രചരണം നടത്തുന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടു. കോൺഗ്രസ് സൈബർ...

ഇനിപ്പറയുന്നതിൽ Anil K Antony പോസ്‌റ്റുചെയ്‌തത് 2021, ഏപ്രിൽ 7, ബുധനാഴ്‌ച

അനിലിന്റെ പോസ്റ്റിന് താഴെ കോൺഗ്രസ് സൈബർ ടീം പ്രവർത്തകർ ആക്രമണവുമായി എത്തി. തങ്ങളുടെ പേജിന് ഔദ്യോഗിക അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അവരുടെ വാദം. ജിഷ ജോർജ്, അഡ്വ.അന്ന ജോസഫ് എന്നിവർ ശക്തമായ വിമർശനമാണ് അനിലിനെതിരെ കമന്റുകളിൽ ഉന്നയിക്കുന്നത്.

കോൺഗ്രസ് ഔദ്യോഗിക സൈബർ വിഭാഗം വേണ്ടത്ര മികവ് കാട്ടുന്നില്ലെന്ന ആശങ്കക്കിടെ പ്രവർത്തകരുടെ കൂട്ടായ്മയായ കോൺഗ്രസ് സൈബർ ടീമിന് സോഷ്യൽ മിഡിയയിൽ വൻ മുന്നേറ്റം ഉണ്ടായിരുന്നു. ഫേസ് ബുക്കിൽ കെപിസിസിയുടെ ഔദ്യോഗിക പേജിനെക്കാൾ ലൈക്കും ഫോളോവേഴ്‌സുമാണ് കോൺഗ്രസ് സൈബർ ടീം നേടിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സൈബർ കോൺഗ്രസ് , മിഷൻ 140 , ഐ ആം കോൺഗ്രസ് എന്നാ നാല് പ്രമുഖ പേജുകളെയാണ് ഇവർ പിന്നിലാക്കിയത്. എന്നാൽ സൈബർ കോൺഗ്രസ് കെപിസിസിയുടെ ഗ്രൂപ്പല്ലെന്നും പേജുമായി ഒരു ബന്ധമില്ലെന്നുമാണ് കോൺഗ്രസ് ഐടി വിഭാഗം പറയുന്നത്. ഇതടക്കം കോൺഗ്രസിനെ അനുകൂലിക്കുന്ന നിരവധി പേജുകളുണ്ടെന്നും അവയക്കൊന്നും കെപിസിസിയുമായി ബന്ധമില്ലെന്നുമാണ് അനിൽ ആന്റണിയുടെ നിലപാട്. ഇതാണ് ഇവരെ ചൊടിപ്പിച്ചതും പരസ്യ പ്രസ്താവനയ്ക്ക് കാരണമായതും.

തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി ഇടപെടലും മുഖ്യ എതിരാളിയായ സിപിഎമ്മിന് ഉരുളക്ക് ഉപ്പേരി കണക്കെ മറുപടി നൽകുന്നതുമാണ് കോൺഗ്രസ് സൈബർ ടീം എന്ന പേജിനെ പ്രവർത്തകർക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഇതിനെ പുറമെ പോരാളി ഷാജി എന്ന സിപിഎം താരത്തിനെതിരെ പോരാളി വാസുവനെ കൊണ്ടുവന്നതും കോൺഗ്രസ് സൈബർ ടീമാണ്. പോരാളി വാസുവിനും സോഷ്യൽ മിഡിയയിലും കോൺഗ്രസ് പ്രവർത്തകർക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പതിനെട്ട് പേരടഞ്ഞുന്ന ടീമാണ് പേജിനെ നയിക്കുന്നത് . ഇതിൽ പതിനെട്ട് കാരിയായ കെ എസ് യു പ്രവർത്തക മുതൽ 70 കാരൻ വരെയുണ്ട്.

അഞ്ച് രാജ്യങ്ങളിലുള്ള പ്രവാസികളായ കോൺഗ്രസുകാരാണ് പേജിന് ചുക്കാൻ പിടിക്കുന്നത്. പ്രധാന രണ്ട് പേജിനൊപ്പം ഫേസ് ബുക്കിൽ തന്നെ പതിനേഴ് മറ്റ് പേജുകളും നൂറിലധികം വാട്‌സ് ആപ്പ് ഗ്രൂപ്പുകളും ഇൻസ്റ്റഗ്രാം , ടിക് ടോക്ക് അകൗണ്ടുകളും സൈബർ കോൺഗ്രസ് ടിം കൈകാര്യം ചെയ്യുന്നു. പ്രൊഫഷണൽ രംഗത്തുള്ള ഇവർ ജോലിയുടെ ഇടവേളകളിലാണ് സൈബർ പോരാട്ടം നടത്തുന്നത്. തെരഞ്ഞടുപ്പിൽ വൻ പ്രചരണമാണ് പേജിലൂടെ ഇവർ നടത്തിയത്. പ്രകടന പത്രിക, സിപിഎം ബിജെപി ഡീൽ,, ആഴക്കടൽ കരാർ, പി എസ് സി സമരം അടക്കം എല്ലാ പ്രചരണ വിഷയങ്ങൾക്കും ഇവർക്ക് ലക്ഷങ്ങളാണ് ലൈക്കായും ഷെയറായും ലഭിച്ചത്.

പേജിന്റെ സ്വീകാര്യത മനസിലാക്കിയ നേതാക്കൾ അണിയറ പ്രവർത്തകരെ ബന്ധപ്പെട്ടതും വിജയമായി ഇവർ കരുതുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ അനിൽ ആന്റണി തയ്യാറായില്ല. ഇതോടെയാണ് കലഹം തുടങ്ങുന്നത്.