തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് കാലാവധി നീട്ടി ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തിയാണ് അനിൽ കാന്തിന്റേത്. ഡിജജിപി സ്ഥാനത്തേക്ക് ആരും പ്രതീക്ഷിക്കാതിരിക്കവേ അപ്രതീക്ഷിതമായാണ് അദ്ദേഹം ഈ സ്ഥാനത്ത് എത്തിയത്. ഏഴു മാസത്തെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി നൽകുമ്പോൾ അതും ഒരു പുതിയ റെക്കോർഡായി മാറുകയാണ്.

നേരത്തെ ഡിജിപി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാറിന്റെ പരിഗണനയ്ക്ക് പേരുകൾ നൽകുമ്പോൾ തച്ചങ്കരിക്കാണ് ഏവരും ഏറ്റവും കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത്. സുദേഷ്‌കുമാറിന്റെ പേരും ഇതോടൊപ്പം ഉയർന്നു കേട്ടു. എന്നാൽ, ഈ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ടാണ് കൂട്ടത്തിൽ ജൂനിയറായ അനിൽകാന്തിന് സംസ്ഥാന് പൊലീസ് മേധാവി പദവി ലഭിച്ചത്.

സംസ്ഥാനങ്ങളിലെ പൊലീസ് നിയമനങ്ങളിൽ പ്രത്യേക മാനദണ്ഡം കൊണ്ടുവന്നതിന് ശേഷം കേരളം തിരഞ്ഞെടുക്കുന്ന ആദ്യത്തെ പൊലീസ് മേധാവിയാണ് അനിൽകാന്തിന്റേത്. അതുകൊണ്ട് തന്നെ പലവിധത്തിലുള്ള പ്രത്യേകതകളാണ് ഈ നിയമനത്തിൽ തുടക്കത്തിൽ തന്നെ പ്രത്യേകതൾ ഉണ്ടായിരുന്നു. എഡിജിപി പദവിയിൽ നിന്നുമാണ് അദ്ദേഹം ഡിജിപി സ്ഥാനത്തേക്ക് സ്ഥാനകയറ്റം ലഭിക്കുന്നത്. എഡിജിപി പദവിയിൽ നിന്നും നേരിട്ടാണ് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്. ഇതും അപൂർവ്വ സംഭവമായിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിൽ സർവീസ് നീട്ടി ലഭിക്കുന്ന ഡിജിപിയായി അനിൽകാന്ത് മാറുന്നത്.

മാധ്യമങ്ങളോട് അധികം കമ്പമില്ലാത്ത ശാന്തനായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. ഏത് പദവി ലഭിച്ചാലും വിവാദങ്ങൾക്ക് നിൽക്കാതെ ശാന്തമായ സ്വഭാവത്തോടെ ജോലി ചെയ്യുന്നയാൾ. ചുറ്റും നടക്കുന്ന വിവാദങ്ങൾക്കൊന്നും അനാവശ്യ പ്രതികരണം നടത്തുകയോ അഭിപ്രായം പ്രകടിപ്പിക്കുകയോ അദ്ദേഹം ചെയ്യാറില്ല. ഇതാണ് അദ്ദേഹത്തിനൊപ്പം ജോലി ചെയ്തവർ പൊതുവേ അഭിപ്രായപ്പെടുന്നത്.

ഡിജിപി പദവിയിൽ എത്തിയ ശേഷം മോൻസൻ മാവുങ്കൽ വിവാദം അടക്കം വന്നപ്പോഴും അധികം പ്രസ്താവനകൾക്കോ വിശദീകരണത്തിനോ അദ്ദേഹം ഇട നൽകിയില്ല. സൗമ്യമായി തന്നെ വിവാദങ്ങളെ നേരിട്ടു. അതേസമയം വകുപ്പു തലത്തിൽ നടപടി എടുക്കേണ്ടവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുകയും ചെയ്തു. അധികം വിവാദങ്ങൾക്ക് ഇട കൊടുക്കാതെയാണ് അനിൽകാന്തിന്റെ പ്രയാണ്. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന് വീണ്ടുമൊരു അവസരം ലഭിക്കുന്നതും.

ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു ജോലി നോക്കി വരികയായിരുന്നു അദ്ദേഹം. ദളിത് വിഭാഗത്തിൽ നിന്ന് സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽകാന്ത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. മികച്ച ട്രാക്ക് റെക്കോർഡ് തന്നെയാണ് അനിൽകാന്തിനെ സംസ്താന പൊലീസ് മേധാവി സ്ഥാനത്ത് എത്തിച്ചതും.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് അനിൽകാന്തിന്റെ കാലാവധി രണ്ട് വർഷമാക്കിയിരിക്കുന്നത്. കേരളാ കേഡറിൽ എ.എസ്‌പി ആയി വയനാട് സർവ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്‌പി ആയി പ്രവർത്തിച്ചു. തുടർന്ന് ഡൽഹി, ഷില്ലോംങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്‌പി ആയും പ്രവർത്തിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളിൽ ഡി.ഐ.ജി ആയും സ്‌പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണൽ എക്‌സൈസ് കമ്മീഷണർ ആയിരുന്നു.

എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവർത്തിച്ചു. ഫയർഫോഴ്‌സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ, പൊലീസ് ആസ്ഥാനം, സൗത്ത്‌സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയിൽ മേധാവി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തലവൻ, ഗതാഗത കമ്മീഷണർ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.

വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ്. പരേതനായ റുമാൽ സിങ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ: പ്രീത ഹാരിറ്റ്, മകൻ: റോഹൻ ഹാരിറ്റ്.