തൊടുപുഴ: അനിൽ നെടുങ്ങാടിന്റെ അപ്രതീക്ഷിത മുങ്ങിമരണം ക്രിസ്തുമസ് ആഘോഷത്തിന്റെ ലഹരിയിലായിരുന്ന മലയാളക്കരയെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ജോജു ജോർജ്ജ് നായകനാകുന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് അനിൽ നെടുമങ്ങാട് തൊടുപുഴയിൽ എത്തിയത്. ഇവിടെ മണക്കാടായിരുന്നു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ. ഇന്ന് ക്രിസ്തുമസ് പ്രമാണിച്ചു ഷൂട്ടിങ് ഉണ്ടായിരുന്നില്ല. ഇതോടെ അഞ്ച് മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം അനിൽ സ്ഥലം കാണാൻ കറങ്ങിത്തിരിച്ചത്.

മലങ്കര ഡാമിലേക്കായിരുന്നു ഇവർ എത്തിയത്. സുഹൃത്തുക്കളായ അരുണും വിനോദുമയായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഒഴിവു ദിനത്തിലെ യാത്രയിൽ പ്രിയകൂട്ടുകാരനെ നഷ്ടമായതിന്റെ അമ്പരപ്പും ദുഃഖവും സഹിക്കാൻ സുഹൃത്തുക്കൾക്ക് സാധിക്കുന്നില്ല. ഷൂട്ടിങ് ഇല്ലാത്തതിനാൽ വൈകിട്ട് 5 മണിയോടെയാണ് മണക്കാട് ലൊക്കേഷനിൽ നിന്നും അനിലും സുഹൃത്തുക്കളായ കൊല്ലം പത്താനാപുരം സ്വദേശി അരുൺ, തിരുവനന്തപുരം സ്വദേശി വിനോദും കൂടി കാറിൽ മലങ്കര ഡാമിലേയ്ക്ക് പുറപ്പെട്ടത്.

ഡാമിന് സമീപം റോഡിൽ വാഹനം നിർത്തിയാണ് മൂവരും കൂടി ജലാശയത്തിനടുത്തേയ്ക്ക് നീങ്ങിയത്. സമീപത്തെ വീട്ടുകാർ കുളിക്കാനും തുണിയലക്കാനുമൊക്കയായി കുറച്ചുഭാഗം കല്ലിട്ട് പാകപ്പെടുത്തിയിരുന്നു. ഇവിടെ കുളിക്കാൻ വേണ്ടി ഇറങ്ങുകയായിരുന്നു അനിൽ. ഈ ഭാഗത്തേയ്ക്ക് ആദ്യം ഇറങ്ങിയ അനിൽ അൽപ്പംകൂടി താഴേയ്ക്കിറങ്ങുന്നതിനായി വെള്ളത്തിലേയ്ക്ക് കാലെടുത്തുവച്ചതോടെ ബാലൻസ് തെറ്റി ജാലാശയത്തിൽ പതിക്കുകയായിരുന്നു. സുഹൃത്തുക്കൾ ഇക്കാര്യം പൊലീസിൽ അറിയിച്ചിട്ടുണ്ട്.

അപകടം നടന്നയുടൻ സുഹൃത്തുക്കൾക്ക് എന്തു ചെയ്യണം എന്നു പോലും അറിയാത്ത അവസ്ഥയിലായിരുന്നു. സഹായത്തിനായി അലറിവിളിക്കുകയും സമീപത്തുള്ള ആരും കേട്ടില്ല. ഇതിനിടെ നാട്ടുകാർ എത്തി ജലാശയത്തിൽ ചാടി ഒരു യുവാവ് അനിലിനെ മുങ്ങിയെടുക്കുകയായിരുന്നു. കരയ്‌ക്കെത്തിച്ചപ്പോഴേക്കും ഫയർഫോഴും സ്ഥലത്ത് എത്തിയിരുന്നു. എട്ട് മിനിറ്റോളം അനിൽ ജലത്തിൽ മുങ്ങിക്കിടന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഉടൻ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദ്ദേഹം ഇവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുട്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി,പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ മൃതദ്ദേഹം ഉറ്റവർക്ക് വിട്ടുനൽകും. അനിലിന്റെ അപ്രിതീക്ഷിത വിയോഗം അറിഞ്ഞി സിനിമ പ്രവർത്തകരും ഉറ്റവരും മൃതദ്ദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്്.

കയമുള്ള പ്രദേശത്താണ് അനിൽ കുളിക്കാൻ ഇറങ്ങിയത്. സമീപത്തെ ആളുകൾക്ക് മാത്രമേ ഇതേക്കുറിച്ച് കാര്യമായ ധാരണ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് കൂടിയാണ് അപകടം ഉണ്ടായതും. മലങ്കര ഡാമിൽ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. ഇതിലൊന്നിലേക്ക് അദ്ദേഹം മുങ്ങിപോയതാവാം എന്നാണ് നാട്ടുകാർ പറയുന്നത്. നാടകത്തിലൂടെ മിനിസ്‌ക്രീനിലേക്കും പിന്നീട് സിനിമയിലേക്കും എത്തുകയായിരുന്നു. മമ്മൂട്ടി നായകനായ തസ്‌കരവീരൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം തുടങ്ങിയത്. അയ്യപ്പനും കോശിയിലെയും സിഐ സതീഷ് എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.