കോഴിക്കോട്: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ തെറ്റാണന്ന് അഞ്ജലി റീമ ദേവ്. തന്നെ നശിപ്പിക്കാൻ ചിലർ നടത്തുന്ന പ്രചാരണങ്ങളാണിതെന്ന് ഫെയ്സ് ബുക്കിലൂടെ അഞ്ജലി വ്യക്തമാക്കി. താനുൾപ്പടെയുള്ള പെൺകുട്ടികളെ ഹോട്ടലിൽ എത്തിച്ചത് അഞ്ജലിയാണന്ന് പരാതിക്കാരി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

രണ്ടു ദിവസം മുമ്പാണ് അഞ്ജലിയുടെ പേര് വിവാദങ്ങളിൽ എത്തിയത്. എന്നാൽ ഫെബ്രുവരി രണ്ടിനു തന്നെ അഞ്ജലി തന്റെ വിശദീകരണം ഫെയ്സ് ബുക്കിൽ ഇട്ടിരുന്നുവെന്നതാണ് വസ്തുത. അതായത് വളരെ നേരത്തെ തന്നെ കേസിനെ കുറിച്ച് അഞ്ജലി തിരിച്ചറിഞ്ഞിരുന്നു. പരാതി നൽകിയ പെൺകുട്ടിയുടെ അമ്മയ്‌ക്കെതിരെയാണ് അഞ്ജലി രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം മകളെ വച്ച് ആ സ്ത്രീ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് അഞ്ജലി ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

അഞ്ജലിയുടെ വാക്കുകൾ ഇങ്ങനെ.. 'ഞാൻ തെറ്റ് ചെയ്തിട്ടില്ല. സത്യം തെളിയും. പരാതി നൽകിയ സ്ത്രീയും കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്തുവരാതിരിക്കാൻ എന്റെ ജീവിതം വച്ച് കളിക്കുകയാണ്. രാഷ്ട്രീയപ്രമുഖരടക്കം ഇവരുടെ വലയിൽ പെട്ടിട്ടുണ്ട്. ഇത് ഞാൻ തുറന്ന് പറയുമെന്ന പേടി കൊണ്ടാണ് എനിക്കെതിരെ ഇത്രയും ആരോപണങ്ങൾ അവർ ഉയർത്തിയത്.' 'കാശ് കൊടുത്തിട്ട് അവർ എനിക്കെതിരെ കേസ് കൊടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത് അറിഞ്ഞ് കൊണ്ടാണ് ഇത്രയും നാളും ഞാനും പിടിച്ച് നിന്നത്. ആത്മഹത്യ ചെയ്യാത്തത് നിരപരാധിത്വം തെളിയിക്കാനാണ്. ചെയ്യാത്ത കാര്യങ്ങളാണ് ഇവർ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. സത്യം പുറത്തുവരും. ഒരു പെണ്ണിനും ഈ ഗതി വരാൻ പാടില്ല. നിരപരാധിത്വം തെളിയിക്കാൻ ഏത് അറ്റം വരെയും ഞാൻ പോകും.'

'18 വർഷം കൊണ്ട് നേടിയതെല്ലാം അവർ ഒറ്റ നിമിഷം കൊണ്ടാണ് തകർത്തത്. ബിസിനസ് നടത്തിപ്പിന് വേണ്ടിയാണ് ആ സ്ത്രീയുടെ കൈയിൽ നിന്ന് വട്ടി പലിശയ്ക്ക് ഞാൻ പണം വാങ്ങിയത്. എന്റെ ഓഫീസിലെ ഒരു പെൺകുട്ടിയെങ്കിലും പറയട്ടേ, അഞ്ജലി അങ്ങനെ എങ്ങോട്ടെങ്കിലും കൊണ്ട് പോയിട്ടുണ്ടെന്ന്. സ്വന്തം മകളെ വച്ച് ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്റെ ജീവിതം നശിപ്പിച്ച എല്ലാവരുടെയും യഥാർത്ഥ മുഖം ഞാൻ പുറത്തുകൊണ്ടുവരും. ഇതുപോലെ ഒരാളുടെയും ജീവിതം നശിക്കാൻ പാടില്ല.'-അഞ്ജലി പറഞ്ഞു. എന്റെ വീടിന്റെ സ്ഥലം പണയം വച്ച് കടം എടുത്തിട്ടുണ്ട്. ബിസിനസ്സ് നിലനിർത്താനാണ് കടം വാങ്ങിയത്-അഞ്ജലി പറയുന്നു. തന്നെ ഭീഷണിപ്പെടുത്തിയെന്നും അഞ്ജലി പറയുന്നു.

മയക്കുമരുന്നിലെ ഏറ്റവും വലിയ ഡീലർ. ഹണി ട്രാപ്പ്, പണം തട്ടിപ്പ് എന്നിവയാണ് ആരോപണം. ഇതാരാണ് ചെയ്യുന്നതെന്ന് എനിക്കും അറിയാം. എന്റെ ജീവിതം നശിപ്പിച്ച ആരേയും വെറുതെ വിടില്ല. എന്റെ ജീവിതം നശിപ്പിച്ചതു പോലെ ആരേയും നശിപ്പിക്കാൻ അനുവദിക്കില്ല. സത്യം തെളിയിട്ടേ-ഇതാണ് ഒരു വീഡിയോയിലെ സന്ദേശം. തളിര് എന്ന സംഘടനയെ കുറിച്ചും ആരോപണം ഉണ്ട്. സമൂഹത്തിലെ ഉന്നതിയിലുള്ള പലരും ഇതിൽ പെട്ടു പോയി. ഇത് തുറന്നു പറയുമെന്ന പേടിയിലാണ് ഇതെല്ലാം വരുന്നതെന്നും അഞ്ജലി ആരോപിക്കുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനേയും കൂട്ടാളികളായ സൈജു തങ്കച്ചനേയും അഞ്ജലിയേയും പ്രതിയാക്കി ഫോർട്ട് കൊച്ചി പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയ യുവതി അഞ്ജലിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. തന്നെയും പെൺകുട്ടികളെയും ഹോട്ടലിൽ എത്തിച്ചത് അഞ്ജലിയാണന്നും ഇവർക്ക് ലഹരിമരുന്ന് കച്ചവടമുണ്ടെന്നുമായിരുന്നു ആക്ഷേപം.

എന്നാൽ ഇതെല്ലാം സ്വയം രക്ഷപെടാനുള്ള പരാതിക്കാരിയുടെ തന്ത്രമാണന്ന് അഞ്ജലി പറയുന്നു ബിസിനസ് ശക്തിപ്പെടുത്താൻ പണം കടം വാങ്ങിയിട്ടുണ്ട്. അതിന്റ കണക്കുണ്ട്. അതിനും അപ്പുറത്ത് മനസിൽ പോലും ചിന്തിക്കാത്ത കുറ്റങ്ങളാണ് ആരോപിക്കുന്നത്. ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് അഞ്ജലിയും ഉന്നയിച്ചതിനെല്ലാം തെളിവ് പൊലീസിന് കൈമാറിയിട്ടുണ്ടന്ന് പരാതിക്കാരിയും പറയുമ്പോൾ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് ഇനി നിർണായകം.