ബളാൽ: കുടുംബസ്വത്തായ നാലര ഏക്കർ പുരയിടവും പന്നി വളർത്തൽ കേന്ദ്രവും സ്വന്തമാക്കി തന്നിഷ്ടം പോലെ ജീവിക്കാമെന്ന ചിന്തയിലായിരുന്നു ആൽബിന്റെ ക്രൂരത. മാതാപിതാക്കളെയും സഹോദരിയെയും കൊല്ലാൻ ഐസ്‌ക്രീമിൽ എലിവിഷം കലർത്തി നൽകിയത് അടിച്ചു പൊളിച്ച് ജീവിക്കാൻ.

ബളാൽ അരിങ്കല്ലിൽ 16കാരി ഐസ്‌ക്രീമിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചുവെന്നാണ് ഏവരും കരുതിയത്. എന്നാൽ പൊലീസിന്റെ നിർണ്ണായ നീക്കങ്ങിൽ അതുകൊലപാതകമാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ ഓലിക്കൽ ബെന്നി- ബെസി ദമ്പതികളുടെ മകനും മരിച്ച ആന്മേരിയുടെ ജ്യേഷ്ഠനുമായ ആൽബിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ ആർഭാട ജീവിതത്തിന് വീട്ടുകാർ എതിരുനിൽക്കുന്നതിനാൽ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുകയായിരുന്നു ആൽബിന്റെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞു. ഓഗസ്റ്റ് അഞ്ചിന് വൈകീട്ടാണ് ആന്മേരി മരിച്ചത്.

കൂട്ടത്തിൽ തൊണ്ടയ്ക്ക് സുഖമില്ലാതിരുന്നതിനാൽ കുറച്ച് ഐസ്‌ക്രീം മാത്രം കഴിച്ച മാതാവ് ബെസി നില മെച്ചപ്പെട്ടതോടെ വീട്ടിൽ തിരിച്ചെത്തി.കോവിഡ് പരിശോധനയിൽ മാതാപിതാക്കളുടെ സ്രവത്തിൽ വിഷാംശം കണ്ടതും ആന്മേരിയുടെ പോസ്റ്റുമോർട്ടത്തിൽ എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയതുമാണ് തുമ്പായത്. പന്നി ഫാം നോക്കണം എന്ന് പറഞ്ഞ്, ആരെയും ആശുപത്രിയിൽ കൊണ്ടുപോകാതെ ആൽബിൻ വീട്ടിൽത്തന്നെ തങ്ങുകയായിരുന്നു. അയാൾക്ക് മാത്രം അസുഖവും വന്നില്ല. എല്ലാവരുടേയും മരണം ഉറപ്പിക്കാനും ചികിൽസ വൈകിപ്പിക്കാനുമായിരുന്നു ആൽബിന്റെ നീക്കം. എന്നാൽ ഇത് 22കാരന് തന്നെ വിനയായി.

കേസെടുത്ത ചെറുപുഴ പൊലീസ് ഇൻസ്പെക്ടർ വിനീഷ് കുമാർ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ കേസ് ഇവരുടെ താമസ സ്ഥലത്തെ വെള്ളരിക്കുണ്ട് പൊലീസിന് കൈമാറുകയായിരുന്നു. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ. പ്രേംസദൻ, എസ്. ഐ ശ്രീദാസ് പുത്തൂർ എന്നിവരുടെ സംഘമാണ് കേസന്വേഷിച്ചത്. ഓഗസ്റ്റ് 7നാണ് പോസ്റ്റുമോർട്ടം കിട്ടി. എലിവിഷമാണ് മരണകാരണമെന്ന് ഡോക്ടർ പൊലീസിനെ അറിയിക്കുന്നു.ഓഗസ്റ്റ് 8നായിരുന്നു ആന്മേരിയുടെ സംസ്‌കാരം. അന്ന് ആൽബിനിൽ പ്രത്യേകിച്ച് വേദനയുടെ വികാരമൊന്നും കണ്ടില്ല. ഇതോടെ ഇയാളെ പൊലീസ് ബന്ധുവീട്ടിൽ നീരീക്ഷണത്തിലാക്കി. മൊബൈൽ പരിശോധനയിൽ എലിവിഷം സെർച്ച് ചെയ്തതും കണ്ടു. ഇതോടെ അറസ്റ്റും.

അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ആൽബിനെ അച്ഛനും അമ്മയും വഴക്ക് പറയുമായിരുന്നു. ഇതേ തുടർന്ന് വീട്ടുകാരെ വകവരുത്താൻ ആൽബിൻ തിരുമാനിക്കുന്നു. ആദ്യ ശ്രമത്തിൽ കോഴിക്കറിയിൽ എലി വിഷം ചേർത്ത് വീട്ടുകാർക്ക് നൽകി. എന്നാൽ ആൽബിൻ വിചാരിച്ചത് പോലെയൊന്നും നടന്നില്ല. തുടർന്ന് ഗൂഗിളിൽ തെരഞ്ഞു. എലി വിഷം പഴയതായതുകൊണ്ട് വീര്യം നഷ്ടപ്പെട്ടിരുന്നുവെന്ന് മനസിലാക്കി. പുതിയ എലി വിഷം വാങ്ങി. എസ് ക്രീം ഉണ്ടാക്കിയപ്പോൾ അതിൽ വിഷം ചേർത്തു

ആന്മേരി മരിക്കുന്നതിന് നാലുദിവസം മുമ്പ് ബെന്നിയുടെ വീട്ടിൽ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. അന്നുതന്നെ ആൻ മേരിയും പിതാവ് ബെന്നിയും കഴിച്ചു. റഫ്രിജറേറ്ററിൽ സൂക്ഷിച്ച ബാക്കി ഐസ്‌ക്രീം ബെസിയും ആൽബിനും രണ്ടുദിവസം കഴിഞ്ഞാണ് കഴിച്ചത്. ആദ്യദിവസം ഐസ്‌ക്രീം കഴിച്ചപ്പോൾതന്നെ ആന്മേരിക്ക് ഛർദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. പിതാവ് ബെന്നിയെയും പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടന്ന പരിശോധനയിൽ ഭക്ഷണത്തിൽ വിഷാംശം കലർന്നതായി കണ്ടെത്തി. സ്ഥിതി വഷളായപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ മാതാവ് ബെസിയെയും ആൽബിനെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാതാവിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയപ്പോൾ ആൽബിന്റെ ശരീരത്തിൽ വിഷാംശമില്ലായിരുന്നു. ബെന്നിയുടെയും മരിച്ച ആന്മേരിയുടെയും രക്തത്തിൽ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു. ഐസ്‌ക്രീമിൽ എലിവിഷത്തിന്റെ അംശം എങ്ങനെ വന്നുവെന്ന പൊലീസ് അന്വേഷണമാണ് ആൽബിനിൽ എത്തിച്ചേർന്നത്. ആൻ മേരിയുടെ മരണത്തിന്റെ രണ്ടാഴ്ചമുമ്പ് ബളാൽ അരിങ്കല്ലിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ കുടുംബത്തിൽ ആർക്കെങ്കിലും കോവിഡ് ബാധയുണ്ടോ എന്നറിയാൻ ബെന്നിയെ ആന്റിജൻ ടെസ്റ്റിന് വിധേയനാക്കിയപ്പോഴാണ് കരൾ ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളിൽ ഗുരുതര തകരാർ കണ്ടെത്തിയത്. ബെസിയുടെ സ്രവ പരിശോധനയിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തി.

ആന്മേരിയുടെ രക്ത പരിശോധനയിലും എലിവിഷത്തിന്റെ അംശം കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് വ്യക്തമാക്കുക കൂടി ചെയ്തതോടെ ചെറുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പൊലീസിന് കൈമാറി. തുടർന്ന് ആൽബിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരത വെളിപ്പെട്ടത്.