വെള്ളരിക്കുണ്ട്: ആൽബിന്റെ ക്രൂരതയിൽ വിറങ്ങലിച്ച് അരിങ്കല്ല് ഗ്രാമം. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആന്മരിയ ഐസ്‌ക്രീം കഴിച്ചതിനേത്തുടർന്ന് അവശനിലയിലായി മരിച്ചത് കഴിഞ്ഞ 5 നായിരുന്നു. ഭക്ഷ്യ വിഷബാധയെത്തുടർന്നുണ്ടായ സംഭവമെന്നു നാട്ടുകാർ കരുതിയിരുന്ന ഈ മരണം കൊലപാതകമെന്നു പൊലീസ് തെളിയിച്ചതോടെ ഈ ഗ്രാമവും ഞെട്ടി. ആൽബിൻ തമിഴ്‌നാട്ടിൽ മെക്കാനിക് ആണെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്

കുടുംബത്തെ ഇല്ലാതാക്കാൻ 2 പാത്രങ്ങളിലായാണ് ആൽബിൻ ഐസ്‌ക്രീം തയാറാക്കി ഫ്രിജിൽ വച്ചിരുന്നത്. ഒരു പാത്രത്തിൽ എലി വിഷം ഉള്ളതും മറ്റൊന്ന് ഇല്ലാത്തതും. ആദ്യ ദിവസം തന്നെ അച്ഛനും സഹോദരിയും എലിവിഷമുള്ള ഐസ്‌ക്രീം കഴിച്ചു. പിറ്റേന്ന് വിഷമില്ലാത്ത ഐസ്‌ക്രീം ആൽബിനും കഴിച്ചു. എന്നാൽ തലേ ദിവസം ബാക്കി വന്ന വിഷമുള്ള ഐസ്‌ക്രീം പിന്നീട് സഹോദരി രണ്ടാമത്തെ പാത്രത്തിലേക്ക് മിക്‌സ് ചെയ്തു. ഇത് അമ്മ കഴിച്ചു. ഇതോടെയാണ് അമ്മയ്ക്കും ശാരീരിക പ്രശ്‌നമുണ്ടായതെന്ന് പൊലീസ് പറയുന്നു. അച്ഛനേയും സഹോദരിയേയും കൊല്ലുകയായിരുന്നു ആൽബിന്റെ ലക്ഷ്യം.

ആൽബിൻ ലക്ഷ്യമിട്ടത് ഇഷ്ടം പോലെയുള്ള സുഖജീവിതം തന്നെയായിരുന്നു. കാമുകിക്കൊപ്പം ജീവിക്കണം എന്നതു മാത്രമായിരുന്നു തന്റെ മനസ്സിലെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ കഥയാണ് പൊലീസിനോട് ആൽബിൻ പറയുന്നത്. അന്യ ജില്ലക്കാരിയായ ഈ പെൺകുട്ടിയുമായി സ്‌നേഹ ബന്ധം സ്ഥാപിച്ച പ്രതി അവളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെത്രെ. ഇരുവരും ഇതുവരെ നേരിൽ കണ്ടിട്ടുമില്ല. വിഡിയോ കോളിലൂടെയായിരുന്നു സംസാരമത്രയും. എന്നാൽ തന്റെ വീട്ടുകാർ ഈ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി ഇതാണ് കൊലയ്ക്ക് കാരണം.

എന്നാൽ ഇഷ്ടപ്പെട്ട പെൺകുട്ടി ഇതിനിടയിൽ പിന്മാറിയെന്നും പിന്നീട് വീണ്ടും ബന്ധം സ്ഥാപിക്കുവാൻ പ്രതി ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പുറമേ മൊബൈൽ ഫോണിൽ അശ്ലീല വിഡിയോകൾ കാണുന്നത് അനുജത്തിയായ ആന്മരിയ കണ്ടുവെന്നും ഇത് അവൾ അച്ഛനോട് പറയുമോയെന്ന ഭയവും പകയ്ക്ക് കാരണമായി. ഒരിക്കൽ ആന്മരിയയോടും പ്രതി മോശമായി പെരുമാറാൻ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിന് പുറമേ നാട്ടിനു പുറത്തുള്ള തന്റെ സുഹൃത്തുകളുമായുള്ള ചങ്ങാത്തം അച്ഛന് ഇഷ്ടമില്ലാത്തതും ഗൂഢാലോചനയിലേക്ക് കാര്യങ്ങലെത്തിച്ചു. ആൽബിന്റെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കൊലപാതക രഹസ്യങ്ങൾ പുറത്തേക്ക് എത്തിച്ചത്. സോഷ്യൽ മീഡിയാ ചാറ്റിംഗിലൂടെ യുവതികളെ വളച്ചെടുക്കുന്നതിൽ ആൽബിൻ മിടുക്കാനായിരുന്നു.

പ്ലസ്ടു കഴിഞ്ഞയുടൻ വെള്ളരിക്കുണ്ടിലെ ബേക്കറിയിൽ ജോലി ചെയ്തിരുന്ന ആൽബിൻ പിന്നീട് നാട്ടിൽ നിന്നു പോയി. ഇതിനിടയിൽ തൊഴിലധിഷ്ഠിത കോഴ്‌സും ഇയാൾ പൂർത്തിയാക്കിയിരുന്നു. വൈദികനാകാനും വീട്ടുകാർ നിർബന്ധിച്ചു. എന്നാൽ അവിടെ നിന്നും രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ആൽബിന്റെ സഹോദരൻ പിന്നീട് വൈദിക പഠനത്തിന് പോവുകയും ചെയ്തു. പിന്നീട് കോട്ടയം ജില്ലയിലെ ഹോട്ടലിൽ ജോലിക്ക് കയറി. ഏറെ കാലം അവിടെ ജോലിയെടുത്ത ശേഷം ഈ ലോക്ഡൗൺ കാലത്താണ് നാട്ടിലേക്ക് വരുന്നത്. ഇതിനിടെ അച്ഛനെ സമ്മർദ്ദത്തിലാക്കി 16,000 രൂപയുടെ മൊബൈലും വാങ്ങി. ഇതോടെ ചാറ്റിംഗും കൂടി.

വീട്ടിൽ തന്നെ ഒതുങ്ങി കഴിഞ്ഞിരുന്ന ആൽബിക്ക് നാട്ടിനു പുറത്ത് ഒട്ടെറെ സുഹൃത്തുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അധിക സമയവും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന ആൽബിന് പ്രണയവും ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് പറയുന്നു. വാട്‌സാപ് ചാറ്റിങ് നടത്തുന്നത് പതിവായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 5ന് ആന്മേരി മരിച്ചതോടെ ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന വിവരം പുറത്ത് വന്നു. ഇതിനിടയിൽ തനിക്കും ദേഹാസ്വാസ്ഥ്യമുണ്ടെന്ന് ആൻബിൻ പറഞ്ഞതിനെ തുടർന്ന് ഡോക്ടർ പരിശോധിച്ചെങ്കിലും വിഷാംശം ഒന്നും കണ്ടെത്തിയിരുന്നില്ല. ഇതാണ് പൊലീസിന് സംശയമുണ്ടാക്കിയത്.

ആൽബിൻ കൊലപാതകത്തിനുള്ള ആദ്യത്തെ ശ്രമം നടത്തിയത് ആഴ്ചകൾക്ക് മുൻപാണ്. ചിക്കൻ കറിയിൽ എലി വിഷം കലർത്തി കൊലപാതകം നടത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ഇത് പാളിയതോടെയാണ് ആൽബിൻ പുതിയ വഴി തേടിയത്. ഇതിനായി ഇന്റർനെറ്റിൽ നിന്ന് എലി വിഷം എങ്ങനെ മരണത്തിനു കാരണമാകും എന്നതു സംബന്ധിച്ച് പഠനം നടത്തി. ഈ അറിവുപയോഗിച്ചാണ് ഐസ്‌ക്രീമിൽ വിഷം കലർത്തിയത്. വീട്ടിൽ തന്നെ ഇതിനായി ഐസ്‌ക്രീം ഉണ്ടാക്കുകയായിരുന്നു. അച്ഛൻ ബെന്നിയും സഹോദരി ആന്മരിയയും ഉണ്ടാക്കിയ ഉടൻ തന്നെ ഐസ്‌ക്രീം കഴിക്കുകയും ചെയ്തു. ബാക്കി വന്ന ഐസ്‌ക്രീം പിറ്റേ ദിവസമാണ് അമ്മ ബെസിയും ആൽബിനും കഴിച്ചത്. ഐസ്‌ക്രീം കഴിച്ച ആന്മരിയയ്ക്ക് ഛർദിയും വയറിളക്കവും വന്നിട്ടും ഐസ്‌ക്രീമിൽ എലി വിഷം ചേർത്ത കാര്യം ആരും അറിഞ്ഞില്ല. ഇതിനിടയിൽ പിതാവ് ബെന്നിക്കും വയറിളക്കം വന്നു. അപ്പോഴും കൂസലില്ലാതെ ആൽബിൻ തുടർന്നു.

താൻ എലിവിഷം കലർത്തി കൊന്ന അനുജത്തി ആന്മേരിയുടെ മൃതദേഹം ബളാൽ സെന്റ് ആന്റണീസ് ചർച്ചിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ ദുഃഖം അഭിനയിച്ചു കൊണ്ട് ആൽബിൻ തലയ്ക്കൽ തന്നെ നില്പുണ്ടായിരുന്നു. അമ്മ ബെസിയും സെമിനാരിയിൽ പഠിക്കുന്ന അനുജൻ ബിബിൻ ബെന്നിയും കണ്ണീരുമായി ആന്മേരിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയപ്പോൾ കള്ളക്കണ്ണീരുമായി സമീപം നിൽക്കുകയായിരുന്നു പ്രതി. ഇയാളുടെ ഇടപെടലിൽ പൊലീസിന് സംശയം തോന്നി. ഇതാണ് ആൽബിനിലെ ക്രൂരനെ പുറത്തെത്തിച്ചത്.