തിരുവനന്തപുരം: മാമ്മൻ മാപ്പിളയുടെ കൊച്ചുമക്കൾ രണ്ടുപേർ വിവാഹം കഴിച്ചിരിക്കുന്നത് മുസ്ലിം സ്ത്രീകളെയാണെന്നും അവർ ഇസ്ലാം മതം സ്വീകരിച്ചെന്നും ഒരു അജ്ഞാതശബ്ദസന്ദേശം വാട്സാപ്പുകളിൽ പ്രചരിക്കുന്നു. മനോരമയുടെ ഡയറക്ടർ ബോർഡ് എന്ന പേരിൽ ഒരു ഡോക്യുമെന്റോട് കൂടിയാണ് ശബ്ദസന്ദേശം പ്രചരിക്കുന്നത്. അതിലെ സലിം ജോസഫ് തോമസ്, സമീർ തര്യൻ മാപ്പിള എന്നീ ഡയറക്ടർമാരാണ് ഇസ്ലാം മതം സ്വീകരിച്ചതായി ആരോപിക്കുന്നത്.

സലീം അമേരിക്കയിൽ പഠിക്കാൻ പോയപ്പോൾ പ്ലാൻ ചെയ്ത് അദ്ദേഹത്തേയും സഹോദരനേയും കെണിയിൽ പെടുത്തുകയായിരുന്നു എന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. മനോരമയുടെയും എംആർഎഫിന്റെയും സകല ആസ്തികളും മുസ്ലീങ്ങളുടെ കൈകളിൽ ചെന്നുപെടാൻ പോകുകയാണെന്നും രണ്ട് ദിവസമായി വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു.

എന്നാൽ ആ സന്ദേശം വ്യാജമാണെന്നാണ് മറുനാടന്റെ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. ഡോക്യുമെന്റിൽ പറയുന്ന ഡയറക്ടർ ബോർഡ് എംആർഎഫിന്റെതാണ്. മനോരമ ദിനപത്രത്തിന്റെ മുൻ ചീഫ് എഡിറ്റർ കെസി മാമ്മൻ മാപ്പിളയുടെ മകനും കെഎം മാത്യുവിന്റെ സഹോദരനുമായ കെഎം മാമ്മൻ മാപ്പിളയാണ് എംആർഎഫിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മക്കളാണ് സലിം ജോസഫ് തോമസും സമീർ തര്യൻ മാപ്പിളയും. ഇവർ ഇസ്ലാം മതം സ്വീകരിക്കുകയോ വിവാഹശേഷം പേര് മറ്റുകയോ ചെയ്തതിന് ഒരു രേഖയുമില്ല.

ഇവർ രണ്ടുപേരും ഇപ്പോഴും കണ്ടത്തിൽ കുടുംബത്തിലെ അംഗങ്ങളാണ്. അവരുടെ പേരുകൾ അറബി ഭാഷയിലെ വാക്കുകളായതിനാൽ ഏതോ ഒരാളുടെ വിദ്വേഷചിന്തയിൽ വിരിഞ്ഞ ഭാവന മാത്രമാണ് അമേരിക്കയിലെ കഥ. അറബി ഭാഷയിലെ പേരിടുന്നത് കണ്ടത്തിൽ കുടുംബത്തിൽ ഇതാദ്യമല്ല. കെഎം മാത്യുവിന്റെ മകനായ ഫിലിപ്പ് മാത്യുവിന്റെ ഒരു മകന്റെ പേര് റിയാദ് മാത്യു എന്നാണ്.

മനോരമയുടെ ഒരു ഡയറക്ടർ ബോർഡ് അംഗത്തിന്റെ മകൻ ഒരു പാക്കിസ്ഥാൻ ചാരപ്രവർത്തകയെ വിവാഹം കഴിച്ചെന്ന സന്ദേശങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പഴയൊരു വാർത്തയുടെ സ്‌ക്രീൻ ഷോട്ടോടുകൂടിയാണ് സന്ദേശം പ്രചരിക്കുന്നത്. മനോരമ കുടുംബാംഗമായ ഡയറക്ടർ ബോർഡ് അംഗം തോമസ് ജേക്കബ്ബിന്റെ മകൻ അനൂപ് പാക്കിസ്ഥാനി ഇന്റലിജൻസ് ഓഫീസറുടെ ചാരപ്രവർത്തകയായ വനിത വിവാഹം ചെയ്തു എന്നാണ് വാർത്ത. എന്നാൽ തോമസ് ജേക്കബ്ബ് കണ്ടത്തിൽ കുടുംബാംഗമോ മനോരമയുടെ ഡയറക്ടർ ബോർഡ് അംഗമോ അല്ല എന്നതാണ് വസ്തുത. മനോരമയുടെ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന അദ്ദേഹം അവിടത്തെ ഒരു ജീവനക്കാരൻ മാത്രമാണ്. മലയാളത്തിലെ വളരെ പ്രശസ്തനും അസാമാന്യ പ്രതിഭാശാലിയുമായ ഒരു മാധ്യമപ്രവർത്തകൻ കൂടിയാണ് അദ്ദേഹം.

തോമസ് ജേക്കബ്ബിന്റെ മകൻ ഫ്രാൻസിൽ പഠിച്ചുകൊണ്ടിരിക്കെ ഒരു പാക്കിസ്ഥാനി പെൺകുട്ടിയുമായി പ്രണയത്തിലാകുകയും അവർ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ പെൺകുട്ടി ഒരു പാക്കിസ്ഥാനി ചാരയോ അവരുടെ അച്ഛൻ അവിടത്തെ ഇന്റലിജൻസ് ഓഫീസറോ ആയിരുന്നില്ല. ഒരു ആർക്കിടെക്ടിന്റെ മകളാണ് അനൂപ് വിവാഹം കഴിച്ച മരിയ.

എന്നാൽ അന്ന് പ്രതിരോധമന്ത്രിയായിരുന്ന എകെ ആന്റണി ആ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി പാക്കിസ്ഥാനി പൗരയായിരുന്നതിനാലും നിരവധി പാക്കിസ്ഥാൻകാർ ചടങ്ങിൽ പങ്കെടുക്കുന്നതിനാലും ഇന്റലിജൻസ് വിഭാഗം വിലക്കി. അതിനപ്പുറം പ്രചരിക്കുന്ന കഥകളൊക്കെ വെറും കെട്ടുകഥകൾ മാത്രമാണ്. മനോരമയോടുള്ള വിദ്വേഷം മൂലവും അവരുടെ ചില നിലപാടുകളോടുള്ള എതിർപ്പുകൾ കൊണ്ടും ഇത്തരത്തിൽ സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കുന്ന ചില കേന്ദ്രങ്ങളാണ് ഇത്തരം വ്യാജവാർത്തകൾ സൃഷ്ടിക്കുന്നതിന് പിന്നിൽ.