കോതമംഗലം: വിരമിക്കൽ ദിവസം തൂങ്ങി മരിച്ച പൊലീസ് ഓഫീസറെ സമൂഹമാധ്യമത്തിൽ തലക്കോട് സ്വദേശി യുവാവ് അപമാനിച്ചത് സമാനതകളില്ലാത്ത തെറിവിളിയുമായി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ഇതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. ഊന്നുകൽ പുത്തൻകുരിശ് പുത്തൻപുരയിൽ പി ടി അനൂപാണ് (30) പിടിയിലായത് .

മെയ് 31 ന് സർവീസിൽ നിന്ന് വിരമിക്കേണ്ടിയിരുന്ന തൃശൂർ പൊലീസ് അക്കാദമിയിലെ എസ് ഐ സുരേഷ്‌കുമാർ മരിച്ച വിവരം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിലായിരുന്നു കമന്റ്. പച്ചത്തെറി എഴുതിയ ശേഷം അത്തരക്കാർ ഒന്നല്ലേൽ തൂങ്ങിമരിക്കും അല്ലേൽ ആരെങ്കിലും തല്ലിക്കൊല്ലും എന്നായിരുന്നു അനൂപിന്റെ പ്രതികരണം. ഒരുസാഹചര്യത്തിലും പറയാൻ പാടില്ലാത്ത തെറിയായിരുന്നു ഇയാൾ കമന്റ് ബോക്‌സിൽ ഇട്ടത്.

ഇയാളുടെ കമന്റ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. സമൂഹമാധ്യമം വഴി അപകീർത്തിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. രണ്ട് ദിവസം മുങ്ങി നടന്ന ഇയാളെ ഊന്നുകൽ സിഐ പി ലാൽകുമാറും സംഘവും ചേർന്ന് ഇന്നലെ വൈകിട്ടോടെ പിടികൂടുകയായിരുന്നു. തൃശ്ശൂർ പൊലീസ് അക്കാദമിയിലെ എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് രണ്ടു ദിവസം മുമ്പാണ്. വിരമിക്കാനിരിക്കെയാണ് മരണം.

ആരോഗ്യപ്രശ്നങ്ങളാൽ സുരേഷ് കുമാർ അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പൊലീസ് നായകകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു സുരേഷ്‌കുമാർ. രാമവർമപുരത്താണ് സുരേഷ് താമസിച്ചിരുന്നത്.