കൊല്ലം: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ യുവതിയെ തിരികെ സ്വീകരിക്കാൻ തയ്യാറാണെന്ന് ഭർത്താവ്. കൊട്ടിയം സ്വദേശി അൻസിയെയാണ് ഭർത്താവ് മുനീർ വീണ്ടും സ്വീകരിക്കാൻ തയ്യാറാണെന്ന് മറുനാടനോട് പ്രതികരിച്ചത്. തന്റെ ഭാര്യ കാണാതായ ദിവസം താനുമായി വഴക്കിട്ടതിനെ തുടർന്നുണ്ടായ പ്രകോപനമാണ് വാട്ട്സാപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം ഇറങ്ങിപ്പോകാൻ കാരണം. കൂടാതെ മുഖത്ത് അടിക്കുകയും ചെയ്തിരുന്നു. തന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് ഇത്തരം ഒരു സംഭവത്തിന് കാരണമായതെന്നുമാണ് മുനീർ മറുനാടനോട് പറഞ്ഞത്. അതിനാൽ തന്റെ ഭാര്യയെ ഇരു കൈയും നീട്ടി സ്വീകരിക്കുവാൻ യാതൊരു മടിയുമില്ലെന്നും മുനീർ പറഞ്ഞു.

അൻസിയെ കാണാതാകുന്നതിന് മുൻപ് ഇരുവരും തമ്മിൽ ചില കാര്യങ്ങൾ സംസാരിച്ച് വഴക്കിട്ടിരുന്നു. ഇതിനിടയിൽ മുനീർ മുഖത്ത് തല്ലുകയും ചെയ്തു. ഇതോടെ അൻസി വലിയ രീതിയിൽ മുനീറുമായി പ്രശ്നമുണ്ടാക്കി. ഇതോടെ മുനീർ അസഭ്യം പറയുകയും എത്രയും വേഗം വിവാഹ മോചനം നേടണമെന്നും അൻസിയോട് ആവശ്യപ്പെട്ടു. മുനീർ ഇങ്ങനെ പറഞ്ഞതോടെ അൻസി പ്രശ്നം ലഘൂകരിക്കാൻ ശ്രമിച്ചു. എന്നാൽ മുനീർ സമ്മതിച്ചില്ല. അൻസിയെ കാണാതാകുന്ന 18 ന് വൈകുന്നേരമാണ് ഇത് സംഭവിച്ചത്. ഉടൻ തന്നെ അഭിഭാഷകനെ കാണമെന്നും അഭിഭാഷകൻ ഇപ്പോൾ തന്നെ വിളിച്ചില്ലെങ്കിൽ അൻസിയുടെ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കുമെന്നും പറഞ്ഞു. ഇത്തരത്തിൽ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയതിന്റെ ദേഷ്യത്തിലാണ് വാട്ട്സാപ്പ് കൂട്ടായ്മയിലെ അംഗമായ സഞ്ചുവിനൊപ്പം അൻസി പോയതെന്നാണ് മുനീർ പറയുന്നത്.

വളരെ മോശമായി സംസാരിച്ചതിനാലും തല്ലിയതിനാലും ഉള്ള ദേഷ്യമാണ് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴും അൻസി കാട്ടിയത്. ജയിലിലേക്ക് ഫോണിൽ വിളിച്ചപ്പോൾ സംസാരിച്ചിരുന്നു. എന്നോട് മറ്റൊരു വിവാഹം കഴിക്കാനാണ് ഉപദേശിച്ചത്. താൻ മൂലം എല്ലാവർക്കും അപമാനം നേരിട്ടതിനാൽ ഇനി എന്റെ ഒപ്പം വരില്ല എന്നും പറഞ്ഞതായി മുനീർ പറയുന്നു. തന്റെ ഭാഗത്ത് നിന്നും ഒരിക്കലും മോശം പെരുമാറ്റം ഉണ്ടാകാൻ പാടില്ലായിരുന്നു എന്ന് മുനീർ തേങ്ങലോടെയാണ് മറുനാടനോട് പ്രതികരിച്ചത്. ആരൊക്കം അവളെ തള്ളി പറഞ്ഞാലും എനിക്കറിയാം അവൾ ചെയ്തത് തെറ്റല്ല എന്ന്. ഒരിക്കലും സഞ്ചുവുമായി അരുതാത്ത ബന്ധങ്ങളൊന്നും ഉണ്ടാവില്ല. എല്ലാം എന്നോടുള്ള വാശിയിൽ പറയുന്നതാണ് എന്നും മുനീർ പറഞ്ഞു. മറുനാടനെ ഫോണിൽ വിളിച്ചാണ് ഇക്കാര്യങ്ങൾ മുനീർ വ്യക്തമാക്കിയത്.

അൻസിയുമായി വഴക്കിട്ടതിന്റെ എല്ലാ രേഖകളും കയ്യിലുണ്ടെന്ന് മുനീർ പറഞ്ഞു. ഫോണിൽ സംസാരിച്ച് ദേഷ്യപ്പെട്ടതും അസഭ്യം പറഞ്ഞതും എല്ലാം ശബ്ദ രേഖയായി കയ്യിലുണ്ട്. ഇപ്പോൾ ഇതൊക്കെ പറഞ്ഞാൽ ആരും വിശ്വസിക്കുകയില്ല എന്നും അറിയാം. എങ്കിലും എന്റെ കുഞ്ഞിന്റെ അമ്മയെ നഷ്ടപ്പെടാൻ കാരണം ഞാനാണെന്ന് ലോകമറിയാനാണ് ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയതെന്നാണ് മുനീർ പറഞ്ഞത്. അഞ്ചു ദിവസത്തോളമായി കുറ്റബോധം മൂലം ഉറങ്ങാൻ കഴിയുന്നില്ല. എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി. അതിനാൽ ജയിലിൽ നിന്നും ഇറങ്ങിയാൽ ഇരു കയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറാണ് മുനീർ. അതേ സമയം അൻസി നിലപാടിൽ നിന്നും ഇതുവരെ വ്യതി ചലിച്ചിട്ടില്ല. കാമുകനൊപ്പം പോകണമെന്നു തന്നെയാണ് നിലപാട്.

കഴിഞ്ഞ 18 നാണ് അൻസിയെ കാണാതാകുന്നത്. അൻസിയുടെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അൻസി അവസാനം വിളിച്ച ഫോൺ കോളുകളിൽ നിന്നും നെടുമങ്ങാട് സ്വദേശി സഞ്ചുവിന്റെ നമ്പർ കണ്ടെത്തി. തുടർന്നാണ് യുവതി ഇയാൾക്കൊപ്പമുണ്ടെന്ന് മനസ്സിലായത്. പൊലീസ് നെടുമങ്ങാട്ടെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് മൂവാറ്റുപുഴയിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിക്കുകയും ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

രണ്ടു മാസം മുൻപാണ് അൻസിയും സഞ്ചുവും പ്രണയത്തിലാകുന്നത് എന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അൻസിയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച 'ജസ്റ്റിസ് ഫോർ റംസി' വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗമാണ്. പല പ്രതിഷേധ പരിപാടികൾക്കും ഇയാൾ പങ്കെടുത്തിട്ടുണ്ട്. കൂടാതെ അൻസിയുടെ വീട്ടിൽ സ്ഥിര സന്ദർശകനുമായിരുന്നു. ഇതിനിടെയാണ് ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചത്. സഞ്ചു നെടുമങ്ങാട് പി.എസ്.സി കോച്ചിങ് സെന്ററിൽ പഠിക്കുകയാണ്. സഞ്ചുവിനും അൻസിയെ തന്നെ മതി എന്ന നിലപാടിലാണ്. അൻസിക്കെതിരെ ജെ.ജെ ആക്ട് 75, 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതിന് 317 എന്നീ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സഞ്ചുവിനെതിരെ കുട്ടിയെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതിന് ഐ.പി.സി 109 പ്രകാരവും കേസെടുത്തു. ഇരുവരെയും കൊല്ലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 3നാണ് പ്രതിശ്രുത വരൻ വിവാഹത്തിൽനിന്നു പിന്മാറിയതിനെ തുടർന്നു അൻസിയുടെ സഹോദരി ആത്മഹത്യ ചെയ്തത്. മരണത്തിൽ ദുരൂഹതയുണ്ടൈന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വരികയും തുടർന്ന് ഒരു വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയുമായിരുന്നു. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി അൻസിയുടെ അഭിമുഖങ്ങൾക്കു സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം ലഭിച്ചിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറി. ഇതോടെ വലിയ തോതിൽ ജനശ്രദ്ധ ആകർഷിച്ച റംസിയുടെ മരണം ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ഉൾപ്പെടെ മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ അൻസിയെ കാണാതായതായി ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.