തിരുവനന്തപുരം: കുഞ്ഞിനെ തിരികെ സുരക്ഷിതമായി കരങ്ങളിൽ ലഭിച്ചിട്ടും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുന്നത് വരെ സമരം ചെയ്യുമെന്ന് അനുപമ. ഡിസംബർ പത്തു മുതൽ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സമരം മാറ്റുമെന്ന പ്രഖ്യാപനവും അവർ നടത്തി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തിയാണ് അനുപമ പുതിയ സമരരീതിയിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചത്.

കുഞ്ഞ് കൂടിയുള്ളതിനാൽ പ്രത്യക്ഷ സമരം ഇനി തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അവർ പറഞ്ഞു. മനുഷ്യാവകാശ ദിനമായ ഡിസംബർ പത്താം തീയതിയാണ് പുതിയ സമരത്തിനായി അനുപമ തിരഞ്ഞെടുത്തത്. കുട്ടിക്കടത്ത് എന്നു പറയുന്നതു മനുഷ്യാവകാശ ലംഘനമാണെന്നും, അന്ന് പുതിയ സമരം തീരുമാനിച്ചിട്ടുണ്ടെന്നും, ബാക്കി സമരങ്ങളെക്കുറിച്ച് അന്നേ ദിവസം പ്രഖ്യാപിക്കുമെന്നും അനുപമ പറഞ്ഞു.

തനിക്കെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും ആക്രമണങ്ങൾ നടത്തുന്നതിൽ കൂടുതലും സൈബർ സഖാക്കളാണ്. എന്നാൽ ഒരു ഭാഗത്തുനിന്ന് പിന്തുണയുണ്ട്, മറുഭാഗത്ത് ആക്രമണവും. തന്റെ കുട്ടിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അനുപമ കൂട്ടിച്ചേർത്തു. കേസിൽ ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ് ഇപ്പോഴും പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാർ പ്രശ്‌നം കാര്യമായി എടുക്കുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും അനുപമ അഭിപ്രായപ്പെട്ടു.

കുഞ്ഞിനെ തന്നിൽനിന്ന് അകറ്റിയ സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാവണം. വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിന് പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും അനുപമ കുറ്റപ്പെടുത്തി. ദത്ത് നൽകലുമായി ബന്ധപ്പെട്ട് ടി.വി അനുപമ ഐ.എ.എസിന്റെ റിപ്പോർട്ട് തനിക്ക് കിട്ടിയിട്ടില്ല. മാധ്യമങ്ങളിൽ കൂടിയാണ് വിവരങ്ങൾ അറിഞ്ഞതെന്നും അനുപമ പറഞ്ഞു.

നിയമവിരുദ്ധമായി കുഞ്ഞിനെ കൈമാറാനുള്ള എഗ്രിമെന്റ് തയാറാക്കിയ നോട്ടറിക്കെതിരെ നടപടിശ്യപ്പെട്ട് നിയമ സെക്രട്ടറിക്ക് പരാതി നൽകുമെന്നും െപാലീസ് അന്വേഷണത്തിലെ വീഴ്ചകൾ വ്യക്തമാക്കി പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയെയും സമീപിക്കുമെന്നും അനുപമ പറഞ്ഞു. അതേസമയം അനുപമ ഐഎഎസിന്റെ റിപ്പോർട്ട് സിഡബ്ല്യുസിയെയും ശിശുക്ഷേമസമിതിയെയും സംരക്ഷിക്കുന്നതായിരിക്കാനാണ് സാധ്യതയെന്ന് അനുപമ പറഞ്ഞു. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. അനുപമ ഐഎഎസിന്റെ റിപ്പോർട്ടിനെ സംബന്ധിച്ച് വ്യക്തത വരണം. റിപ്പോർട്ട് ഒളിപ്പിച്ച് വയ്‌ക്കേണ്ടതല്ല. ആരൊക്കെ മൊഴി നൽകി, എന്താണ് മൊഴി എന്നു പുറത്തു വരണം. അങ്ങനെ വന്നാൽ തനിക്കും ഭർത്താവിനും എതിരെയുള്ള വ്യാജ പ്രചാരണം അവസാനിക്കുമെന്നും അവർ പറഞ്ഞു.

അനുപമ ഐഎഎസ് രണ്ടു തവണ മൊഴി എടുത്തു. വിശദമായ മൊഴി നൽകിയിട്ടും തന്റെ സമ്മതത്തോടെയാണ് ദത്തു നൽകിയതെന്നു വരുത്തിത്തീർക്കാൻ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രം പുറത്തു വിട്ടിരിക്കുകയാണ്. മന്ത്രിയുടെ ഓഫിസിൽനിന്നാണ് ഇത് ചെയ്യുന്നത്. കുട്ടിയെ അന്വേഷിച്ച് ശിശുക്ഷേമ സമിതിയിൽ ചെന്നതിന്റെ തെളിവുകൾ രജിസ്റ്ററിൽനിന്ന് ചുരണ്ടി മാറ്റി. ഇതിനൊക്കെ സർക്കാർ വഴിയൊരുക്കുകയാണ്.

ശിശുക്ഷേമ സമിതിയിൽ താൻ കുട്ടിയെ അന്വേഷിച്ചു ചെന്നതിനുശേഷമാണ് ആന്ധ്ര ദമ്പതികൾക്കു ദത്തു നൽകിയത്. അതൊന്നും സർക്കാർ പരിഗണിക്കുന്നതേയില്ല. റിപ്പോർട്ട് എന്താണെന്ന് അറിയാതെ, സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ പുറത്താക്കില്ലെന്നു ജില്ലാ സെക്രട്ടറി പറയുകയാണ്. നടപടി എടുക്കില്ലെന്ന നിലപാടിലാണ് സർക്കാരെന്ന് ഇതിൽനിന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കാൻ തയാറാകുന്നില്ല. കുഞ്ഞിനെ കിട്ടിയാൽ തീരുന്ന പ്രശ്‌നമായി സർക്കാർ ഇതിനെ കാണുകയാതെന്നും അനുപമ പറഞ്ഞു.