തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ മൊഴി സംസ്ഥാന വനിതാ കമീഷൻ രേഖപ്പെടുത്തി. എതിർ കക്ഷികൾ കമീഷൻ മുമ്പാകെ മൊഴി നൽകാൻ ഹാജരായില്ല. കോടതിയിൽ കേസ് നടക്കുന്നതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നാണ് കത്തിലൂടെ അറിയിച്ചിട്ടുള്ളതെന്നും അനുപമ പറഞ്ഞു.

പരാതിയിൽ വനിതാ കമീഷന്റെ നടപടികൾ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. പി. സതീദേവിക്ക് മുമ്പ് പരാതി നൽകിയിരുന്നു. എന്നാൽ, ആ പരാതിയിൽ യാതൊരു നടപടിയും ഉണ്ടായില്ലെന്നും അനുപമ ചൂണ്ടിക്കാട്ടി.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും പൊലീസ് ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഈ വിഷയത്തിൽ എന്ത് പുരോഗതി ഉണ്ടായെന്ന് അറിയില്ല. ആരോപണം നേരിടുന്നവരെ പദവികളിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തണം. അല്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകേണ്ടി വരുമെന്നും അനുപമ വ്യക്തമാക്കി.