മുംബൈ: നടൻ സുശാനത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. സുശാന്തിന്റെ മരണത്തിൽ തുടങ്ങിയ അന്വേഷണം എത്തി നില്ക്കുന്നത് ലഹരി മരുന്നു കേസിന്റെ വിവാദങ്ങളിലാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കേ അദ്ദേഹം വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. സുശാന്ത് സിങ് ബോളിവുഡിൽ കടുത്ത വിവേചനം നേരിടുന്നുണ്ടെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കവേ എന്തുകൊണ്ട് സുശാന്തുമൊത്ത് സിനിമ ചെയ്തില്ല എന്നു വ്യമാക്കി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് രംഗത്തെത്തി.

ജൂൺ 14നും സുശാന്ത് സിങ് മരിക്കുന്നതിന് മൂന്നാഴ്ച മുമ്പ് മെയ് 22നും അദ്ദേഹത്തിന്റെ മാനേജരുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് അനുരാഗ് ഇക്കാര്യം അറിയിച്ചത്. ഇത് കണ്ടാൽ നിങ്ങൾക്ക് കാര്യങ്ങൾ മനസിലാകുമെന്നും ഈ സമയത്ത് ഇങ്ങനെ പറയുന്നത് ഭീകരമാണെങ്കിലും പറയാതിരിക്കാൻ പറ്റില്ലെന്നും കശ്യപ് ട്വീറ്റിൽ പറയുന്നു.

സുശാന്ത് സിംഗിനെക്കുറിച്ച് മനസിലുണ്ടാകണമെന്നും നിങ്ങൾ ചെയ്യുന്ന ഒരു സിനിമയുടെ കഥാപാത്രം സുശാന്ത് ചെയ്താൽ നല്ലതായി തോന്നുമെങ്കിൽ അത് പറയണമെന്നും നിങ്ങൾ രണ്ട് പേരും ചെയ്യുന്ന ഒരു മികച്ച വർക്ക് ഒരു പ്രേക്ഷകനെന്ന നിലയിൽ എനിക്ക് കാണാൻ ആഗ്രഹമുണ്ടെന്നും മാനേജർ അനുരാഗിനോട് പറയുന്നുണ്ട്. എന്നാൽ സുശാന്തിന് ചില പ്രശ്നങ്ങളുണ്ടെന്നും അത് തനിക്ക് അറിയാമായിരുന്നു എന്നുമാണ് അനുരാഗ് മറുപടി പറയുന്നത്.

കൈ പോ ചെ ചെയ്യുന്ന സമയം തൊട്ട് തന്നെ അത് മനസിലായിട്ടുണ്ടെന്നുമാണ് അനുരാഗ് പറയുന്നത്. സുശാന്ത് കാരണം ഏതോ സിനിമ നിർത്തിവെക്കേണ്ടതായി വന്ന സാഹചര്യത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ ഉള്ളിലുള്ള വിരോധം വെച്ച് സുശാന്തിനോട് പിന്നീട് മിണ്ടാതിരുന്നത് തെറ്റായി പോയെന്നും തനിക്ക് അതിൽ അപമാനം തോന്നുന്നെന്നും അനുരാഗ് കശ്യപ് ചാറ്റിൽ പറയുന്നു. മാനേജർ അനുരാഗിനെ ആശ്വസിപ്പിക്കുന്നുമുണ്ട്. തന്റെതായ കാരണങ്ങളാൽ സുശാന്തിനൊപ്പം സിനിമ ചെയ്യാൻ കഴിയുമായിരുന്നില്ല എന്നാണ് കശ്യപ് മെയ് 22ലെ ട്വീറ്റിൽ പറയുന്നത്.

സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്യുന്നതിന് മൂന്ന് ആഴ്ചകൾക്ക് മുൻപുള്ള ചാറ്റിന്റെ ചിത്രങ്ങളാണ് അനുരാഗ് പുറത്ത് വിട്ടിരിക്കുന്നത്. ഇതേ വരെ ചാറ്റ് പുറത്ത് വിടുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും ഇപ്പോൾ അതാവശ്യമായി വന്നിരിക്കുകയാണെന്നും അനുരാഗ് പറയുന്നു. സുശാന്തിനെ ബാന്ദ്രയിലെ തന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശേഷം ജൂൺ 14 ന് അനുരാഗ് മാനേജർക്ക് അയച്ച സന്ദേശവും പങ്കുവച്ചിട്ടുണ്ട്.

സുശാന്തിന് തന്റെ ചിത്രം ചെയ്യാൻ ആ?ഗ്രഹമുണ്ടെന്ന് മുകേഷ് ആണ് പറഞ്ഞതെന്നും എന്നാൽ സുശാന്തിന്റെ പ്രശ്‌നം കാരണം ആ സിനിമ താൻ വേണ്ടെന്ന് വച്ചതാണെന്നും അനുരാഗ് പറയുന്നു. എന്നാൽ ഉള്ളിലുള്ള വിരോധം മാറ്റിവച്ച് ഒരു തവണ എങ്കിലും സുശാന്തിനോട് സംസാരിക്കേണ്ടതായിരുന്നുവെന്ന് സങ്കടപ്പെടുന്ന അനുരാഗിനെ മാനേജർ ആശ്വസിപ്പിക്കുന്നുമുണ്ട്. സുശാന്തിന്റെ കുടുംബത്തെക്കുറിച്ചും സഹോദരങ്ങളെ കുറിച്ചും അനുരാഗ് സന്ദേശങ്ങളിൽ ആവലാതിപ്പെടുന്നുണ്ട്.