തിരുവനന്തപുരം: ദേശീയ പുരസ്‌കാരജേതാവായ സംവിധായകൻ ടി. ദീപേഷിന്റെ സിനിമയായ അക്വേറിയത്തിന് പ്രദർശനാനുമതി ലഭിച്ചു. മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടർന്ന് ഏറെനാളായി പ്രദർശനാനുമതി നിഷേധിച്ചിരുന്ന സിനിമയ്ക്ക് ഹൈക്കോടതി വിധിയിലൂടെയാണ് പ്രദർശനാനുമതി ലഭിച്ചത്. ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ചെയ്യും.

മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് 2012 പൂർത്തിയായ ചിത്രത്തിന്റെ റിലീസ് സെൻസർ ബോർഡ് തടഞ്ഞത്. പല തവണ സിനിമക്കുള്ള അനുമതി തേടി സെൻസർബോർഡ് കേരളഘടകത്തെയും കേന്ദ്രഘടകത്തെയും സമീപിച്ചിട്ടും പ്രദർശനാനുമതി നിഷേധിച്ചു. ഒടുവിൽ അണിയറ പ്രവർത്തകർ സെൻസർ ബോർഡ് ട്രിബൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് റിലീസ് അനുവദിച്ചത്. സെൻസർബോർഡ് ട്രിബൂണലിന്റെ നിർദ്ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേരു മാറ്റിയത്.

സിനിമ വീണ്ടും തിയേറ്റർ റിലീസിന് ഒരുങ്ങിയ സമയത്താണ് മതവികാരം വ്രണപ്പെടുത്തുന്നു എന്നു ചൂണ്ടിക്കാട്ടി രണ്ടു കന്യസ്ത്രിമാർ ഹൈക്കോടതിയെ സമീപിച്ചത്. സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രത്തിന്റെ പ്രദർശനത്തിൽ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് നിലവിൽ സെൻസർ ബോർഡിന്റെ അനുമതി ആവശ്യമില്ല.

സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങൾ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകൻ ദീപേഷ്. പറഞ്ഞു. ''പൂർണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് അക്വേറിയം സഭയ്ക്കകത്ത് കന്യാസ്ത്രീകൾക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചർച്ച ചെയ്യുന്നത് ''. ഈ സിനിമയെ തടയാൻ പലപ്പോഴായി സങ്കുചിതമായി ചിന്തിക്കുന്നവർ ശ്രമിച്ചു കൊണ്ടെയിരുന്നു. അതിന്റെ ഭാഗമായി നിരവധി നിയമ പോരാട്ടങ്ങൾ നടത്തേണ്ടിവന്നുവെന്ന് അദ്ദേഹം പറയുന്നു.

ഹണിറോസ്, സണ്ണിവെയ്ൻ, ശാരി എന്നിവരോടൊപ്പം കലാസംവിധായകൻ സാബു സിറിൾ, സംവിധായകൻ വി.കെ പ്രകാശ്, കന്നടനടി രാജശ്രീ പൊന്നപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപേഷിന്റെ തന്നെ കഥയ്ക്ക് ബൽറാമാണ് തിരക്കഥ ഒരുക്കിയത്.ഷാജ് കണ്ണമ്പേത്താണ് നിർമ്മാണം, ഛായാഗ്രാഹണം പ്രദീപ് എം.വർമ്മ.