തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ അറിയിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിഫ് ഹൗസിലെത്തി. ട്വിറ്ററിലോ ഫേസ്‌ബുക്കിലോ ആശംസകൾ ചൊരിയാൻ നിൽക്കാതെയാണ് ഗവർണർ നേരിട്ട് ക്ലിഫ് ഹൗസിൽ എത്തിയത്. പിറന്നാൾ സമ്മാനമായി പേനയാണ് അദ്ദേഹം സമ്മാനിച്ചത്.

ഇരുപത്തിയാറാം പിറന്നാൾ ആണ് മുഖ്യമന്ത്രി പിണറായി വിജയന്. പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് തന്നെ പിറന്നാൾ ദിനവും എത്തിയതോടെ അഭിനന്ദന പ്രവാഹമാണ് പിണറായി വിജയന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജനനത്തീയതി. ആദ്യമായി മുഖ്യമന്ത്രിയാ 2016 മെയ് 25ന് തലേദിവസമാണ് പിണറായി വിജയൻ തന്റെ യഥാർത്ഥ ജനനത്തീയതി മെയ് 24 ആണ് എന്ന് മാധ്യമപ്രവർത്തകർക്കു മുമ്പിൽ വെളിപ്പെടുത്തുന്നത്.

1945 മെയ് 24ന് ആയിരുന്നു മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി പിണറായി വിജയന്റെ ജനനം. കോരൻ - കല്യാണി ദമ്പതികളുടെ രണ്ടു മക്കൾ ഒഴികെ 11 കുട്ടികളും ബാല്യത്തിൽ തന്നെ മരിച്ചിരുന്നു. അതിനു ശേഷമാണ് പതിനാലാമനായി വിജയന്റെ ജനനം.

ഇടത്തരം കർഷക കുടുംബമായിരുന്നെങ്കിലും പിതാവിന്റെ മരണത്തോടെ സാമ്പത്തിക സ്ഥിതി മോശമായി. ബീഡിത്തൊഴിലിന് പറഞ്ഞയയ്ക്കാൻ അമ്മ ശ്രമിച്ചു. എന്നാൽ, അദ്ധ്യാപകനായ ഗോവിന്ദൻ മാഷിന്റെ നിർബന്ധത്തിനു വഴങ്ങി വിജയൻ തന്റെ പഠനം തുടർന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. 1970ൽ ഇരുപത്തിയഞ്ചാം വയസിൽ കൂത്തുപറമ്പിൽ നിന്ന് നിയമസഭയിലേക്ക്. അതിനു ശേഷം കേരളം അറിയുന്ന പിണറായി വിജയനിലേക്കുള്ള വളർച്ച ആയിരുന്നു.