കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്തു ക്വട്ടേഷൻ കേസിലെ പ്രതി അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുമ്പോൾ വൻ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. സ്വർണം മാത്രമല്ല, കുഴൽപ്പണം തട്ടിയെടുക്കുന്നതിനും അർജുനും കൂട്ടരും ശ്രമിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിരം. കൊടകര മോഡലിൽ പണം തട്ടിയ സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങളെ കുറിച്ചും അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചനകൾ.

അതേസമയം അർജുന്റെ ബെനാമിയെന്നു കസ്റ്റംസ് പറയുന്ന കണ്ണൂരിലെ സഹകരണബാങ്ക് ജീവനക്കാരൻ സി.സജേഷിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അർജുൻ ചതിയനാണെന്നും സ്വർണക്കടത്തും ക്വട്ടേഷൻ ഇടപാടുകളും മറച്ചുവച്ചാണു കാറു വാങ്ങാൻ തന്റെ പേരിൽ ബാങ്കു വായ്പയെടുത്തതെന്നും ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സജേഷ് മൊഴി നൽകിയിട്ടുണ്ട്.

വായ്പ തിരിച്ചടവു മുടങ്ങിയതിനാൽ ബാങ്കു വായ്പ തരില്ലെന്നു വിശ്വസിപ്പിച്ചാണു തന്റെ പേരിൽ വാഹനവായ്പ എടുത്തത്. അതു തിരിച്ചടയ്ക്കുന്നത് അർജുനാണ്. ഈ വാഹനം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വിവരം അറിയില്ലായിരുന്നു ഇതാണു സജേഷിന്റെ മൊഴി. മൊഴികൾ പരിശോധിച്ച ശേഷം തുടർനടപടികൾക്ക് ഒരുങ്ങുകയാണ് കസ്റ്റംസ്. അർജുന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമില്ലെന്ന സജേഷിന്റെ മൊഴികൾ അന്വേഷണസംഘം പൂർണമായി വിശ്വസിക്കുന്നില്ല.

സ്വർണക്കടത്ത് ഒഴികെ അർജുൻ പങ്കാളിയായ മറ്റു കുറ്റകൃത്യങ്ങൾ കസ്റ്റംസിന്റെ അന്വേഷണ പരിധിയിൽ വരുന്നവയല്ല. അർജുൻ, കാരിയർ മുഹമ്മദ് ഷഫീഖ് എന്നിവരെ കോടതിയിൽ തിരികെ ഹാജരാക്കും മുൻപ് , ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൂഫിയാനെ ചോദ്യം ചെയ്യാനും കസ്റ്റംസ് ഒരുങ്ങുന്നുണ്ട്. അർജുൻ ആയങ്കിയും സംഘവും കടത്തിയതും കവർച്ച ചെയ്തതുമായ സ്വർണം കണ്ടെത്താനും അന്വേഷണസംഘം ശ്രമം തുടങ്ങി. ഇതിനു സഹായകരമായ ചില സൂചനകൾ സജേഷ് നൽകിയിട്ടുണ്ട്.

സ്വർണക്കടത്തിന്റെ വേരുകൾ സഹകരണ ബാങ്കുകളിലേക്ക് എത്തിയിരുന്നോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വർണ പരിശോധകരായി ഇവർ ജോലി ചെയ്യുന്ന സഹകരണ ബാങ്കുകളോട് കുറ്റാരോപിതർ നടത്തിയ സർവ്വ ഇടപാടുകളും അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തെ കണ്ണുർ ജില്ലയിലെ ഒരു പ്രമുഖ സഹകരണ ബാങ്കിൽ നിന്നും പത്തുലക്ഷം രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് നടന്നിരുന്നു. സഹകരണ രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് ബാങ്കിൽ പണയം വെച്ചത് മുക്കുപണ്ടമാണെന്ന് വ്യക്തമായത്.

സിപിഎം പ്രാദേശിക നേതാക്കളുടെ പേരിലാണ് തട്ടിപ്പ് നടന്നത്.സംഭവം രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് ബാങ്ക് ജീവനക്കാർ കൈയിൽ നിന്നും പത്തുലക്ഷം രൂപയെടുത്ത് അടച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. അർജുൻ ആയങ്കിക്ക് ഗൾഫിൽ നിന്നും സ്വർണം കടത്താനായി സഹകരണ ബാങ്കുകളിൽ നിന്നും പണം റോൾ ചെയ്തുവോയെന്ന കാര്യമാണ് സിപിഎം അന്വേഷിക്കുന്നത്.കഴിഞ്ഞ മെയ് 26 വരെ പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ സാമ്പത്തിക ഇടപാടുകൾക്ക് സഹകരണ ബാങ്കുകളെയും പാർട്ടി ബന്ധങ്ങളെയും മറയാക്കിയെന്ന ആശങ്കയാണ് സിപിഎം നേതൃത്വത്തിനുള്ളത്.

സഹകരണ ബാങ്കുകൾ നിയമ വിധേയമാണ് പ്രവർത്തിക്കുന്നതെന്നും വെറുതെ സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പുറമേക്ക് പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര ശരിയായ രീതിയിലല്ല പോകുന്നതെന്നാണ് സൂചന. സ്വർണക്കടത്ത് - ക്വട്ടേഷൻ സംഘങ്ങളെ കുറിച്ച് ദേശിയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന ബിജെപിയുടെ ത്തവശ്യം സിപിഎം നേതൃത്വത്തിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്.നോട്ടു നിരോധനത്തിന് കാരണം ഇടപാടുകൾക്ക് കെ.വൈ.സിയും പാൻ കാർഡും നിർബന്ധിതമാക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും ചില പ്രമുഖ ബാങ്കുകൾ പാലിക്കുന്നില്ലെന്ന വിമർശനമുയർന്നിട്ടുണ്ട്.

കേരളാ ബാങ്കിൽ അഫിലിയേറ്റു ചെയ്യാത്ത പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയാണ് കള്ളപ്പണം പുഴ്‌ത്തലും നികുതി വെട്ടിപ്പും നടക്കുന്നതെന്നാണ് സൂചന് സിപിഎമ്മിന്റെ അതിശക്തമായ സാമ്പത്തിക സ്രോതസും അടിത്തറയും പാർട്ടി സഹയാത്രികർക്കുള്ള തൊഴിൽദായക സ്ഥാപനവുമാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ 'സ്വർണ കടത്ത് വിവാദം സഹകരണ ബാങ്കുകളിൽ മുട്ടി നിന്നാൽ പിന്നെ കേന്ദ്ര ഏജൻസികൾ തോണ്ടിയെടുക്കുന്നത് മറ്റു പലതുമായിരിക്കുമെന്ന ഭീതി സിപിഎം നേത്യത്വത്തിനുണ്ട്.ഇ തൊഴിവാക്കുന്നതിനാണ് ഒരു മുഴം നീട്ടിയെറിഞ്ഞ് സമാന്തര അന്വേഷണത്തിനായി പാർട്ടി കോപ്പുകൂട്ടുന്നത്.ഇതിനിടെ സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കിയുടെ ഹവാല ഇടപാടുകൾ കസ്റ്റംസ് അന്വേഷിക്കുമെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്.