കോഴിക്കോട്: അന്ന് രാമനാട്ടുകര ബൈപ്പാസിൽ നടന്നത് സ്വർണ്ണ കടത്തിലെ കൊടുവള്ളി-കണ്ണൂർ മാഫിയകൾ തമ്മിലെ ഗ്യാങ് വാർ തന്നെ. രാമനാട്ടുകാര വാഹനാപകടം നടന്ന ദിവസം കൊടുവള്ളി സംഘം അർജുൻ ആയങ്കിയുടെ കാറിനെ പിന്തുടർന്നത് കണ്ണൂരിലെ ലോബിയെ പാഠം പഠിപ്പിക്കാനായിരുന്നു. അർജുൻ ആയങ്കിയെ വകവരുത്തുകയെന്ന ലക്ഷ്യം ഈ കാർ ചെയ്‌സിംഗിനുണ്ടെന്ാണ് സൂചന.

കോഴിക്കോട്, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി കൊടുവള്ളി സംഘം കടത്തിയ സ്വർണം ഇരുപത്തഞ്ചോളം തവണയാണ് അർജുൻ തട്ടിയെടുത്തത്. ഇതോടെയാണ് ഈ സംഘങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമാകുന്നത്. ഇതോടെ കണ്ണൂർ സംഘത്തെ ഏകോപിപ്പിക്കുന്ന അർജുനെ വകവരുത്താൻ കൊടുവള്ളി സംഘം തീരുമാനിക്കുകയായിരുന്നു. കരിപ്പൂരിൽ എത്തിയ അർജുനെ എങ്ങനേയും പാഠം പഠിപ്പിക്കുകയായിരുന്നു കൊടുവള്ളി സംഘത്തിന്റെ ലക്ഷ്യം.

അമിതവേഗതയിലായിരുന്ന അർജുനെ പിടികൂടാൻ സാധിക്കില്ലെന്നു ബോധ്യമായപ്പോഴാണ് കൊടുവള്ളിക്കാർ മടങ്ങിയത്. മടക്കയാത്രയിലാണ് അപകടമുണ്ടായത്. സ്വർണവുമായി എത്തിയ കാരിയറെ കസ്റ്റംസ് പിടികൂടിയതറിഞ്ഞ് അർജുൻ പെട്ടെന്നു മടങ്ങിയതാണ് പദ്ധതി പൊളിയാൻ കാരണം. അർജുനെ പിന്തുടർന്നു പിടികൂടാനായിരുന്നു അടുത്ത ശ്രമം. ഇതും അമിത വേഗതയിൽ വാഹനം ഓടിച്ച് അർജുൻ പൊളിച്ചു.

ടിപ്പർ ലോറിയടക്കമുള്ള വാഹനങ്ങളുമായാണ് കൊടുവള്ളി സംഘമെത്തിയത്. റോഡിൽ ലോറി കുറുകെയിട്ട് അർജുനെ തടയുകയായിരുന്നു ലക്ഷ്യം. കൊടുവള്ളി സംഘത്തിന് സുരക്ഷയൊരുക്കുക മാത്രമായിരുന്നു ചെർപ്പുളശ്ശേരി സംഘത്തിന്റെ ദൗത്യം. അതുകൊണ്ട് തന്നെ അർജുനെ കൊലപ്പെടുക്കയെന്ന ലക്ഷ്യം കൊടുവള്ളി സംഘത്തിനുണ്ടെന്നാണ് വിലയിരുത്തൽ.

അതിനിടെ രാമനാട്ടുകരയിൽ അർജുനെ പിന്തുടർന്നത് അർജുന്റെ കയ്യിൽ സ്വർണമില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്ന് ഇന്നലെ അറസ്റ്റിലായ ടി.കെ. സൂഫിയാന്റെ മൊഴി. കൊടുവള്ളി സംഘത്തിനെത്തുന്ന കള്ളക്കടത്തു സ്വർണം സ്ഥിരമായി തട്ടിയെടുക്കുന്ന അർജുനെ കൈകാര്യം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് സൂഫിയാൻ പറയുന്നു. ഇതിൽ നിന്നാണ് കണ്ണൂർ ലോബിയും കൊടുവള്ളി മാഫിയയും തമ്മിലെ ശത്രൂത പുറത്തെത്തുന്നത്.

ചെർപ്പുളശ്ശേരി സംഘം അർജുന്റെ കയ്യിൽ സ്വർണമുണ്ടെന്ന ധാരണയിലാണ് പിന്തുടർന്നതെന്നും സൂഫിയാൻ പൊലീസിനോട് പറഞ്ഞു. അർജുനെ കൊലപ്പടുത്തുകയായിരുന്നോ ലക്ഷ്യമെന്ന ചോദ്യത്തിന് 'കൊലപ്പെടുത്തുകയല്ല, പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം' എന്നായിരുന്നു മറുപടി. അർജുനെ വധിക്കാനുള്ള ക്വട്ടേഷൻ ഇവർക്കുണ്ടായിരുന്നു എന്ന് തന്നെയാണ് നിഗമനം. കൊടുവള്ളി മാഫിയ കൂട്ടായി എടുത്ത തീരുമാനമാണ് അർജുന് എതിരായ നീക്കം.

ഈ ദൗത്യം കൊടുവള്ളിയിലെ പ്രധാനിയായ സൂഫിയാനെ ഏൽപ്പിക്കുകയും ചെയ്തു. അടിവാരം, താമരശ്ശേരി, കൊടുവള്ളി, മഞ്ചേരി സ്വദേശികളെ ഉൾപ്പെടുത്തിയാണ് സൂഫിയാൻ സംഘം രൂപീകരിച്ചത്. ഇതിന് പുറമേയായിരുന്നു ചെർപ്പുളശ്ശേരി സംഘവും. ദുബായിലുള്ള താമരശ്ശേരി സ്വദേശി മൊയ്തീനാണ് ചെർപ്പുളശ്ശേരി സംഘത്തിന് ക്വട്ടേഷൻ നൽകിയത്. അറസ്റ്റിലായ മടക്കൽ മുബഷീറാണ് ഈ സംഘത്തെ ഏകോപിപ്പിച്ചത്.

സൂഫിയാൻ ആയിരുന്നു രണ്ടു സംഘങ്ങൾക്കും ഇടയിലെ കണ്ണി. സൂഫിയാൻ പറഞ്ഞ സുഹൃത്തിനായി തിരച്ചിൽ നോട്ടിസ് പുറത്തിറക്കാനാണ് പൊലീസിന്റെ തീരുമാനം.

കൊടുവള്ളി സംഘം അർജുന്റെ വാഹനത്തെ പിന്തുടരുന്നതു കണ്ട്, സ്വർണം അർജുന്റെ കയ്യിൽ എത്തിയെന്നു തെറ്റിദ്ധരിച്ചാണ് ചെർപ്പുളശ്ശേരി സംഘത്തിലെ 5 പേർ സഞ്ചരിച്ച ജീപ്പ് ഇവരെ പിന്തുടർന്നത്. ഒരു ഘട്ടത്തിൽ ഇവർ കൊടുവള്ളി സംഘത്തെയും മറികടന്നു മുന്നിലെത്തി. എന്നാൽ കാരിയറെ പിടികൂടിയ വിവരമറിഞ്ഞതോടെ ചെർപ്പുളശ്ശേരി സംഘം മടങ്ങി.

സംഭവത്തിനു ശേഷം താമരശ്ശേരി ചുരത്തിനു സമീപത്തുള്ള സുഹൃത്തിന്റെ കൃഷിയിടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ഫോൺ ഉപേക്ഷിച്ചതായും സൂഫിയാൻ പൊലീസിനോടു പറഞ്ഞു.