പെരുമ്പാവൂർ: അപകടത്തിൽപ്പെട്ട വാഹനത്തിൽ വയർലസ്സും ആയുധങ്ങളും. ദൃശ്യങ്ങൾ പുറത്തുവന്നിട്ടും തങ്ങൾക്കൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലന്ന് പൊലീസ്.സംഭവത്തിൽ അടിമുടി ദൂരൂഹതയെന്ന് നാട്ടുകാർ. പെരുമ്പാവൂർ എം സി റോഡിലെ കടുവാൾ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം കാർ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിൽ തകർത്തതിനെത്തുടർന്നുള്ള സംഭവപരമ്പരകളാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്.

ശനിയാഴ്‌ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.ഇതുവരെ ആളപായമുണ്ടായതായുള്ള വിവരമൊന്നും പുറത്തുവന്നിട്ടില്ല.കടുവാൾ ഉഷസ് വീട്ടിൽ പ്രതാപിന്റെ വീട്ടുമുറ്റത്തേക്കാണ് വണ്ടി ഇടിച്ച് കയറിയത്. ഇവർക്ക് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്.യു പി രജിസ്ട്രേഷനിൽ മഞ്ഞയും വെള്ളയും നിറത്തിലുള്ള പജേറോ കാറാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.രജിസ്ട്രേഡ് ഓണർ കൂടാലപ്പാട് സ്വദേശിയാണെും ഇയാളുടെ സുഹൃത്തുക്കളാണ് വാഹനത്തിലുണ്ടായിരുന്നതെന്നുമാണ് പൊലീസ് പങ്കുവയ്ക്കുന്ന വിവരം.

അപകടത്തിന് ശേഷം വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന നാലു പേർ സ്യൂട്ട് കേയ്സും കവറുമായി നാലുപാടും ചിതറിയോടിയതാണ് പ്രധാനമായും ദൂരൂഹത ഉണർത്തുന്നത്. വാഹനത്തിനകത്ത് വയർലെസ് സംവിധാനങ്ങളും റിസീവറും സജ്ജീകരിച്ചിരുന്നതും കത്തിയടക്കം ആയുധങ്ങൾ സൂക്ഷിച്ചരുന്നതും സംശയത്തിന് ആക്കംകൂട്ടിയിരിയിക്കുകയാണ്.അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം ശേഷം ആരുമില്ലാത്ത സമയത്ത് ചിലർ വാഹനത്തിൽ പരിശോധന നടത്തിയതായുള്ള വിവരവും പ്രചരിക്കുന്നുണ്ട്.

അതിനിടെ കൂവപ്പടി സ്വദേശിയുടേതാണെന്നറിയിച്ച് വാഹനം നീക്കം ചെയ്യാൻ പൊലീസ് ഞായറാഴ്‌ച്ച ഉച്ചയോടെ എത്തിയെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് എതിർത്തതോടെ ഇവർ പിന്മാറുകയായിരുന്നു.പൊലീസ് തന്നെ ക്രെയിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി വാഹനം നീക്കം ചെയ്യാൻ സ്വമേധയാ എത്തിയ പൊലീസുകാരിൽ ചിലർ തങ്ങളോട് കയർത്ത് സംസാരിച്ചതായും വീട്ടുകാർ പറഞ്ഞു.

അപകടം നടക്കുന്നതിന് മിനിറ്റുകൾ മുമ്പ്് യുപി രജിസ്‌ട്രേഷനിലുള്ള ഈ കാർ പലരും ശ്രദ്ധിച്ചിരുന്നു. നിയന്ത്രണം വിട്ട് ഈ കാർ ഐമുറി കവലയിൽ അപകടഭീഷണി ഉയർത്തിയിരുന്നു.അവിടം മുതൽ നിയന്ത്രണം നഷ്ടപ്പെട്ട രീതിയിലും അമിതവേഗതയിലുമാണ് വാഹനം ഓടിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.