മുബൈ: 2003ൽ ജോധ്പൂർ സെഷൻസ് കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെതിരായ കേസ് കോടതി തള്ളി. കേസിൽ നേരത്തെ സൽമാൻ മാപ്പു പറഞ്ഞിരുന്നു. ആയുധ ലൈസൻസ് സംബന്ധിച്ച് തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചതിൽ നടനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്. കേസ് ജോധ്പൂരിലെ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ അദ്ദേഹം ആരാധകർക്ക് നന്ദി പറഞ്ഞ് ട്വീറ്റു ചെയ്തു.

ജോധ്പൂർ കോടതി അപേക്ഷ തള്ളി മണിക്കൂറുകൾക്ക് ശേഷമാണ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ ആരാധകർക്ക് തുടർച്ചയായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചത്. 'എന്റെ എല്ലാ ആരാധകർക്കും, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. നിങ്ങളെയും കുടുംബത്തെയും പരിപാലിക്കുക. ദൈവം നിങ്ങളെയും അനുഗ്രഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.'എന്നാണ് വ്യാഴാഴ്ച രാത്രി ട്വിറ്ററിൽ സൽമാൻ ഖാൻ ട്വീറ്റ് ചെയ്തത്.

വീഡിയോ കോൺഫറൻസിലൂടെ സൽമാൻ ഖാൻ കോടതിയിൽ ഹാജരായി. പബ്ലിക് പ്രോസിക്യൂട്ടർ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 193 (തെറ്റായ തെളിവുകൾക്കുള്ള ശിക്ഷ) പ്രകാരം വിചാരണ തേടി.ജില്ലാ, സെഷൻസ് ജഡ്ജി രഘവേന്ദ്ര കച്വാൾ ഉത്തരവ് പ്രഖ്യാപിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച കുറ്റവിമുക്തനാക്കി.
ഇത് രണ്ടാം തവണയാണ് സൽമാൻ ഖാനെ ആരോപണത്തിൽ നിന്ന് മോചിപ്പിക്കുന്നത്.

നേരത്തെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ കോടതിയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. അതിനുശേഷം ജില്ലാ, സെഷൻസ് കോടതിയിൽ സംസ്ഥാനം തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു.കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ നടൻ മനപ്പൂർവം ശ്രമിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ആയുധ ലൈസൻസ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ഖാൻ 2003 ൽ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പുതുക്കലിനായി താരം മുംബൈയിൽ ലൈസൻസ് സമർപ്പിച്ചതായി പിന്നീട് വെളിപ്പെട്ടു. ചൊവ്വാഴ്ച വാദം പൂർത്തിയാക്കിയ ശേഷം ഉത്തരവ് റിസർവ് ചെയ്ത ജില്ലാ, സെഷൻസ് ജഡ്ജി രഘവേന്ദ്ര കച്വാൾ സർക്കാരിന്റെ അപേക്ഷ നിരസിക്കുകയും ആരോപണത്തിൽ നിന്ന് ഖാനെ കുറ്റവിമുക്തനാക്കി.

1998ൽ സൽമാൻ ഖാനും മറ്റു ഏഴ് പേരും ചേർന്ന് രാജസ്ഥാനിലെ ജോധ്പൂരിനു സമീപം ബവാഡയിൽ രണ്ടു തവണ മാൻ വേട്ട നടത്തിയെന്നാണ് കേസ്. കേസിൽ 2018ൽ സൽമാന് അഞ്ചുകൊല്ലം തടവ് വിധിച്ചിരുന്നു. തുടർന്ന് സൽമാൻ അപ്പീൽ നൽകുകയായിരുന്നു.