മടിക്കൈ: സ്‌കൂൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഒരു വർഷത്തിലധിമായി സ്ഥിരമായി വാർത്ത വായിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയിരിക്കുകയാണ് മടിക്കൈ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ അർഷ പി.ആർ ആകാശവാണിയിൽ നിന്നും രാവിലെ സ്ഥിരമായി വാർത്തകൾ കേട്ട് ലോക വിവരംനേടിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. ആ സ്ഥാനം ടെലിവിഷൻ വാർത്തകൾ കൈയടക്കിയെങ്കിലും ഇപ്പോൾ ഓൺ ലൈൻ മാധ്യമങ്ങളാണ് അതേറ്റെടുത്തിരിക്കുന്നത് ' യൂട്യൂബ് വഴി വാർത്തകൾ അനു നിമിഷം നമ്മളിലേക്കെത്തുകയാണ് എന്നാൽ റേഡിയോ വാർത്തകളുടെ ഗൃഹാതുരതയുണർത്തി സ്‌കൂൾ എസ് പി.സി വാട്‌സാപ്പ് ഗ്രൂപ്പിനകത്ത് വാർത്തകൾ വായിച്ച് ഉയരങ്ങൾ കീഴടക്കിയിരിക്കുകയാണ് മടിക്കൈ ജി എച്ച് എസ് എസിലെ കൊച്ചു മിടുക്കി അർഷ പി.ആർ.

കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വായനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി മടിക്കൈ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂളിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ഗ്ലാൻസി മാസ്റ്ററാണ് എസ് പി.സി വാട്‌സാപ്പ് ഗ്രൂപ്പിനകത്ത് എന്നും രാവിലെ പത്രത്തിലെ വാർത്തകൾ വായിച്ച് ഓരോ അംഗവും ഗ്രൂപ്പിനകത്ത് വോയ്‌സ് ഇടണം എന്ന ആശയം മുന്നോട്ട് വച്ചത്.കോവിഡിന്റെ ഒന്നാം തരംഗത്തിലെ ആദ്യ ലോക്ക് ഡൗൺ സമയത്ത് ആയിരുന്നു ഈ ആശയം മുന്നോട്ട് വച്ചത്. ആദ്യം യൂണിറ്റിലെ എല്ലാം കുട്ടികളും മുന്നോട്ട് വന്നെങ്കിലും പതിയെ എല്ലാവരും പിന്മാറി.

എന്നാൽ മടിക്കൈ തലക്കാനത്തെ രാജന്റെ മകൾ അർഷ പി ആർ വാർത്താവായനയിൽ ഉറച്ചു നിന്നു. അർഷ പി ആർ തന്റെ വാർത്താ വായനയിൽ ഒരു വർഷം പിന്നിട്ടു കഴിഞ്ഞു.. സ്‌കൂളിലെ പ്രധാനധ്യാപകൻ രാമചന്ദ്രൻ , ക്ലാസ് ടീച്ചർ മാർ ,വിദ്യാർത്ഥികൾ , പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവരും ഗ്രൂപ്പ് അംഗങ്ങളും വലിയ പ്രോത്സാഹനമാണ് അർഷ യുടെ വാർത്താവായനയ്ക്ക് നൽകുന്നത്. പത്താംതരത്തിലെ തിരക്കുപിടിച്ച പഠനത്തിനാടയിലും അർഷ എന്നും മുടങ്ങാതെ രാവിലെ 8 മണിക്ക് മുമ്പായി മലയാള ദിനപത്രങ്ങളിലെ പ്രധാന വാർത്തകൾ വായിച്ച് സ്‌ക്കൂൾ ഗ്രൂപ്പിനകത്ത് പോസറ്റ് ചെയ്യും.ആദ്യ നാളുകളിലുണ്ടായിരുന്ന പരിഭ്രമങ്ങളൊ ഭയമോ ഈ കൊച്ചു മിടുക്കിക്ക് ഇല്ല.

കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കേരളാപൊലീസ് ആരംഭിച്ച ചിരി പദ്ധതിയുടെ കാസർകോട് ജില്ല പിയർ മെന്റർ കൂടിയാണ് ഈ കൊച്ചു മിടുക്കി. ചിരിയുടെ കാസർകോട് ജില്ലയിലെ ഉത്തരവാദിത്വം വഹിക്കുന്ന ശ്രീധരൻ , നിർമൽ എന്നി പൊലീസുദ്യോഗസ്ഥരും എൽഡർ മെന്റർസ് തുടങ്ങിയവരും നല്ല പ്രോത്സാഹനമാണ് വാർത്താ വായനയ്ക്ക് നൽകുന്നത് ' മികച്ച വാർത്താ വായനയ്ക്ക് എസ് പി സി കാസർകോട് ജില്ലാഘടകം അർഷയെ അനുമോദിച്ചിരുന്നു. വാർത്തകൾ വായിക്കുന്ന രീതിയും അക്ഷരസ്ഫുടതയും ഈ കുട്ടിവാർത്താ വായനക്കാരിയെ തികച്ചും പ്രൊഫഷണലാക്കുന്നു.

പഠനത്തോടൊപ്പം മറ്റു മേഖലകളിലും അർക്ഷ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. വിജിലൻസ് വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനവും ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനവും . ,ലൈബ്രറി ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. മടിക്കൈ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും എൽ.ഐ സി ഏജന്റുമായ തലക്കാനത്തെ ടി .രാജന്റെയും സഹകരണ വകുപ്പ് ജീവനക്കാരി പൂമണിയുടേയും മൂത്ത മകളാണ് അർഷ' സാമൂഹ്യ മാധ്യമങ്ങളിൽ ജീവിതം ബലികഴിക്കുന്ന കുട്ടികൾക്കുള്ള കണ്ടും കേട്ടും പഠിക്കാനുള്ള ഒരു പാഠമാണ് ആർഷ നൽകുന്നത്.