കൊച്ചി: സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് മലയാള സിനിമാ ബന്ധങ്ങളുള്ള മലയാളിയെ ദുബായിൽ അറസ്റ്റ് ചെയ്തുവെന്ന് സൂചന. ക്ലാസ് മേറ്റ് ഫെയിം രാധികയുടെ സഹോദരൻ അരുൺ ആനന്ദാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം സ്വർണ്ണ കടത്തുമായി ഈ അറസ്റ്റിന് ബന്ധമുണ്ടെന്നാണ് യുഎഇയിൽ നിന്ന് ലഭിക്കുന്ന സൂചന. നടി ജ്യോതി കൃഷ്ണയുടെ ഭർത്താവ് കൂടിയാണ് അരുൺ.

കുറേ കാലമായി അരുൺ ദുബായ് കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. ഈയിടെ അരുണിന് ജോലി നഷ്ടമായിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റിലാകുന്നത്. ചെക്ക് കേസിലാണ് അറസ്റ്റ് എന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാൽ അതിന് അപ്പുറത്തേക്കുള്ള മാനങ്ങൾ ഈ കേസിനുണ്ടെന്നാണ് സൂചന. ഫൈസൽ ഫരീദ് അടക്കമുള്ളവരുമായി അരുണിന് ബന്ധമുണ്ടായിരുന്നു. സ്വർണ്ണ കടത്തിൽ നേരത്തെ പിടിയിലായ ഫയാസുമായും അടുപ്പമുണ്ട്. ഇതാണ് അരുണിന്റെ അറസ്റ്റിന് കാരണമെന്ന വിലയിരുത്തൽ സജീവമാണ്. അരുൺ ആനന്ദ് ബർജ് ദുബായിലാണുള്ളതെന്നാണ് സൂചന. രഹസ്യ കേന്ദ്രത്തിൽ യുഎഇ പൊലീസ് ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോർട്ട്.

ഗോഡ് ഫോർ സെയിൽ, ഇതു പാതിരാമണൽ, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ജ്യോതികൃഷ്ണ. ക്ലാസ്മേറ്റ്, ചങ്ങാതിപ്പൂച്ച തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ രാധികയുടെ സഹോദരനായ അരുണിന് സിനിമയിലും നല്ല ബന്ധമുണ്ട്. സെപ്റ്റംബർ എട്ടിനാണ് അരുണിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടന്നപ്പോൾ എല്ലാവരും കരുതിയത് ഇതൊരു ചെക്ക് കേസാണെന്നാണ്. പിന്നീടാണ് ഇതിന് സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ടാണെന്ന സൂചനകൾ പുറത്തു വന്നത്. അരുണിന്റെ അച്ഛന് ആലപ്പുഴയിൽ സ്വർണ്ണ കടയുണ്ട്. രാജാഗോൾഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. അച്ഛന്റെ സഹോദരനും സ്വർണ്ണ കച്ചവടമാണ്. വിശ്വകർമ്മ വിഭാഗത്തിൽപെട്ട ഇവർക്ക് പാരമ്പര്യമായി തന്നെ സ്വർണ്ണ കച്ചവടവുമായി ബന്ധമുണ്ട്. പ്രമുഖ ജ്യൂലറി ഗ്രൂപ്പുമായും കുടുംബ ബന്ധങ്ങൾ ഇവർക്കുണ്ട്.

ഭാര്യയുമൊത്ത് ദുബായിലായിരുന്നു അരുൺ കഴിഞ്ഞിരുന്നത്. ഇതിനിടെയിലും ബോളിവുഡിലും കോളിവുഡിലും അടക്കം ഇയാൾ്ക്ക് അടുപ്പമുണ്ടായിരുന്നു. അതിനിടെ നയതന്ത്ര ബാഗേജിൽ സ്വർണമയച്ച ഫൈസൽ ഫരീദിനെ ദുബായിൽ ചെക്കുകേസിൽപെടുത്തിയെന്ന റിപ്പോർട്ടും സജീവ ചർച്ചയാണ്. സ്വർണം കയറ്റിവിട്ട മറ്റു രണ്ടു പേരും ഫൈസലിനൊപ്പം അറസ്റ്റിലായതോടെ സ്വർണക്കടത്തു കേസിൽ അട്ടിമറി ശ്രമമെന്നു സംശയം. വിചാരണയും ശിക്ഷയും കഴിയാതെ ഇവരെ വിട്ടുകിട്ടില്ലെന്നായതോടെ എൻ.ഐ.എയുടേതടക്കം അന്വേഷണം വഴിമുട്ടുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇങ്ങനെ അറസ്റ്റിലായത് ആരെന്ന വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല. ഇതിനിടെയാണ് അരുണിന്റെ അറസ്റ്റും ചർച്ചയാകുന്നത്.

തിരുവനന്തപുരം കോൺസുലേറ്റ് സംശയമുനയിലുള്ള സ്വർണക്കടത്തു കേസിൽ യു.എ.ഇ. സഹകരിക്കുന്നില്ലെന്ന ആശങ്കയാണ് എൻ.ഐ.എ. ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. ഇന്ത്യയിലെത്തിക്കുന്ന പ്രതികൾ സ്വർണക്കടത്തിൽ കോൺസൽ ജനറലിനും അറ്റാഷെയ്ക്കും പങ്കുണ്ടെന്നു വെളിപ്പെടുത്തിയാൽ യു.എ.ഇക്കു രാജ്യാന്തര തലത്തിൽ നാണക്കേടാകുമെന്നതാണു കാരണം. കുറ്റവാളികളെ കൈമാറാൻ യു.എ.ഇയടക്കം നിരവധി രാജ്യങ്ങളുമായി ഇന്ത്യയ്ക്കു കരാറുണ്ടെങ്കിലും യഥാവിധി പാലിക്കാറില്ലെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. ഇതിന്റെ ഭാഗമാണ് അറസ്റ്റ് എന്നാണ് വിമർശനം.

ഇന്ത്യയിലെ അന്വേഷണം ഏറെക്കുറെ പൂർത്തിയായി. സ്വർണം അയച്ചവരെയും കോൺസുലേറ്റ് ഉദ്യോഗസ്ഥരെയുമാണു ചോദ്യംചെയ്യാനുള്ളത്. നിർണായക വിവരങ്ങൾ കിട്ടേണ്ടത് സ്വർണം കയറ്റിവിട്ട ഫൈസലിൽനിന്നാണ്. കഴിഞ്ഞ നവംബർ മുതൽ നയതന്ത്ര ചാനൽവഴി 21 തവണ സ്വർണം കടത്തിയെന്നാണു സന്ദീപ് നായരുടെയും നേരത്തേ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെയും മൊഴി. അവസാനത്തെ രണ്ടുതവണയാണു ഫൈസൽ സ്വർണം കയറ്റിവിട്ടത്. സ്വർണം കയറ്റിവിട്ട മറ്റു ചിലരുടെ വിവരങ്ങൾ സരിത്തിന്റെ പെൻഡ്രൈവിലുണ്ടായിരുന്നു. ഇവരാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്.

എല്ലാറ്റിനും പിന്നിൽ കോൺസൽ ജനറലും അറ്റാഷെയുമുണ്ടെന്നാണ് സരിത്തും സ്വപ്നയും അന്വേഷണ ഏജൻസികളോടു പറഞ്ഞത്. ഓരോ സ്വർണക്കടത്തിലും അവർക്കു കമ്മിഷൻ നൽകിയിരുന്നെന്നും പ്രതികൾ മൊഴി നൽകി. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ കെട്ടിടനിർമ്മാണത്തിനു കരാറെടുത്ത യൂണിടാക് കമ്പനിയുടമയുടെ മൊഴിയും കോൺസൽ ജനറലിന് എതിരാണ്. ഫൈസൽ ഇത് ആവർത്തിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്.