ചെങ്ങന്നൂർ: പ്രണയം നടിച്ച്, വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചത് നാലു വർഷം. ഇതിനിടെ ഒരു തവണ യുവതിക്ക് ഗർഭഛിദ്രം. ഒടുവിൽ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഈഴവ സമുദായം ആയതിനാൽ വേണ്ടെന്ന് മാതാവിന്റെ കൽപന. നാലുവർഷം നീണ്ട പീഡനത്തിനൊടുവിൽ നിഷ്‌കരുണം തള്ളിപ്പറഞ്ഞ കാമുകനെയും മാതാവിനെയും പ്രതിയാക്കി യുവതി നൽകിയ കേസ് പൊലീസ് അട്ടിമറിച്ചു.

പ്രതികളിലൊരാൾക്ക് മുൻകൂർ ജാമ്യം ലഭിക്കത്തക്ക വിധം പൊലീസിന്റെ വഴിവിട്ട സഹായവും. ചെങ്ങന്നൂർ സ്വദേശിയായ ഇരുപത്തഞ്ചുകാരിയാണ് തന്നെ ചതിച്ച തൈമറവുങ്കര സ്വദേശി അരുൺ, കൂട്ടുനിന്ന മാതാവ് എന്നിവരെ പ്രതികളാക്കി ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്. യുവതിയുമായി അരുൺ പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ചു കൊള്ളാമെന്ന് വാഗ്ദാനം ചെയ്ത് 2016 നവംബർ രണ്ടിന് രാവിലെയാണ് ആദ്യ പീഡനം നടന്നത്. കാറിൽ കയറ്റി പ്രതിയുടെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. ഉടൻ തന്നെ വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു പ്രതി തന്റെ ഇംഗിതം സാധിച്ചത്.

പിന്നീട് പ്രണയം തുടർന്നു. ഇതിനിടെ യുവാവ് പലപ്പോഴും വിദേശത്ത് ജോലിക്ക് പോയി വന്നു. 2018 ഡിസംബർ 28 ന് പരാതിക്കാരിയുടെ വീട്ടിൽ വച്ചാണ് പിന്നീട് പീഡനം നടന്നത്. ഇതിന്റെ ഫലമായി യുവതി ഗർഭിണിയായി. തിരുവല്ലയിലെ സ്വകാര്യ ലബോറട്ടറിയിൽ കൊണ്ടു പോയി സ്‌കാൻ ചെയ്ത് ഗർഭമുണ്ടെന്ന് ഉറപ്പു വരുത്തി. വിവരം പ്രതിയുടെ മാതാവും അറിഞ്ഞു. ഗർഭം അലസിപ്പിച്ചാൽ വിവാഹം നടത്തി തരാമെന്ന് പ്രതിയുടെ മാതാവും സമ്മതിച്ചു. ഇതിനെ തുടർന്ന് ഗർഭഛിദ്രത്തിനുള്ള ഗുളിക പ്രതികൾ രണ്ടു പേരും ചേർന്ന് കഴിപ്പിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ വീണ്ടും പീഡനം നടന്നു. ഓഗസ്റ്റ് 30 ന് മുളക്കുഴ യക്ഷിമലക്കാവിൽ വച്ച് വിവാഹംനടത്താമെന്ന് യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ, പറഞ്ഞ ദിവസം വിവാഹത്തിന് ഇവർ ചെന്നില്ല. യുവതിയുടെ കൂട്ടുകാരിയുടെ വീട്ടിൽ വച്ച് സന്ധിസംഭാഷണം നടന്നു. വാക്കു തർക്കത്തിനൊടുവിൽ അരുൺ യുവതിയെ മർദിക്കുകയും ചെയ്തിരുന്നു. തുടർന്ന് സെപ്റ്റംബർ 15 ന് ചെങ്ങന്നൂർ പൊലീസ് ഇൻസ്പെക്ടർക്ക് യുവതി പരാതി നൽകി. കേസ് എടുത്ത പൊലീസ് പക്ഷേ, ഗൗരവകരമായ വകുപ്പുകൾ ഇട്ടിരുന്നില്ല.

നിർബന്ധിച്ചുള്ള ഗർഭഛിദ്രം എന്ന വകുപ്പ് കേസിൽ നിന്നൊഴിവാക്കിയിരുന്നു. ഇത് പ്രതിക്ക് 10 വർഷം വരെ തടവു ശിക്ഷ നൽകാവുന്ന വകുപ്പായിരുന്നു. മാത്രവുമല്ല, പരാതി ലഭിച്ചിട്ടും കൃത്യസമയത്ത് പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ല. ഇതിന്റെ ഭാഗമായി പ്രതികൾ ഒളിവിൽ പോയി. ഒരു അഭിഭാഷകന്റെ ഇടപെടലാണ് പൊലീസ് അഴകൊഴമ്പൻ നിലപാട് സ്വീകരിക്കാൻ കാരണമായതെന്ന് പറയുന്നു. ഒളിവിലിരുന്നു കൊണ്ട് അരുണിന്റെ മാതാവ് ആലപ്പുഴ ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളി.

പിന്നാലെ ഇവർ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം നേടി. മാതാവിന് ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടി ഇനി അരുണും ഹൈക്കോടതിയെ സമീപിക്കാനുള്ള പുറപ്പാടിലാണ്. വെറുമൊരു പീഡനക്കേസ് മാത്രമായി പൊലീസ് ഇത് രജിസ്റ്റർ ചെയ്തതാണ് മുൻകൂർ ജാമ്യം ലഭിക്കാനുള്ള കാരണമായത്. പ്രതികൾ പെൺകുട്ടിയെയും കുടുംബത്തെയും സമൂഹമധ്യത്തിൽ അടച്ചാക്ഷേപപിക്കുകയും ചെയ്യുന്നുണ്ട്.

ചെങ്ങന്നൂർ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കാരണം താൻ ആത്മഹത്യയുടെ വക്കിലാണെന്ന് യുവതി പറയുന്നു. ഇടത്തരം കുടുംബത്തിൽപ്പെട്ടതാണ് യുവതി. കാമുകൻ നായർ സമുദായാംഗമാണ്. ഇതു കാരണം ഈഴവ യുവതിയെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞുവെന്നാണ് യുവതി പറയുന്നത്.