വെള്ളറട: എത്രകൊല്ലമാ സാറെ ശിക്ഷ കിട്ടുക. 15 കൊല്ലമാണോ? ഭാര്യയെ കൊലപ്പെടുത്തിയതിൽ കുറ്റസമ്മതം നടത്തിയ അരുൺ പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചതായിരുന്ന ഊ ചോദ്യം. വലിയ സമ്മർദത്തത്തിന് ഒടുവിലാണ് അരുൺ കുറ്റമെല്ലാം സമ്മതിച്ചത്. അമ്മയോളം പ്രായമുള്ളവളെ കെട്ടിയവനെന്ന ആൾക്കാരുടെ അടക്കംപറച്ചിലും, തമാശയ്ക്കാണെങ്കിലും സുഹൃത്തുക്കൾ നടത്തിയ കളിയാക്കലും താങ്ങാനായില്ല. കൊല ചെയ്യാൻ തീരുമാനിച്ചത് അതുകൊണ്ടാണ്. ചോദ്യം ചെയ്യൽ ആരംഭിച്ചപ്പോൾത്തന്നെ അരുൺ കാര്യങ്ങൾ വ്യക്തമാക്കി.

ശാഖയെ പരിചയപ്പെട്ടത് തമാശയ്ക്കായിരുന്നുവെന്നാണ് അരുൺ പറഞ്ഞത്. പിന്നീട് ഇഷ്ടപ്പെട്ടു. വിവാഹത്തിനും സമ്മതിച്ചു.വീട്ടുകാരുമായി അകന്നതും സാമ്പത്തിക ബുദ്ധിമുട്ടും ഘടകമായിരുന്നു. വിവാഹശേഷം കാര്യങ്ങൾ കൈവിട്ടുപോയെന്നും എങ്ങനെയും ശാഖയെ ഒഴിവാക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്നും അരുൺ സമ്മതിച്ചിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായ വൈദ്യുതാലങ്കാരത്തിൽ നിന്നു ഷോക്കേറ്റെന്നു മരിച്ചുവെന്ന് വരുത്തിത്തീർത്ത് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയതെന്നും, പിടിവലിക്കിടയിൽ നഖം കൊണ്ട് അരുണിന് പരുക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി കിടപ്പുമുറിയിൽ വച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കാണു കൊലപാതകത്തിലെത്തിയതെന്നു പൊലീസ് അറിയിച്ചു. പൊലീസ് ഭാഷ്യം: രാത്രി 12.30 നാണ് വഴക്കു തുടങ്ങിയത്. അരുണിന്റെ ഇടിയേറ്റു കട്ടിലിൽ നിന്നു താഴെ വീണ ശാഖയുടെ മൂക്കു മുറിഞ്ഞു രക്തം ഒഴുകി. ഉടൻ തന്നെ അരുൺ മുഖം അമർത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു. ബോധരഹിതയായ ശാഖയെ വലിച്ചിഴച്ചു ഹാളിലെത്തിച്ചു. മെയിൻ സ്വിച്ചിൽ നിന്നു വീടിനു വെളിയിലൂടെ ഇവിടേക്കു വൈദ്യുതി എത്തിക്കാനുള്ള സജ്ജീകരണം നേരത്തെ ഒരുക്കിയിരുന്നു.

ഇലക്ട്രിക് വയർ ശരീരത്തിൽ ഘടിപ്പിച്ചു വൈദ്യുതി കടത്തിവിട്ടാണു കൊലപ്പെടുത്തിയത്. മുഖത്തും കയ്യിലും തലയിലും ഷോക്കേൽപിച്ചു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അരുൺ കിടന്നുറങ്ങിയെന്നും പൊലീസ് അറിയിച്ചു. ശാഖ ഷോക്കേറ്റു മരിച്ചതായി പിറ്റേന്നു രാവിലെ 6 ന് അയൽവീട്ടിലെത്തി അരുൺ അറിയിക്കുകയായിരുന്നു. ഇൻഷുറൻസ് കമ്പനി ജീവനക്കാരിയായ ശാഖ പരേതനായ ആൽബർട്ടിന്റെയും ഫിലോമിനയുടെയും മകളാണ്. ഒന്നര വർഷം മുൻപാണ് അരുണിനെ പരിചയപ്പെട്ടത്. ഒക്ടോബർ 19 നായിരുന്നു വിവാഹം. മൃതദേഹം സംസ്‌കരിച്ചു.

താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ശാഖാ കുമാരി പലതവണ ഉറ്റ സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. ശാഖയുടെ ഉറ്റസുഹൃത്ത് പ്രീതയും ഇക്കാര്യം ശരിവെക്കുന്നു. ഉത്രയുടെ കൊലപാതകം ഉദാഹരണമാക്കിയാണ് സൂചന നൽകിയത്. പണത്തിനു വേണ്ടിമാത്രമാണ് അരുൺ ശാഖയെ വിവാഹം കഴിക്കാൻ തയ്യാറായതെന്ന് വ്യക്തമായിരുന്നു.

ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അരുൺ കൂടെയുള്ളത് കുറച്ച് ആശ്വാസമാകുന്നുണ്ടെന്നായിരുന്നു ശാഖയുടെ മറുപടി. താൻ സാമ്പത്തികമായി പിന്നിലാണെന്നും കുറേ ബാധ്യതകളുണ്ടെന്നും പറഞ്ഞിരുന്ന അരുൺ 50ലക്ഷംരൂപയും 100പവനും വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ശാഖ വിവാഹത്തിനു മുൻപും പലതവണ അരുണിന് പണം നൽകിയിട്ടുണ്ട്. വാടക വീടെടുക്കാനും വീട്ടുസാധനങ്ങൾ വാങ്ങാനും ശാഖയാണ് പണം നൽകിയത്.

കല്യാണദിവസം അരുൺ വൈകിയാണ് പള്ളിയിലെത്തിയത്. ബന്ധുക്കളാരും ഒപ്പമുണ്ടായിരുന്നില്ല. വിവാഹത്തിന്റെ ചിത്രം എടുക്കുന്നതും അരുൺ എതിർത്തു. വിവാഹ ശേഷം അരുൺ ഏറെ മാറി. വിവാഹം കഴിഞ്ഞശേഷം വഴക്ക് പതിവായിരുന്നു. വിവാഹ ദിനത്തിൽ വൈകിട്ട് നടന്ന സ്വീകരണത്തിലും അരുൺ ഫോട്ടോയെടുക്കാൻ നിന്നില്ല. അരുണിനോടൊപ്പമുള്ള ചിത്രങ്ങൾ ആരെയും കാണിക്കരുതെന്ന് വിലക്കിയിട്ടുണ്ട്. വിവാഹം രജിസ്റ്റർ ചെയ്യാൻ വൈകിയതിലും ഇരുവരും വഴക്കിട്ടിരുന്നു.