മുംബൈ : മയക്കുമരുന്ന് പാർട്ടിയിൽ മകൻ പിടിയിലാകുമ്പോൾ അച്ഛൻ സ്‌പെയിനിലെ ഷൂട്ടിങ് തിരക്കിൽ. ആര്യൻ ഖാന്റെ അറസ്റ്റ് ബോളിവുഡിനും ഞെട്ടലായി. അതിനിടെ, ആര്യൻ ഖാനു വേണ്ടി ഇന്നു ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു. സ്‌പെയിനിൽ ചിത്രീകരണത്തിലുള്ള ഷാരറുഖ് ഖാൻ ചിത്രീകരണം നിർത്തിവച്ച് ഉടൻ മുംബൈയിലേക്കു മടങ്ങിയെത്തിയേക്കും. കപ്പൽ പാർട്ടിയിൽ പിടിയിലായവരിൽ ഒരാൾ നടൻ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ആണെന്നറിഞ്ഞപ്പോൾ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി)യും ഞെട്ടി. 

രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പലാണ് ലഹരി മരുന്നു വിവാദത്തിൽപ്പെട്ട കോർഡിലിയ. രാജ്യാന്തര ജലപാതയിൽ എത്തുന്ന വേളയിലാണ് കാസിനോകളും ബാറുകളും സജീവമാക്കുക. കപ്പലിൽ ഒരു സംഘം ലഹരിവിരുന്നിനു പദ്ധതിയിടുന്നതായി സിഐഎസ്എഫിൽ നിന്നു ലഭിച്ച സൂചനയാണു വഴിത്തിരിവായത്. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം വിനോദസഞ്ചാരികൾ എന്ന മട്ടിലാണു പുറപ്പെട്ടത്. ഇതാണ് ഷാരൂഖിന്റെ മകനെ കുടുക്കിയത്. ആർക്കും സ്വാധീനിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥനാണഅ വാങ്കഡെ. അതുകൊണ്ട് തന്നെ ബോളിവുഡിലെ പ്രമുഖരെ ലക്ഷ്യമിട്ട് ഇത്തരം റെയ്ഡുകൾ ഇനിയും നടന്നേക്കും.

സംഘാടകർ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ലെന്നും ആര്യൻ ഖാൻ അന്വേഷണസംഘത്തോടു പറഞ്ഞതായാണു വിവരം. താൻ വിരുന്നിൽ ഉണ്ടെന്ന് അറിയിച്ച് സംഘാടകർ ആളുകളെ ആകർഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആര്യൻ പറഞ്ഞു. ആര്യൻ ഖാന്റെ വാട്‌സാപിൽ ലഹരിമരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ അന്വേഷണസംഘം കണ്ടെത്തി. ലഹരിമരുന്നുമായി ബന്ധപ്പെട്ട് ഒട്ടേറെ ചാറ്റുകൾ അറസ്റ്റിലായവർ തമ്മിൽ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

കസ്റ്റഡി കാലാവധി കഴിഞ്ഞ് ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ ഈ തെളിവുകൾ കൈമാറി എൻസിബി കസ്റ്റഡി നീട്ടിച്ചോദിക്കും. ഈ തെളിവുകൾ അതിനിർണ്ണായകമാണ്. ഈ തെളിവ് കോടതി അംഗീകരിച്ചാൽ ബോളിവുഡിലെ കിങ് ഖാന്റെ മകന് ദീർഘകാല ജയിൽ വാസം അനിവാര്യതയാകും. ബോളിവുഡിനെയാകെ ആര്യന്റെ അറസ്റ്റ് ഞെട്ടിച്ചു. എന്നാൽ ആരും പരിധി വിട്ട് പ്രതികരിച്ചിട്ടില്ല. സത്യം ആര്യനിൽ നിന്ന് മനസ്സിലാക്കാനാകും ബോളിവുഡ് താരങ്ങളുടേയും ശ്രമം.

ഷാറുഖ് ഖാന്റെയും ഗൗരി ഖാന്റെയും മക്കളിൽ മൂത്തയാളാണ് ആര്യൻ ഖാൻ. പിതാവിന്റെ പാതയിലൂടെ അഭിനയരംഗത്ത് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിൽ ക്യാമറയ്ക്കു പിന്നിൽ നിൽക്കാനാണ് ആര്യൻ ഇഷ്ടപ്പെട്ടിരുന്നത്. 2001ൽ പുറത്തിറങ്ങിയ കഭി ഖുശി കഭി ഘം എന്ന ചിത്രത്തിൽ ബാലതാരമായിരുന്നു. ലണ്ടനിൽ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം യുഎസിൽ നിന്ന് ഫൈൻ ആർട്‌സ്, സിനിമാറ്റിക് ആർട്‌സ് ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷനിൽ ബിരുദമെടുത്തു.

ഇൻസ്റ്റഗ്രാമിൽ 14 ലക്ഷത്തോളം പേർ പിന്തുടരുന്നുവെങ്കിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെട്ട ചിത്രങ്ങളും വിഡിയോകളുമാണ് അധികവും പങ്കുവയ്ക്കാറുള്ളത്.അമിതാഭ് ബച്ചന്റെ മകളുടെ മകൾ നവ്യ നവേലി നന്ദയുമായി ബന്ധപ്പെട്ടു ഗോസിപ്പുകളുണ്ടായിരുന്നു. ഇതിനിടെയാണ് താരത്തിന്റെ മകൻ വില്ലനായി മാറുന്നത്.

11 നിലകളുള്ളതാണ് വിവാദത്തിലായ കപ്പൽ. 1200 യാത്രികരുമായി ഈ മാസം 18നാണ് സീസണിലെ ആദ്യ യാത്ര ആരംഭിച്ചത്. 22നു രാവിലെ കൊച്ചി തുറമുഖത്ത് എത്തിയ കപ്പലിൽനിന്നു മുന്നൂറോളം പേർ കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും കാഴ്ചകൾ കാണാനിറങ്ങി. അന്നു വൈകിട്ട് ലക്ഷദ്വീപിലേക്ക് തിരിച്ചു. ആഭ്യന്തര ക്രൂസ് ടൂറിസത്തിന്റെ പുതിയ തുടക്കമായാണു കപ്പലിന്റെ വരവ് ആഘോഷിക്കപ്പെട്ടത്.

മുംബൈ തീരംവിട്ട് നീങ്ങിയതോടെയാണ് മയക്കുമരുന്ന് വിരുന്നിനു തയ്യാറെടുപ്പുകൾ തുടങ്ങിയത്. 7 മണിക്കൂറുകളോളം നീണ്ട തിരച്ചിലിൽ വസ്ത്രങ്ങളിലും അടിവസ്ത്രങ്ങളിലും സാനിറ്ററി പാഡുകളിലും പഴ്‌സിലും സൂക്ഷിച്ചിരുന്ന നിലയിലാണ് ലഹരി കണ്ടെത്തിയത്. സംഭവത്തിൽ കപ്പൽ കമ്പനിക്ക് ബന്ധമില്ലെന്നു അധികൃതർ അറിയിച്ചു.