ന്യൂഡൽഹി: വിവാദങ്ങൾക്കും കടുത്ത പ്രതിഷേധങ്ങൾക്കും ഇടയാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ മൂന്ന് കാർഷിക നിയമങ്ങളും റദ്ദായി. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്റിന്റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്.

നവംബർ 19-ന് ഗുരു നാനാക്ക് ജയന്തിയിലാണ് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തുടർന്ന് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാർലമെന്റിന്റെ ഇരുസഭകളും നിയമം റദ്ദാക്കുന്ന ബില്ലുകൾ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. ബില്ലിന്മേൽ ചർച്ച നടത്താത്തതിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

ഇതിനു ശേഷം നടപടിക്രമങ്ങളുടെ ഭാഗമായാണ് കാർഷിക നിയമങ്ങൾ റദ്ദാക്കി കൊണ്ടുള്ള ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഈ ബില്ലിന്മേൽ രാഷ്ട്രപതി ഒപ്പിടുകയും ചെയ്തു. ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിങ് തോമറാണ്. ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കേന്ദ്രസർക്കാർ കീഴടങ്ങുകയായിരുന്നു.

ചർച്ച കൂടാതെത്തന്നെ കാർഷികനിയമങ്ങൾ പിൻവലിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുമുണ്ട്. അതിനാൽ ചർച്ച വേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്.

2020 സെപ്റ്റംബറിലാണ് രാജ്യത്തെ കർഷകരെ ഞെട്ടിച്ച് മൂന്ന് വിവാദ കർഷകനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. ഇതിനെതിരെ രാജ്യത്ത് കർഷകസമരം ഇരമ്പി. ഡൽഹി അതിർത്തികൾ വളഞ്ഞ് കർഷകർ സമരമിരുന്നപ്പോൾ അവരെ അനുനയിപ്പിക്കാൻ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലോകം മുഴുവൻ ഡൽഹിയുടെ അതിർത്തിയായ സിംഘുവിലേക്ക്, സമരപ്പന്തലുകളിലേക്കുറ്റുനോക്കി. ട്രാക്റ്റർ റാലിക്കിടെയുണ്ടായ അക്രമങ്ങളിലൂടെ കർഷകസമരത്തെ ഇകഴ്‌ത്തിക്കാട്ടാൻ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല.

കർഷകരെ കോൺഗ്രസ് ഇളക്കിവിടുകയാണെന്ന് പലപ്പോഴും ബിജെപി ആരോപണമുന്നയിച്ചെങ്കിലും സംയുക്ത കിസാൻ മോർച്ചയെന്ന പൊതുവേദിയിൽ ഊന്നി നിന്ന് സമരഭൂമിയിൽ ഭിന്നിപ്പുണ്ടാകാതിരിക്കാൻ നേതാക്കൾ ശ്രദ്ധിച്ചു. ഒടുവിൽ ലഖിംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്കിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി നടത്തിയ കൂട്ടക്കൊല രാജ്യത്തെ നടുക്കി. ഇതോടെ കേന്ദ്രസർക്കാരിന് നിൽക്കക്കള്ളിയില്ലാതായി. നടപ്പാക്കിയ നിയമം ഒരു വർഷത്തിനു ശേഷം പിൻവലിക്കുന്ന അസാധാരണ നടപടിയിലേക്ക് കേന്ദ്രത്തിന് കടക്കേണ്ടി വന്നു.

കാർഷിക നിയമങ്ങൾ നിലവിൽ വന്ന് ഒരു വർഷവും രണ്ട് മാസവുമാകുമ്പോൾ നവംബർ 19-നാണ് മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ഒരു ടെലിവിഷൻ പ്രസ്താവനയിലൂടെ പ്രഖ്യാപിക്കുന്നത്. സമരം ചെയ്യുന്ന കർഷകരുൾപ്പെട്ട സിഖ് സമുദായത്തിന് പ്രാധാന്യമുള്ള ഗുരുനാനാക്ക് ജയന്തി ദിനത്തിലായിരുന്നു ഈ പ്രസ്താവന. പ്രഖ്യാപനത്തിനായി ഈ ദിനം തെരഞ്ഞെടുത്തത് യാദൃശ്ചികമായിരുന്നില്ല.

നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആദ്യം ഉറച്ച നിലപാടെടുത്ത കേന്ദ്രം ഉത്തർ പ്രദേശിലും പഞ്ചാബിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിയമം പിൻവലിക്കുന്നതിൽ ആർഎസ്എസിലും ബിജെപിയിലും ഭിന്നാഭിപ്രായങ്ങൾ ഉയർന്നതും സർക്കാരിനെ പുനരാലോചനക്ക് പ്രേരിപ്പിച്ചു. എന്നാൽ സമരം അനിശ്ചിതമായി നീളുന്നത് ചൂണ്ടിക്കാട്ടി പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ അതിർത്തി സുരക്ഷയിൽ ആശങ്കയറിയിച്ച പശ്ചാത്തലത്തിലാണ് നിയമങ്ങൾ പിൻവലിച്ചതെന്ന ന്യായീകരണം ചില സർക്കാർ കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. അധികാരത്തിലേറിയ ശേഷം മോദി ആദ്യമായി കീഴടങ്ങുമ്പോൾ അനന്തര ഫലമെന്തെന്നത് നിർണ്ണായകമാണ്.

താങ്ങുവിലയടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും അന്നത്തെ പ്രസ്താവനയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസർക്കാർ പ്രതിനിധികളും, കാർഷിക മേഖലയിൽ നിന്നുള്ള വിദഗ്ധരരും കർഷകരുടെ പ്രതിനിധികളും ഈ സമിതിയിൽ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

എന്നാൽ പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്റ്റർ റാലി ഈ പ്രഖ്യാപനത്തെത്തുടർന്ന് തൽക്കാലം റദ്ദാക്കിയ കർഷകർ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ്. പാർലമെന്റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പ് വരുത്തുന്നതിൽ രേഖാമൂലമുള്ള ഉറപ്പും കേന്ദ്രസർക്കാർ നൽകണമെന്ന് സമരത്തിലുള്ള സംഘടനകൾ ആവശ്യപ്പെടുന്നു.