തൃശൂർ : രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സ്‌കൂട്ടറിൽ കാളയിടിച്ചു തെറിച്ചുവീണ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മണ്ണുത്തി സ്റ്റേഷനിലെ എഎസ്‌ഐ കെ.എ. ജോൺസണാണ് (48) മരിച്ചത്. രാത്രി 11നു കോവിലകത്തുംപാടത്ത് എൽഐസി ഓഫിസിനു മുൻപിലായിരുന്നു അപകടം. റോഡിൽ വെളിച്ചം കുറവായിരുന്നു. ജോൺസൺ ധരിച്ചിരുന്ന ഹെൽമറ്റ് വീഴ്ചയിൽ തകർന്ന നിലയിലായിരുന്നു.

റോഡിൽ വീണുകിടന്ന എഎസ്‌ഐയെ ആശുപത്രിയിലെത്തിക്കാൻ പല വാഹനങ്ങളും വിസമ്മതിച്ചപ്പോൾ കോഴിക്കോട്ടേക്കു പോയ കുടുംബമാണ് കാറിൽ അശ്വിനി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കും മുമ്പേ ജോൺസൺ മരിച്ചിരുന്നു. കുറ്റൂർ മേരിമാതാ പള്ളിക്കു സമീപം കവലക്കാട്ട് പരേതനായ കെ.ഡി. ആന്റണിയുടെയും ശോശന്നയുടെയും മകനാണ് ജോൺസൺ. രണ്ടു വർഷമായി മണ്ണുത്തി സ്റ്റേഷനിലാണ് ജോലി. മൃതദേഹം അശ്വിനി ആശുപത്രി മോർച്ചറിയിൽ.

ഭാര്യ: ജിൻസി (അദ്ധ്യാപിക, കുട്ടനെല്ലൂർ അഗസ്റ്റിൻ അക്കര സ്‌കൂൾ). മക്കൾ: ജിസ്മി (പ്ലസ് വൺ വിദ്യാർത്ഥിനി, കുട്ടനെല്ലൂർ അഗസ്റ്റിൻ അക്കര സ്‌കൂൾ), ജോയൽ (എട്ടാം ക്ലാസ് വിദ്യാർത്ഥി, ഭാരതീയ വിദ്യാഭവൻ സ്‌കൂൾ, പോട്ടോർ).