മുംബൈ: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത യുവതിയെ മൂന്ന് സ്ത്രീകൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ബ്രിഹന്മുംബൈ കോർപ്പറേഷൻ ജീവനക്കാരിയെ ആണ് സ്ത്രീകളായ മൂന്നംഗസംഘം ക്രൂരമായി മർദ്ദിച്ചത്. മുംബൈയിലെ ബാന്ദൂപ് റെയിൽവെ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു മർദ്ദനം. പ്രതികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ബിഎംസിയിലെ താത്കാലിക ജീവനക്കാരിയായ 28കാരിക്കാണ് മർദ്ദനമേറ്റത്. റയിൽവെ സ്റ്റേഷന് സമീപം പ്രതികളായ യുവതികൾ ഡ്രൈവ് ചെയ്യുമ്പോൾ മാസ്‌ക് ധരിച്ചിരുന്നില്ല. ബിഎംസി ജീവനക്കാരി ഇവരോട് മാസ്‌ക് ധരിക്കാൻ പറഞ്ഞത് ഇവർക്ക് ഇഷ്ടമായില്ല. ഇതിൽ പ്രകോപിതയായ മൂന്നം​ഗ സംഘം ജീവനക്കാരിയെ ആദ്യം ഇവരെ ചീത്തവിളിക്കുകയും പിന്നീട് ഇഷ്ടികകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്നവരും ജീവനക്കാരിയെ മർദ്ദിക്കാൻ ഒപ്പം നിന്നു. സാരമായി പരിക്കേറ്റ ഇവരെ സഹപ്രവർത്തകരാണ് സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോയത്.

തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.