ഗുവാഹത്തി: എംഎ‍ൽഎമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാൻ റിസോർട്ടുകളിൽ ഒളിപ്പിക്കുന്നത് പതിവ് രാജ്യം കുറേതവണ കണ്ടതാണ്. എന്നാൽ സ്ഥനാർത്ഥികളെ തന്നെ ബിജെപി റാഞ്ചുമെന്ന ഭയത്താൽ റിസോർട്ടിലേക്ക് മാറ്റുകയാണ് അസമിൽ. കോൺഗ്രസ് സഖ്യ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ തലസ്ഥാന നഗരമായ ജയ്പൂരിലെ റിസോർട്ടിലേക്ക് സുരക്ഷിതരായി മാറ്റിയത്.

പ്രതിപക്ഷ കക്ഷികളിൽ പെട്ട 22 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ജയ്പൂരിലേക്ക് മാറ്റിയത്. ഇതിൽ രണ്ടോ മൂന്നോ കോൺഗ്രസ് അംഗങ്ങളുമുണ്ട്. അടുത്ത മാസം രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് തന്നെ ബിജെപി ഇവരെ പാട്ടിലാക്കുമെന്ന് കോൺഗ്രസ് നേതൃത്വം ഭയക്കുന്നു.

മൗലാന ബദറുദ്ദീൻ അജ്മൽ നയിക്കുന്ന ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐ.യു.ഡി.എഫ്), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്), ഇടതു കക്ഷികൾ എന്നിവയുടെ സ്ഥാനാർത്ഥികളെയാണ് മാറ്റിയത്.

കഴിഞ്ഞ വർഷം ജൂലായിൽ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ പ്രതിസന്ധി നേരിട്ടപ്പോഴും ഇതേ ഹോട്ടലിൽ തന്നെയാണ് എംഎ‍ൽഎമാരെ ഒളിപ്പിച്ചത്.