ഗുവാഹത്തി: ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട അസം എഴുത്തുകാരിയെ അറസ്റ്റ് ചെയ്ത് ഗുവാഹത്തി പൊലീസ്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കുറ്റങ്ങൾ ആരോപിച്ചാണ് എഴുത്തുകാരി ശിഖ ശർമയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ദിസ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ശിഖ ശർമക്കെതിരെ ഐ.പി.സി സെക്ഷൻ 294(എ), 124 (എ), 500, 506 എന്നിവ പ്രകാരമാണ് കേസെടുത്തത്. ശമ്പളമുള്ള പ്രൊഫഷണലുകളെ രക്തസാക്ഷി എന്ന് വിളിക്കരുത് എന്നായിരുന്നു ശിഖ ശർമയുടെ പോസ്റ്റ്.

'ശമ്പളമുള്ള പ്രൊഫഷണൽസ് അവരുടെ സേവനത്തിനിടയിൽ മരിക്കുമ്പോൾ രക്തസാക്ഷി എന്ന് വിളിക്കേണ്ടതില്ല. അങ്ങനെ നോക്കുകയാണെങ്കിൽ, വൈദ്യുതി വകുപ്പിലെ ജീവനക്കാർ വൈദ്യുതാഘാതമേറ്റ് മരിക്കുമ്പോഴും രക്തസാക്ഷികളായി മാറും. മാധ്യമങ്ങൾ ജനങ്ങളെ വെറുതെ സെന്റിമെന്റൽ ആക്കരുത്,' ശിഖ ഫേസ്‌ബുക്കിലെഴുതി.

അറസ്റ്റ് ചെയ്ത ശിഖയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഗുവാഹത്തി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.