കൊച്ചി: യുവതിയെ പ്രണയം നടിച്ചു പീഡിപ്പിച്ചുവെന്ന കേസിൽ കൊച്ചിയിലെ പ്രമുഖ വ്യവസായിയുടെ മകൻ അറസ്റ്റിൽ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം അഞ്ച് വർഷത്തോളം പീഡിപ്പിച്ചെന്ന പരാതിയിലാണ് വ്യവസായി വർഗീസ് കപ്പട്ടിയുടെ മകൻ അശ്വിൻ കപ്പട്ടി അറസ്റ്റിലായത്. എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് അശ്വിനെ ആലുവയിൽ നിന്ന് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

2014-ൽ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ അഞ്ചുവർഷത്തോളം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും പണം തട്ടിയെന്നുമാണ് യുവതിയുടെ പരാതി. യുവതി തനിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ ഇയാൾ മുങ്ങിയിരുന്നു. മൂന്നു മാസമായി ഒളിവിൽ പോയ അശ്വിൻ കേരളത്തിൽ തന്നെയുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

അശ്വിൻ കഴിഞ്ഞ ദിവസമാണ് റിയൽ എസ്റ്റേറ്റ് ഇടപാടിനായി തൃശ്ശൂരിലെത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ആലുവയിൽ നിന്ന് പിടികൂടുന്നത്. പെൺകുട്ടികളെ ഫേസ്‌ബുക്ക് വഴി പരിചപ്പെട്ട് അവരെ ലൈംഗികചൂഷണം ചെയ്ത് പിന്നീട് ഒഴിവാക്കി വിടുകയെന്നുള്ളതാണ് ഇയാളുടെ രീതിയെന്ന് പീഡനത്തിനിരയായ യുവതി പ്രതികരിച്ചു.

പൂഞ്ഞാർ സ്വദേശിക്ക് വിസ വാഗ്ദാനംചെയ്ത് 3.5 ലക്ഷം രൂപ തട്ടിയ കേസും ഇയാൾക്കെതിരേ നിലവിലുണ്ട്. കൂടാതെ നിരവധി പെൺകുട്ടികൾ സോഷ്യൽ മീഡിയ വഴിയുള്ള ഇയാളുടെ പ്രണയച്ചതിയിൽ വീണിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത കേസിൽ അശ്വിന്റെ സഹോദരൻ നേരത്തേ പൊലീസ് പിടിയിലായിരുന്നു. കൊച്ചിയിൽ വനിതാ ട്രാഫിക് വാർഡനെ മർദിച്ച കേസിൽ മറ്റൊരു സഹോദരനും പ്രതിയായിട്ടുണ്ട്.