കോട്ടയം: ചങ്ങനാശേരിയിൽ പൂജാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ വഴിത്തിരിവ്. ചങ്ങനാശേരി പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരി തിരുവല്ല സ്വദേശി വിഷ്ണു നമ്പൂതിരിയെയാണ് കഴിഞ്ഞദിവസം മർദ്ദനമേറ്റ നിലയിൽ വഴിയരികിൽ കണ്ടത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മുന്ന് പേർ അറസ്റ്റിലായി.പെരുന്ന കൃഷ്ണപ്രിയയിൽ പ്രവീൺ (34), തൃക്കൊടിത്താനം ശ്രീകലഭവനിൽ ഗോകുൽ (27), തൃക്കൊടിത്താനം പുലക്കോട്ടുപടി രാജീവ് ഭവനിൽ ഹരീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിലെ ട്വിസ്റ്റ് പുറത്തായത്.

സംഭവം ഇങ്ങനെ; പ്രദേശത്തെ ഒരു വീട്ടമ്മയായ യുവതിയുമായി വിഷ്ണു നമ്പൂതിരിക്ക് അവിഹിതമുണ്ടെന്ന് സംശയിച്ച് യുവതിയുടെ ഭർത്താവാണ് നമ്പൂതിരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയരികിൽ തള്ളിയത്.രണ്ട് പേരാണ് സംഭവത്തിൽ പിടിയിലായത്. പ്രതികളിലൊരാളുടെ ഭാര്യയുമായി പൂജാരിക്കുള്ള സൗഹൃദത്തിൽ രോഷാകുലരായാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും ലോക്ക് ഡൗണും ഞായറാഴ്ചയുമായതിനാൽ റോഡിൽ ആരും കാണില്ലെന്നു കരുതിയാണ് രാത്രിയിൽ തട്ടിക്കൊണ്ടുപോയതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.

ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം.ക്ഷേത്രം ശാന്തിയെ ക്ഷേത്രത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കിയ ശേഷം വഴിയിൽ തള്ളുകയായിരുന്നു. രാത്രിയിൽ ക്ഷേത്രത്തിൽ അതിക്രമിച്ചുകയറിയത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരൻ രവീന്ദ്രനും മർദ്ദനമേറ്റു. പൂജാരിയെ മർദ്ദിച്ച് സ്‌കോർപ്പിയോ കാറിൽ തട്ടിക്കൊണ്ടു പോയതായി രവീന്ദ്രനാണ് പൊലീസിൽ അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിഷ്ണു നമ്പൂതിരിയെ അവശനായ നിലയിൽ റോഡിൽ കണ്ടെത്തുകയായിരുന്നു. പൊലീസാണ് പൂജാരിയെ ആശുപത്രിയിൽ എത്തിച്ചത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ.അജീബ്, എസ്‌ഐമാരായ പ്രദീപ്, മോഹനൻ, എഎസ്ഐ രഞ്ജീവ്, എസ്‌ഐ ട്രെയിനി ജയകൃഷ്ണൻനായർ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച സ്‌കോർപിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.