കോഴിക്കോട്; ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കോഴിക്കോട് അത്തോളിയിലാണ് സംഭവം. അത്തോളി കൊടക്കല്ല് സ്വദേശികളായ ശോഭനയും ഭർത്താവ് കൃഷ്ണനുമാണ് മരിച്ചത്. ഇന്നലെ അർദ്ധ രാത്രിയിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ശോഭനയെ കൃഷണൻ മരത്തടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കിടപ്പുമുറിയിൽ വെച്ച് രക്തം വാർന്നാണ് ശോഭന മരിച്ചത്. തലക്കേറ്റ പരിക്ക് ഗുരുതരമായിരുന്നു. സംഭവത്തിന് ശേഷം കൃഷണൻ വീട്ടിൽ നിന്നും പുറത്തേക്ക് പോയിരുന്നു. ശബ്ദം കേട്ടെത്തിയ അയൽവാസികളും ബന്ധുക്കളുമാണ് ശോഭന മരിച്ച് കിടക്കുന്നത് കണ്ടത്. രാത്രിയിൽ തന്നെ പുറത്തേക്ക് പോയ കൃഷണന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇന്ന് രാവിലെ തറവാട് വീടിനോട് ചേർന്ന മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കൃഷണനെ കണ്ടെത്തിയത്. ശോഭനക്ക് 50ഉം കൃഷണന് 59ഉം വയസ്സ് പ്രായമുണ്ടായിരുന്നു.

സംശയരോഗവും കുടുംബപ്രശ്നവുമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അത്തോളി എസ് ഐ ബാലചന്ദ്രന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രണ്ട് പേരുടേയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

രമ്യ,ധന്യ എന്നിവർ മക്കളാണ്. രണ്ട് പേരുടെയും വിവാഹം കഴിഞ്ഞ് അവർ ഭർത്താക്കന്മാരുടെ വീട്ടിലാണ്. വടകര റൂറൽ എസ് പിയുടെ നിർദ്ദേശപ്രകാരം ഫോറൻസിക്കും ഫിംഗർ പ്രിന്റ് സംഘവും സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി.