ഇരിട്ടി: അതിഥി തൊഴിലാളിയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്ത വിമുക്ത ഭടന് മർദ്ദനമേറ്റതായി പരാതി. മുഴക്കുന്ന് പൊലിസ് സ്റ്റേഷൻ പരിധിയിലെ തില്ലങ്കേരിയിലാണ് സംഭവം. തില്ലങ്കേരി സ്വദേശിയും വിമുക്തഭടനുമായ പ്രശാന്ത് കുമാറിനാണ് മർദ്ദനമേറ്റത്. അതിഥി തൊഴിലാളിയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് താൻ ആക്രമിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം പ്രവർത്തകരാണ് തന്നെ മർദ്ദിച്ചതെന്നും പരാതി നൽകിയിട്ടും മുഴക്കുന്ന് പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും പ്രശാന്ത് കുമാർ ആരോപിച്ചു.

കഴിഞ്ഞ 19 ന് രാത്രിയാണ് സംഭവം തില്ലങ്കേരി പ്രദേശത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അമ്മയുടെ ഫോൺ കാണാതായതാണ് സംഭവങ്ങളുടെ തുടക്കം. മോഷണക്കുറ്റത്തിൽ പ്രദേശത്തെ അതിഥി തൊഴിലാളികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മറ്റൊരു അതിഥി തൊഴിലാളി കൂടി പ്രതിയാണെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകരുടെ സംഘം ഇയാളെയും കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് വി മുക്തഭടൻ പറയുന്നത്.

തന്റെ വീടിന് മുന്നിൽ വെച്ച് അതിഥി തൊഴിലാളിയെ ആക്രമിക്കുന്നത് കണ്ട് പ്രശാന്ത് കുമാർ ഇത് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് സംഘം പ്രശാന്തിനെ മർദ്ദിച്ചത്. മർദ്ദനമേറ്റ ഇയാൾ കണ്ണുർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് ശേഷം പ്രശാന്ത് വീട്ടിൽ തിരിച്ചെത്തി. സംഭവത്തിൽ റൂറൽ എസ്‌പിക്ക് പരാതി നൽകുമെന്ന് പ്രശാന്ത് അറിയിച്ചു.